റെജീന: രോഗികളോട് ലൈംഗിക ദുരുദ്ദേശത്തോടെ പെരുമാറിയതിന് റെജീനയിലെ ഡോ. ഇമാഫിഡോൺ ഇസെകോറിനെആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഡോക്ടർ പദവിക്ക് നിരക്കാത്ത രീതിയിൽ ജീവനക്കാരോട് പെരുമാറിയതിനും ഇസെകോർ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 2018-ൽ നടന്ന രണ്ട് സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ലൈംഗിക ദുരുദ്ദേശത്തോടെയുള്ള പെരുമാറ്റത്തിനുള്ള കുറ്റങ്ങൾ. ഈ സംഭവങ്ങളിൽ ഉൾപ്പെട്ട രണ്ട് രോഗികൾക്ക് അന്ന് യഥാക്രമം 19 വയസ്സും 16 വയസ്സുമായിരുന്നു പ്രായം. രോഗികളോട് ഡോക്ടർ ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ നടത്തുകയും പ്രൊഫഷണൽ അതിർത്തികൾ ലംഘിക്കുകയും ചെയ്തുവെന്ന് സാസ്കച്ചെവൻ കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസിന്റെ (CPSS) അച്ചടക്ക സമിതി കണ്ടെത്തി.
സസ്പെൻഷന് പുറമെ, ഹിയറിംഗിനും അന്വേഷണത്തിനുമുള്ള ചിലവിലേക്കായി $80,000 (ഏകദേശം 55 ലക്ഷം രൂപ) പിഴ അടയ്ക്കാനും ഡോക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. സസ്പെൻഷൻ നിലവിൽ ആറ് മാസത്തിന് ശേഷവും തുടരാവുന്നതാണ്. മെഡിക്കൽ എത്തിക്സ്, പ്രൊഫഷണൽ അതിർത്തികൾ എന്നിവ സംബന്ധിച്ച കോഴ്സുകൾ പൂർത്തിയാക്കുക, കൗൺസിലിംഗിൽ പങ്കെടുത്ത് പുനരധിവാസം ഉറപ്പുവരുത്തുക തുടങ്ങിയ കർശനമായ വ്യവസ്ഥകൾ പാലിച്ചാൽ മാത്രമേ സസ്പെൻഷൻ പിൻവലിക്കുകയുള്ളൂ.
പ്രാക്ടീസിലേക്ക് തിരിച്ചെത്തിയാൽ, വനിതാ രോഗികളുമായുള്ള എല്ലാ കൂടിക്കാഴ്ചകളിലും ഒരു സഹായിയുടെ (chaperone) സാന്നിധ്യം നിർബന്ധമായിരിക്കുമെന്നും CPSS അറിയിച്ചു. അച്ചടക്ക സമിതിയുടെ ഈ തീരുമാനത്തിനെതിരെ ഡോ. ഇസെകോർ കോടതിയെ സമീപിച്ചിട്ടുണ്ട്.
Regina doctor suspended for 6 months after sexual impropriety with patients



