റായ്‌പുർ: ഇന്ത്യയിലുടനീളമുള്ള ആഡംബര ഹോട്ടലുകളിൽ മുപ്പതുവർഷത്തോളമായി തട്ടിപ്പ് നടത്തിവന്ന 69-കാരൻ ബിങ്സൺ ജോൺ ഒടുവിൽ പോലീസ് പിടിയിലായി. വിദേശ വിനോദസഞ്ചാരികളെയും പ്രമുഖരെയും പോലെ അഭിനയിച്ച് ഹോട്ടലുകളെ കബളിപ്പിക്കുന്നതിൽ കുപ്രസിദ്ധനാണ് ഇയാൾ.

ടൂറിസ്റ്റ് ഗൈഡ്, അധ്യാപകൻ, യോഗാ പരിശീലകൻ തുടങ്ങിയ വേഷങ്ങളണിഞ്ഞാണ് ബിങ്സൺ ആഡംബര ഹോട്ടലുകളിൽ എത്തുന്നത്. വളരെ മാന്യമായ പെരുമാറ്റം കൊണ്ട് ജീവനക്കാരുടെ വിശ്വാസം പിടിച്ചുപറ്റുന്ന ഇയാൾ, പലപ്പോഴും മുൻകൂർ പണം നൽകാതെയാണ് മുറിയെടുക്കുന്നത്. ദിവസങ്ങൾ താമസിച്ച് ആഡംബര സൗകര്യങ്ങൾ ആസ്വദിച്ച ശേഷം ബില്ലടയ്ക്കാതെ മുങ്ങുന്നതാണ് ഇയാളുടെ ശൈലി. ഇതിനിടയിൽ മുറിയിലുള്ള ലാപ്ടോപ്പുകളും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുകയും ചെയ്യും. വ്യാജ തിരിച്ചറിയൽ രേഖകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
പ്രശസ്തനായ കുറ്റവാളി ചാൾസ് ശോഭരാജിന്റെ തട്ടിപ്പ് രീതികളാണ് തനിക്ക് പ്രചോദനമായതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. തീഹാർ ജയിലിൽ കഴിയുന്ന വേളയിലാണ് ശോഭരാജിന്റെ പ്രവർത്തനരീതികളെക്കുറിച്ച് ഇയാൾ മനസ്സിലാക്കിയത്. താൻ ജോലി ചെയ്തിരുന്ന ഹോട്ടലിൽ വെച്ചുണ്ടായ ഒരു അപമാനമാണ് ഇത്തരത്തിൽ പകരം വീട്ടാൻ തന്നെ പ്രേരിപ്പിച്ചതെന്നും പ്രതി വെളിപ്പെടുത്തി.
റായ്പുരിലെ ഹയാത് ഹോട്ടലിൽ നിന്ന് 63,755 രൂപയുടെ ബില്ലടയ്ക്കാതെ മുങ്ങുകയും ലാപ്ടോപ്പ് മോഷ്ടിക്കുകയും ചെയ്ത കേസിലാണ് ഒടുവിൽ ഭുവനേശ്വറിൽ നിന്ന് ആന്റി ക്രൈം ആൻഡ് സൈബർ യൂണിറ്റ് ഇയാളെ പിടികൂടിയത്. 2022-ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ തട്ടിപ്പ് നടത്തിയതിനും ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പശ്ചിമ ബംഗാൾ, കേരളം, തമിഴ്‌നാട്, ഗോവ തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വിവിധ കേസുകളിൽ പ്രതിയായിരുന്ന ഇയാൾ ഇതിനകം 15 വർഷത്തോളം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.
69-year-old serial fraudster arrested for cheating over 300 luxury hotels
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





