ബ്രിട്ടനിലേക്കുള്ള വിസ അപേക്ഷകർക്ക് ഇനി മുതൽ കൂടുതൽ കർശനമായ സാമ്പത്തിക നിബന്ധനകൾ പാലിക്കേണ്ടിവരും. യുകെ സർക്കാർ 2025 മെയ് 17 മുതൽ നടപ്പിലാക്കിയ പുതിയ നിയമങ്ങൾ പ്രകാരം, വിവിധ വിസ വിഭാഗങ്ങൾക്കുള്ള കുറഞ്ഞ സാമ്പത്തിക ആവശ്യകതകൾ ഗണ്യമായി ഉയർത്തിയിരിക്കുകയാണ്. ഈ മാറ്റം ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള വിദേശ പൗരന്മാരെ കാര്യമായി ബാധിക്കുമെന്ന് കരുതപ്പെടുന്നു.
സ്കിൽഡ് വർക്കർ വിസയ്ക്കുള്ള പുതിയ നിബന്ധനകൾ പ്രകാരം, അപേക്ഷകർക്ക് പ്രതിവർഷം കുറഞ്ഞത് £38,700 ശമ്പളമുണ്ടാകണം.
എന്നാൽ വിവിധ കാറ്റഗറികൾക്ക് വ്യത്യസ്ത പരിധികളാണ് നിശ്ചയിച്ചിരിക്കുന്നത്. പുതിയ ഗ്രാജുവേറ്റുകൾക്കും ട്രെയിനികൾക്കും സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് (സ്റ്റെം) വിഷയങ്ങളിൽ പിഎച്ച്.ഡി ഉള്ളവർക്കും ഈ പരിധി £30,960 ആണ്. അതേസമയം സ്റ്റെം അല്ലാത്ത മേഖലകളിൽ പിഎച്ച്.ഡി യോഗ്യതയുള്ളവർക്ക് £34,830 വാർഷിക ശമ്പളമെങ്കിലും ആവശ്യമാണ്. വിദ്യാർത്ഥികൾക്കുള്ള സ്റ്റുഡന്റ് വിസയ്ക്ക് പുതിയ സാമ്പത്തിക നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നു. ലണ്ടനിൽ പഠിക്കുന്ന വിദ്യാർത്ഥികൾ പ്രതിമാസം £1,483 എന്ന തോതിൽ ഒമ്പത് മാസത്തേക്ക് മൊത്തം £13,347 തങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുന്നതായി തെളിയിക്കേണ്ടതുണ്ട്.
ലണ്ടനു പുറത്തുള്ള പ്രദേശങ്ങളിൽ പഠിക്കുന്നവർക്ക് ഈ തുക പ്രതിമാസം £1,136 എന്ന തോതിൽ ഒമ്പത് മാസത്തേക്ക് മൊത്തം £10,224 ആണ്. കുടുംബാംഗങ്ങളെ കൂട്ടിക്കൊണ്ടുവരുന്ന വിദ്യാർത്ഥികൾക്ക് ലണ്ടനിലെങ്കിൽ ഓരോ കുടുംബാംഗത്തിനും പ്രതിമാസം £845 എന്ന തോതിലും, മറ്റ് പ്രദേശങ്ങളിലെങ്കിൽ £680 എന്ന തോതിലും അധിക തുക ആവശ്യമാണ്. ഫാമിലി വിസയ്ക്കും പുതിയ നിബന്ധനകൾ നിശ്ചയിച്ചിരിക്കുന്നു. ബ്രിട്ടനിൽ താമസിക്കുന്ന വ്യക്തിയുടെ ഭാര്യയെയോ ഭർത്താവിനെയോ കൊണ്ടുവരാനുള്ള വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് £29,000 വാർഷിക വരുമാനമുണ്ടായിരിക്കണം.
പുതിയ നിബന്ധനകൾക്കൊപ്പം വിസ ഫീസും വർദ്ധിപ്പിച്ചിരിക്കുന്നതായി അധികൃതർ അറിയിച്ചു. വിസിറ്റിംഗ് വിസയ്ക്ക് നിർദ്ദിഷ്ട സാമ്പത്തിക പരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും, സന്ദർശന കാലത്തെ എല്ലാ ചെലവുകൾക്കുമുള്ള കൃത്യമായ സാമ്പത്തിക തെളിവുകൾ കാണിക്കേണ്ടത് നിർബന്ധമാണ്. ഈ മാറ്റങ്ങൾ യുകെയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കാനുള്ള സർക്കാരിന്റെ വിപുലമായ പദ്ധതിയുടെ ഭാഗമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.



