അഹമ്മദാബാദ് വിമാനദുരന്തത്തിൽ 265 പേരുടെ മരണം സ്ഥിരീകരിച്ചു. ലണ്ടനിലേക്ക് ഉച്ചയ്ക്ക് 1:39ന് പുറപ്പെട്ട എയർ ഇന്ത്യ ഫ്ലൈറ്റ് AI171 ബോയിങ് 787-8 ഡ്രീംലൈനർ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാളൊഴികെ 241 പേരും മരിച്ചു. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാർ രമേഷ് മാത്രമാണ് രക്ഷപ്പെട്ടത്. എജർജൻസി എക്സിറ്റ് വഴിയാണ് വിശ്വാസ് കുമാർ രക്ഷപ്പെട്ടത്. വിമാനം വീണ സ്ഥലത്ത് അഞ്ച് മരണം സ്ഥിരീകരിച്ചു. മരിച്ചവരിൽ 4 എംബിബിഎസ് വിദ്യാർഥികളും ഒരു ഡോക്ടറുടെ ഭാര്യയും ഉൾപ്പെടുന്നതായി മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. വിദ്യാർഥികളിൽ പലരെയും കാണാതായിട്ടുണ്ട്. 11 പേർ ചികിത്സയിലുണ്ട്. ആശുപത്രിവളപ്പിലെ മരണസംഖ്യ ഉയരാനാണ് സാധ്യത. യാത്രക്കാർക്കു പുറമേ ഇങ്ങനെയുള്ള മരണം വിമാനദുരന്തങ്ങളിൽ അപൂർവമാണ്.വിമാനത്തിലുണ്ടായിരുന്ന 230 യാത്രക്കാരിൽ 169 പേർ ഇന്ത്യൻ പൗരന്മാരാണ്. വിമാനത്തിലുണ്ടായിരുന്ന 61 വിദേശികളിൽ 53 ബ്രിട്ടിഷ് പൗരന്മാരും 7 പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമായിരുന്നു. യാത്രക്കാരിൽ 11 കുട്ടികളും 2 കൈക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു. വിമാനത്തിലെ 12 ജീവനക്കാരിൽ രണ്ടു പൈലറ്റുമാരും 10 കാബിൻ ക്രൂവുമായിരുന്നു. ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചവരിൽ ഉൾപ്പെടുന്നു. മരിച്ചവരിൽ യുകെയിൽ നഴ്‌സായ പത്തനംതിട്ട സ്വദേശിനി രഞ്‌ജിത ജി. നായരുമുണ്ട്.
അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഗാറ്റ്‌വിക് രാജ്യാന്തര വിമാനത്താവളം ലക്ഷ്യമാക്കിയാണ് വിമാനം പറന്നുയർന്നത്. പറന്നുയർന്ന ശേഷം 32 സെക്കന്റിനുള്ളിലായിരുന്നു അപകടം. പറന്നുയർന്ന ഉടൻ പൈലറ്റുമാർ അപകട സന്ദേശം അയച്ചു. എന്നാൽ പിന്നീട് സിഗ്നൽ ലഭിച്ചില്ല. വിമാനം 625 അടി ഉയരത്തിൽ എത്തിയശേഷം തുടർന്നു പറക്കാനാവാതെ താഴ്ന്നുവന്നു മേഘനിനഗർ ബി.ജെ.മെഡിക്കൽ കോളജിന്റെ ഹോസ്റ്റൽ മെസിനു മുകളിൽ പതിച്ചു, തീഗോളമായി. ഇവിടെ വിമാനത്തിന്റെ വാലറ്റം കെട്ടിടത്തിൽ കുടുങ്ങി. മുൻഭാഗം തെറിച്ച് തൊട്ടടുത്തുള്ള കെട്ടിടസമുച്ചയത്തിൽ ഇടിച്ച് പൊട്ടിത്തെറിച്ചു. ഈ കെട്ടിടം കത്തിനശിച്ചു. മേഘനിനഗറിലെ ജനവാസമേഖലയിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായി. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനദുരന്തമാണ് ഇന്നലത്തേത്. 1996 നവംബർ 12നു ഹരിയാനയിലെ ചർക്കി ദാദ്രി ഗ്രാമത്തിനു മുകളിൽ സൗദി എയർവേയ്‌സിന്റെയും കസഖ് എയർവേയ്‌സിന്റെയും വിമാനങ്ങൾ കൂട്ടിയിടിച്ചു 15 മലയാളികൾ ഉൾപ്പെടെ 351 പേർ മരിച്ചതാണ് ഇന്ത്യയിലെ ഏറ്റവും വലിയ വിമാനദുരന്തം.



