ഒട്ടാവ: കനേഡിയൻ സൈനിക രഹസ്യങ്ങൾ വിദേശ ഏജൻസികൾക്ക് ചോർത്തി കൊടുത്തു എന്ന ഗുരുതരമായ ആരോപണം നേരിടുന്ന കൗണ്ടർ ഇൻ്റലിജൻസ് ഉദ്യോഗസ്ഥൻ മാത്യു റോബറിനെ സൈനിക കോടതി കസ്റ്റഡിയിൽ നിന്നും വിട്ടയച്ചു. കനേഡിയൻ ഫോഴ്‌സ് ഇൻ്റലിജൻസ് കമാൻഡിലെ മുതിർന്ന അംഗമായ ഇദ്ദേഹത്തിന്റെ പേരിൽ , ‘സ്പെഷ്യൽ ഓപ്പറേഷണൽ ഇൻഫർമേഷൻ’ കൈമാറി എന്നതടക്കം എട്ടോളം കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തിങ്കളാഴ്ച ഗാറ്റിനോയിലെ സൈനിക കോടതിയിൽ ഹാജരാക്കിയ റോബറിന് കർശനമായ നിബന്ധനകളോടെയാണ് ജാമ്യം ലഭിച്ചത്.
ദേശീയ സുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യ സ്വഭാവമുള്ള കേസാണിതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റോബർ ഏത് രാജ്യത്തിനോ സംഘടനയ്ക്കോ വേണ്ടിയാണ് ചാരപ്പണി നടത്തിയത് എന്ന വിവരം കാനഡയുടെ പ്രതിരോധ വകുപ്പ് വെളിപ്പെടുത്തിയിട്ടില്ല. പാസ്‌പോർട്ട് കണ്ടുകെട്ടിയ കോടതി, വിദേശ ഏജൻസികളുമായോ സൈനിക ഉദ്യോഗസ്ഥരുമായോ യാതൊരുവിധ ആശയവിനിമയവും നടത്തരുതെന്ന് ഇദ്ദേഹത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ കാനഡയുടെ രഹസ്യാന്വേഷണ ഏജൻസികളായ സി.എസ്.ഐ.എസ് (CSIS), സി.എസ്.ഇ (CSE) എന്നിവയിലെ ഉദ്യോഗസ്ഥരുമായും ബന്ധപ്പെടാൻ പാടില്ല.
സൈന്യത്തിൽ 24 വർഷത്തെ സേവന പാരമ്പര്യമുള്ള റോബറിനെ ഡിസംബർ 10-നാണ് മിലിട്ടറി പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ ഒക്ടോബറിലും ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. 2024 മുതൽ ഇദ്ദേഹം കമാൻഡിൻ്റെ നിരീക്ഷണത്തിലായിരുന്നുവെന്നാണ് വിവരം. സൈനിക നിയമപ്രകാരം അച്ചടക്കലംഘനം, ഉത്തരവ് അനുസരിക്കാതിരിക്കൽ തുടങ്ങിയ കുറ്റങ്ങളും ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്. തൻ്റെ മേലുദ്യോഗസ്ഥൻ്റെ അനുവാദത്തോടെയുള്ള പ്രവർത്തനങ്ങൾ മാത്രമാണ് താൻ ചെയ്തതെന്നാണ് റോബറിൻ്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.
ഈ കേസ് കാനഡയുടെ സൈനിക നിയമ വ്യവസ്ഥയ്ക്ക് കീഴിലുള്ള ‘കോർട്ട് മാർഷൽ’ വഴിയായിരിക്കും വിചാരണ ചെയ്യപ്പെടുക. സാധാരണ ക്രിമിനൽ കോടതികളിൽ നിന്ന് വ്യത്യസ്തമായി സൈനിക കോടതിയിൽ വിചാരണ നടക്കുന്നത് വഴി വിവരങ്ങൾ പരസ്യമാകാതെ സൂക്ഷിക്കാൻ അധികൃതർക്ക് സാധിക്കും. വരും ആഴ്ചകളിൽ കേസിൻ്റെ വിചാരണ നടപടികൾ ആരംഭിക്കുമെന്നാണ് കരുതുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Court releases Canadian military intelligence officer arrested in leak of classified documents


