യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജനന-പൗരത്വ നിയന്ത്രണങ്ങൾക്കെതിരെ യു.എസ്. ഫെഡറൽ ജഡ്ജി ലിയോ സൊറോക്കിൻ പുതിയ വിധി പുറപ്പെടുവിച്ചു. അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരുടെ കുട്ടികൾക്ക് ജനനത്തിലൂടെ ലഭിക്കുന്ന പൗരത്വം നിർത്തലാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനാണ് മൂന്നാം തവണയും തിരിച്ചടിയായത്. സുപ്രീം കോടതിയുടെ മുൻ തീരുമാനത്തിന് ശേഷമുള്ള ഈ വിധി, രാജ്യ വ്യാപകമായി ട്രംപിന്റെ ഉത്തരവ് തടയുന്നു.
കീഴ്ക്കോടതികൾക്ക് രാജ്യ വ്യാപകമായ നിരോധനാജ്ഞ പുറപ്പെടുവിക്കാനുള്ള അധികാരം സുപ്രീം കോടതിയുടെ വിധിയിൽ പരിമിതപ്പെടുത്തിയിരുന്നുവെങ്കിലും, നിലവിലെ കേസിൽ ആ വിധി ബാധകമല്ലെന്ന് ജഡ്ജി സൊറോക്കിൻ നിരീക്ഷിച്ചു. ന്യൂ ജേഴ്‌സി അറ്റോർണി ജനറൽ മാത്യു പ്ലാറ്റ്കിൻ അടക്കമുള്ളവർ നൽകിയ ഹർജികളിലാണ് ഈ സുപ്രധാന വിധി.
ട്രംപിന്റെ ജനന-പൗരത്വ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും, പൗരത്വ പദവിയെ ആശ്രയിച്ചിരിക്കുന്ന ദശലക്ഷക്കണക്കിന് ഡോളറിന്റെ ആരോഗ്യ ഇൻഷുറൻസ് സേവനങ്ങളെ ഇത് ദോഷകരമായി ബാധിക്കുമെന്നും സംസ്ഥാനങ്ങൾ വാദിച്ചു. “അമേരിക്കയിൽ ജനിച്ച കുഞ്ഞുങ്ങൾ അമേരിക്കക്കാർ തന്നെയാണ്, നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിൽ എല്ലായ്പ്പോഴും അങ്ങനെ തന്നെയായിരുന്നു,” “പ്രസിഡന്റിന് ഒരു പേനയുടെ ഒപ്പു കൊണ്ട് നിയമം മാറ്റാൻ കഴിയില്ല.” എന്ന് പ്ലാറ്റ്കിൻ പ്രസ്താവിച്ചു.
അതേസമയം, ഈ വിഷയത്തിൽ അപ്പീലിലൂടെ ഭരണകൂടം വിജയം കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് അബിഗെയ്ൽ ജാക്സൺ അറിയിച്ചു.
ഒരു സംസ്ഥാനത്തിന് മാത്രമായി ഈ ഉത്തരവ് തടയുന്നത് ഫലപ്രദമല്ലെന്ന് ജഡ്ജി സൊറോക്കിൻ ചൂണ്ടിക്കാട്ടി. കാരണം, ഗണ്യമായ എണ്ണം ആളുകൾ സംസ്ഥാനങ്ങൾക്കിടയിൽ മാറിക്കൊണ്ടിരിക്കുന്നുണ്ട്. കൂടാതെ, ട്രംപ് ഭരണകൂടം തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും വിധിയിൽ പറയുന്നു.
“ഒരു നിർദ്ദേശം എങ്ങനെ പ്രായോഗികമാക്കാം, അത് നടപ്പിലാക്കുമ്പോൾ വാദികൾക്ക് കാര്യമായ ഭരണപരമോ സാമ്പത്തികമോ ആയ ഭാരം ഉണ്ടാകാതിരിക്കാൻ ഏജൻസികൾക്ക് എങ്ങനെ ഇത് നടപ്പിലാക്കാൻ കഴിയും, അല്ലെങ്കിൽ മറ്റ് പ്രസക്തമായ ഫെഡറൽ നിയമങ്ങളുമായി ഇത് എങ്ങനെ യോജിക്കുന്നു എന്നിവയൊന്നും അവർ വിശദീകരിച്ചിട്ടില്ല,” എന്ന് ജഡ്ജി പ്രസ്താവനയിലൂടെ അറിയിച്ചു.
ഈ വിധി ജനന-പൗരത്വ വിഷയത്തിലെ അവസാന വാക്കല്ലെന്നും ജഡ്ജി സൊറോക്കിൻ അംഗീകരിച്ചു. ട്രംപിനും അദ്ദേഹത്തിന്റെ ഭരണകൂടത്തിനും പതിനാലാം ഭേദഗതിയുടെ വ്യാഖ്യാനം പിന്തുടരാൻ അവകാശമുണ്ടെന്നും സുപ്രീം കോടതി തന്നെയായിരിക്കും ഇതിൽ അന്തിമ തീരുമാനം എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും, ഈ നിയമനടപടികളുടെ ഈ ഘട്ടത്തിൽ, എക്സിക്യൂട്ടീവ് ഓർഡർ ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരുടെ കുട്ടികൾക്ക് പൗരത്വം നിഷേധിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങൾ സുപ്രീം കോടതി വിധി വരുന്നത് വരെ തടസ്സമില്ലാതെ തുടരും.



