ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ അതിർത്തിയിൽ സൈന്യങ്ങൾ തമ്മിലുള്ള ശക്തമായ ഏറ്റുമുട്ടൽ തുടരുന്നു. ഇന്ന് രാവിലെ നടന്ന ശക്തമായ വെടിവെയ്പ്പിൽ ഇരുഭാഗത്തുമായി നിരവധി സൈനികർ കൊല്ലപ്പെട്ടു. അഫ്ഗാൻ താലിബാൻ സൈന്യം പാക് സൈന്യത്തിൻ്റെ നിരവധി അതിർത്തി പോസ്റ്റുകൾ പിടിച്ചെടുത്തതായും പാകിസ്ഥാൻ സൈന്യത്തിൻ്റെ ഒരു ടാങ്ക് അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്. അഫ്ഗാൻ-പാക് അതിർത്തി രേഖയായ ഡ്യൂറൻഡ് ലൈനിനോട് ചേർന്നുള്ള പാകിസ്ഥാനിലെ ചമൻ, അഫ്ഗാനിലെ സ്പിൻ ബോൾദക് എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ ഏറ്റുമുട്ടൽ നടക്കുന്നത്.
58 പാക് സൈനികരെ വധിച്ചതായി അഫ്ഗാൻ സൈന്യം അവകാശപ്പെടുമ്പോൾ, 200 അഫ്ഗാൻ സൈനികരെ വധിച്ചതായി പാക് സൈന്യം തിരിച്ചവകാശപ്പെടുന്നു. അതേസമയം, തങ്ങളുടെ ഭാഗത്ത് 23 സൈനികർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ സൈന്യം ഔദ്യോഗികമായി അംഗീകരിച്ചു. അഫ്ഗാൻ ഭാഗത്ത് 12 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് താലിബാൻ്റെ കണക്ക്. ഏറ്റുമുട്ടലിൽ സ്പിൻ ബോൾദക് മേഖലയിലെ 12 സാധാരണ പൗരന്മാരും കൊല്ലപ്പെട്ടതായി താലിബാൻ വക്താവ് അറിയിച്ചു.
പാക് സൈന്യമാണ് രാവിലെ ആക്രമണത്തിന് തുടക്കമിട്ടതെന്നാണ് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പറയുന്നത്. ഇതിന് പ്രത്യാക്രമണത്തിലൂടെ മറുപടി നൽകിയെന്നും നിരവധി പാക് സൈനികർ കൊല്ലപ്പെട്ടതായും ആയുധങ്ങൾ പിടിച്ചെടുത്തതായും അദ്ദേഹം അവകാശപ്പെട്ടു. കൊല്ലപ്പെട്ട 10 പാക് സൈനികരുടെ വീഡിയോ ദൃശ്യങ്ങളും അഫ്ഗാൻ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ, യാതൊരു പ്രകോപനവുമില്ലാതെ അഫ്ഗാൻ സൈന്യവും പാക് താലിബാനും ചേർന്നാണ് തങ്ങളുടെ പോസ്റ്റുകൾ ആക്രമിച്ചതെന്നാണ് പാകിസ്ഥാൻ്റെ വിശദീകരണം. തിരിച്ചടിയിൽ പാക് താലിബാൻ്റെ പരിശീലന കേന്ദ്രം ഉൾപ്പെടെ തകർത്തതായും പാകിസ്ഥാൻ അവകാശപ്പെട്ടു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Fierce clashes on Pak-Afghan border; Several soldiers killed, Pakistani tank captured, reports



