ബാലിയിൽനിന്ന് ബ്രിസ്ബേനിലേക്ക് പുറപ്പെട്ട വിർജിൻ ഓസ്‌ട്രേലിയ വിമാനത്തിലെ യാത്രക്കാർക്ക് ദുരിതയാത്ര. വിമാനത്തിലെ എല്ലാ ടോയ്ലറ്റുകളും പ്രവർത്തനരഹിതമായതോടെ യാത്രക്കാർ ദുരിതത്തിലായി. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ സാധിക്കാതെ വന്നതോടെ അവർക്ക് ബോട്ടിലുകളും മറ്റ് വസ്തുക്കളും ഉപയോഗിക്കേണ്ടിവന്നു. ചില യാത്രക്കാർക്ക് ടോയ്ലറ്റുകളിൽ കെട്ടിക്കിടന്ന മാലിന്യത്തിന് മുകളിൽ മലമൂത്രവിസർജനം നടത്തേണ്ടിയും വന്നു.
ആഗസ്റ്റ് 28-ന് ഡെൻപാസർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട VA50 വിമാനത്തിലാണ് സംഭവം. ഈ ബോയിങ് 737 മാക്സ് 8 വിമാനത്തിൽ ആദ്യംമുതൽത്തന്നെ ഒരു ടോയ്ലറ്റ് കേടായിരുന്നു. അതിനാൽ രണ്ട് ടോയ്ലറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ആറു മണിക്കൂർ യാത്രയുടെ പാതിവഴിയിൽ ബാക്കിയുണ്ടായിരുന്ന ടോയ്ലറ്റുകളും പ്രവർത്തനരഹിതമായി. ഇതോടെയാണ് യാത്രക്കാർ ദുരിതത്തിലായത്.
പ്രായമായ യാത്രക്കാരും കുട്ടികളും സ്ത്രീകളുമടക്കം എല്ലാ യാത്രക്കാർക്കും ഈ ദുരവസ്ഥ നേരിടേണ്ടി വന്നു. പ്രാഥമികാവശ്യം നിർവഹിക്കാൻ സാധിക്കാതെവന്ന ഒരു പ്രായമായ സ്ത്രീക്ക് വസ്ത്രത്തിൽത്തന്നെ മൂത്രമൊഴിക്കേണ്ടിവന്നുവെന്ന് ഒരു യാത്രക്കാരൻ ‘ദി ഓസ്‌ട്രേലിയൻ’ പത്രത്തോട് പറഞ്ഞു. വിമാനത്തിനുള്ളിൽ ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ പലരും അസ്വസ്ഥരായി. കുട്ടികൾ കരയുന്ന സാഹചര്യവുമുണ്ടായി.
ജീവനക്കാർക്ക് പോലും നിയന്ത്രിക്കാൻ കഴിയാത്തവിധം സാഹചര്യം മോശമായി. സംഭവത്തിൽ വിർജിൻ ഓസ്‌ട്രേലിയ ക്ഷമ ചോദിച്ചു. യാത്രക്കാർക്ക് നഷ്ടപരിഹാരമായി ഫ്ലൈറ്റ് ക്രെഡിറ്റുകൾ നൽകാമെന്നും കമ്പനി അറിയിച്ചു. അടിയന്തര സാഹചര്യത്തിൽ യാത്രക്കാരെ സഹായിച്ച ജീവനക്കാർക്ക് നന്ദിയുണ്ടെന്നും വിർജിൻ ഓസ്‌ട്രേലിയ പ്രസ്താവനയിൽ അറിയിച്ചു. എങ്കിലും ഇത്തരത്തിലുള്ള സംഭവങ്ങൾ യാത്രക്കാരുടെ സുരക്ഷയെയും ശുചിത്വത്തെയും ബാധിക്കുമെന്ന ആശങ്ക യാത്രക്കാർ പങ്കുവെച്ചു.
A plane trip like this! Toilets go out of order; 'Smelly' until landing; Passengers to be compensated



