ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള പാസ്റ്റർ ജോഷ്വാ മാക്കേലയുടെ പ്രവചനം ലോകമെമ്പാടുമുള്ള വിശ്വാസികൾക്കിടയിൽ ആശങ്ക പടർത്തുന്നു. യേശുവിന്റെ രണ്ടാം വരവ് ഈ വർഷം സെപ്റ്റംബർ 23-നോ 24-നോ ഉണ്ടാകുമെന്നും, യഥാർത്ഥ വിശ്വാസികളെ സ്വർഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുമെന്നുമാണ് ഇദ്ദേഹം പ്രവചിച്ചത്. യൂട്യൂബിലും മറ്റ് സമൂഹമാധ്യമങ്ങളിലും ഈ പ്രവചനം വലിയ പ്രചാരം നേടുകയും #RaptureTok എന്ന ഹാഷ്ടാഗ് ട്രെൻഡിങ്ങാവുകയും ചെയ്തു.
വലിയ സാമ്പത്തിക നഷ്ടം
പാസ്റ്ററുടെ വാക്കുകൾ വിശ്വസിച്ച ഒരു വിഭാഗം ആളുകൾ കടുത്ത തീരുമാനങ്ങളാണ് എടുത്തത്. പലരും ജോലി രാജിവെച്ചു, ചിലർ സ്വന്തം സ്വത്തുവകകളും വാഹനങ്ങളും വിറ്റു. വിരമിക്കൽ ആവശ്യങ്ങൾക്കായി സ്വരൂപിച്ച സമ്പാദ്യങ്ങൾ പോലും പണമായി മാറ്റിയവരുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പ്രവചനത്തിന് പിന്നിലെ അവകാശവാദങ്ങൾ
തനിക്ക് യേശുവിനെ ദർശിക്കാൻ കഴിഞ്ഞുവെന്നും, അവിടുന്ന് ഉടൻ തന്നെ ഭൂമിയിലേക്ക് മടങ്ങിയെത്തുമെന്ന് പറഞ്ഞുവെന്നുമാണ് ജോഷ്വാ മാക്കേല അവകാശപ്പെടുന്നത്. “സിംഹാസനത്തിൽ ഇരിക്കുന്ന രീതിയിൽ യേശുവിനെ കണ്ടു, ഉടൻ തന്നെ ഭൂമിയിലേക്ക് വരുന്നുണ്ടെന്ന് അവിടുന്ന് പറഞ്ഞു,” അദ്ദേഹം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നു.
വിമർശനങ്ങളും ബൈബിൾ വീക്ഷണവും
പാസ്റ്ററുടെ പ്രവചനത്തിനെതിരെ ശക്തമായ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. ബൈബിൾ അനുസരിച്ച് അന്ത്യനാളുകളുടെ സമയം മനുഷ്യർക്ക് അറിയാൻ സാധിക്കില്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. “ഒരു യഥാർത്ഥ ക്രിസ്ത്യാനി ഒരിക്കലും ഈ തെറ്റായ വിശ്വാസങ്ങളെ വിശ്വസിക്കില്ല,” എന്നും “പാസ്റ്റർ ബൈബിൾ ശരിയായി വായിച്ചിട്ടില്ല” എന്നും വീഡിയോക്ക് താഴെ കമൻ്റുകൾ വരുന്നുണ്ട്. പാസ്റ്ററെ പിന്തുടരുന്നവർ നരകത്തിലേക്കാണ് പോവുകയെന്നും ചിലർ അഭിപ്രായപ്പെടുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
People sell homes, cars as South African pastor’s ‘Rapture’ warning goes viral



