സസ്കാച്ചവാൻ; ലോകത്തിലെ ഏറ്റവും വലിപ്പമുള്ള ടി. റെക്സ് ‘സ്കോട്ടി’യെ കണ്ടെത്തിയിട്ട് 35 വർഷം. സസ്‌കാച്ചെവാനിൽ 1991 ഓഗസ്റ്റ് 16ന് കണ്ടെത്തിയത്. ഏകദേശം 8,870 കിലോഗ്രാം ഭാരമുണ്ടായിരുന്നുവെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. സസ്‌കാച്ചെവാനിലെ ഈസ്റ്റൻഡിന് സമീപം ലോകത്തിലെ ഏറ്റവും വലിപ്പമുള്ള ടി. റെക്സ് ഫോസിൽ കണ്ടെത്തിയിട്ട് ഇന്ന് 35 വർഷം. 1991 ഓഗസ്റ്റ് 16ന് ഫ്രഞ്ച്മാൻ റിവർ വാലിയിൽ നടത്തിയ ഫോസിൽ അന്വേഷണത്തിനിടെയാണ് ഈ ചരിത്ര കണ്ടെത്തൽ നടന്നത്.
ഈസ്റ്റൻഡിലെ ഹൈസ്‌കൂൾ പ്രിൻസിപ്പലായിരുന്ന റോബർട്ട് ഗെഭാർഡാണ് റോയൽ സസ്‌കാച്ചെവാൻ മ്യൂസിയത്തിലെ പാലിയന്റോളജിസ്റ്റുകൾക്കൊപ്പമുള്ള പര്യവേഷണത്തിനിടെ ടി. റെക്സിന്റെ പല്ലിന്റെ അടിഭാഗവും വാലിലെ കശേരുവിന്റെ ഒരു ഭാഗവും കണ്ടെത്തിയത്. തുടർന്നുള്ള പരിശോധനയിൽ ഫോസിലുകൾ ടി. റെക്സിന്റേതാണെന്ന് സ്ഥിരീകരിച്ചു. 1994 ജൂണിലാണ് അസ്ഥികൂടം പുറത്തെടുക്കാനുള്ള നടപടികൾ ആരംഭിച്ചത്. ഏകദേശം 65 ശതമാനം പൂർണമായിരുന്ന അസ്ഥികൂടം മണ്ണിൽ നിന്ന് പുറത്തെടുക്കാൻ മാത്രം ഏകദേശം 10 വർഷമെടുത്തു.
ഭീമൻ അസ്ഥികൾ പുറത്തെടുക്കാൻ ചില ഘട്ടങ്ങളിൽ കുതിരകളുടെ സഹായം പോലും ഉപയോഗിക്കേണ്ടിവന്നു. തുടർന്ന് ലാബിൽ മറ്റൊരു പത്ത് വർഷത്തോളം അസ്ഥികളിൽ പറ്റിപ്പിടിച്ചിരുന്ന മണ്ണും പാറയും നീക്കം ചെയ്ത ശേഷമാണ് അവയുടെ കാസ്റ്റുകൾ തയ്യാറാക്കിയത്. 2011ൽ സ്കോട്ടിയുടെ കാസ്റ്റ് പൂർത്തിയായി. 2013ൽ ഈസ്റ്റൻഡിലെ ടി. റെക്സ് ഡിസ്കവറി സെന്ററിൽ അതിന്റെ പകർപ്പ് പ്രദർശിപ്പിച്ചു. 2019ൽ റോയൽ സസ്‌കാച്ചെവാൻ മ്യൂസിയത്തിലും സ്കോട്ടിയുടെ കാസ്റ്റ് അനാവരണം ചെയ്തു. യഥാർഥ ഫോസിലുകൾക്ക് വലിയ ഭാരമുള്ളതിനാലാണ് മ്യൂസിയങ്ങളിൽ സാധാരണയായി കാസ്റ്റുകൾ പ്രദർശിപ്പിക്കുന്നത്. സ്കോട്ടിയുടെ ഒരു തുടയിലെ അസ്ഥിക്ക് മാത്രം ഏകദേശം 800 പൗണ്ട് ഭാരമുണ്ടാകുമെന്നാണ് മ്യൂസിയം അധികൃതർ പറയുന്നത്.
READ MORE; U.S. tariffs; യുഎസ് താരിഫ്: കരാർ സാധ്യമാകുമോ? ആശങ്കയിൽ കാനഡ
യഥാർഥ ഫോസിലുകളുടെ ചില ഭാഗങ്ങളും റെജീനയിലെ മ്യൂസിയത്തിലും ടി. റെക്സ് ഡിസ്കവറി സെന്ററിലും പ്രദർശിപ്പിച്ചിട്ടുണ്ട്. 2019ൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ട് പ്രകാരം സ്കോട്ടിക്ക് ഏകദേശം 8,870 കിലോഗ്രാം ഭാരമുണ്ടായിരുന്നുവെന്നാണ് കണക്കാക്കുന്നത്. ഇതോടെ മുമ്പ് ലോകത്തിലെ ഏറ്റവും വലിയ ടി. റെക്സെന്ന പദവി വഹിച്ചിരുന്ന ചിക്കാഗോയിലെ ഫീൽഡ് മ്യൂസിയത്തിലെ ‘സ്യൂ’യെ സ്കോട്ടി മറികടന്നു.
1990ൽ സൗത്ത് ഡക്കോട്ടയിൽ കണ്ടെത്തിയ സ്യൂ ഏകദേശം 90 ശതമാനം പൂർണമായ ഫോസിലാണ്. കണ്ടെത്തിയ വ്യക്തിയായ സ്യൂ ഹെൻഡ്രിക്‌സന്റെ പേരിലാണ് അതിന് പേര് ലഭിച്ചത്. സ്കോട്ടി എന്ന പേര് ലഭിച്ചതിന് പിന്നിലും കൗതുകകരമായൊരു കഥയുണ്ട്. ഫോസിൽ കണ്ടെത്തിയതിന്റെ ആഘോഷത്തിൽ ഗവേഷകർ സ്കോച്ച് കുടിച്ച് ടോസ്റ്റ് ചെയ്തതിനെ തുടർന്നാണ് ഇതിന് ‘സ്കോട്ടി’ എന്ന് പേര് നൽകിയത്. പേരിൽ നിന്ന് വ്യത്യസ്തമായി, ഇത് ആൺ ദിനോസറാണോ പെൺ ദിനോസറാണോ എന്ന് ഗവേഷകർക്ക് ഇപ്പോഴും ഉറപ്പില്ല. ജീവിതകാലത്ത് ഏറ്റുമുട്ടലുകളിൽ സംഭവിച്ചിരിക്കാവുന്ന തലയോട്ടിയിലെ പരിക്കുകൾ ഉൾപ്പെടെയുള്ള അസ്ഥികളിലെ കേടുപാടുകളും ഗവേഷകർ പഠിച്ചുവരുന്നു.
സ്കോട്ടിയെക്കുറിച്ചുള്ള ഗവേഷണം കണ്ടെത്തലിന് 35 വർഷങ്ങൾക്കിപ്പുറവും തുടരുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ സ്കോട്ടിയുടെ അസ്ഥികൂടത്തിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പുതിയ ഫോസിൽ കണ്ടെത്തലുകളുമായി താരതമ്യം ചെയ്ത് പഠനം തുടരുന്നു. സസ്‌കാച്ചെവാനിലെ സമ്പന്നമായ ഫോസിൽ രേഖയും പാലിയന്റോളജി ഗവേഷണത്തിന് പ്രത്യേക പ്രാധാന്യമുള്ളതാണെന്ന് റോയൽ സസ്‌കാച്ചെവാൻ മ്യൂസിയം അധികൃതർ ചൂണ്ടിക്കാട്ടുന്നു.
സ്കോട്ടിയുടെ 35-ാം കണ്ടെത്തൽ വാർഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് 16 ഞായറാഴ്ച ഈസ്റ്റൻഡിലെ ടി. റെക്സ് ഡിസ്കവറി സെന്ററിൽ പ്രത്യേക പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. വിവിധ ദിനോസർ പ്രമേയത്തിലുള്ള പരിപാടികൾക്കും ഭക്ഷണവിരുന്നുകൾക്കുമൊപ്പം സ്കോട്ടിയെ കണ്ടെത്തിയ റോബർട്ട് ഗെഭാർഡും പരിപാടിയിൽ പങ്കെടുക്കും. സ്കോട്ടിയുടെ കണ്ടെത്തലിന്റെയും ഗവേഷണത്തിന്റെയും ചരിത്രം നേരിട്ട് അറിയാൻ ഈസ്റ്റൻഡിലെത്തുന്നവർക്ക് മികച്ച അവസരമാണിതെന്ന് മ്യൂസിയം അധികൃതർ പറഞ്ഞു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





