വിന്നിപെഗ്: സോഷ്യൽ മീഡിയയും ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ച് കുട്ടികളെയും കൗമാരക്കാരെയും അക്രമ സ്വഭാവമുള്ള തീവ്രവാദ ചിന്തകളിലേക്ക് ആകർഷിക്കുന്ന അന്താരാഷ്ട്ര ഓൺലൈൻ ശൃംഖലകൾക്കെതിരെ ജാഗ്രതാ നിർദേശവുമായി വിന്നിപെഗ് പൊലീസ്. വെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് വിന്നിപെഗ് പൊലീസ് അധികൃതർ ഈ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടത്. കുട്ടികൾ ദിവസേന ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമുകളിലൂടെ കുറ്റവാളികൾ നേരിട്ട് ആശയവിനിമയം നടത്തുന്നുണ്ടെന്നും, കാനഡ സർക്കാർ ഭീകരസംഘടനയായി പ്രഖ്യാപിച്ച ‘764’ ഉൾപ്പെടെയുള്ള നിരവധി ഗ്രൂപ്പുകൾ ഇതിനായി പ്രാദേശിക തലത്തിൽ നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും പൊലീസ് കോൺസ്റ്റബിൾ ക്ലോഡ് ചാൻസി വ്യക്തമാക്കി.
കുട്ടികളുടെ മാനസിക ബുദ്ധിമുട്ടുകളും ആത്മവിശ്വാസക്കുറവും മുതലെടുത്താണ് ഇത്തരം സംഘങ്ങൾ വലവിരിക്കുന്നത്. റോബ്ലോക്സ്, മൈൻക്രാഫ്റ്റ്, സ്നാപ്ചാറ്റ്, ട്വിച്ച് തുടങ്ങിയ ജനപ്രിയ പ്ലാറ്റ്‌ഫോമുകളിലൂടെ സമാന പ്രായത്തിലുള്ളവരെപ്പോലെ വ്യാജമായി അഭിനയിച്ച് കുട്ടികളുടെ വിശ്വാസം നേടുകയാണ് ഇവരുടെ രീതി. തുടർന്ന് മൃഗപീഡനം, ലൈംഗിക ചൂഷണം തുടങ്ങിയ അക്രമസ്വഭാവമുള്ള ദൃശ്യങ്ങൾ കാണിച്ച് മാനസികമായി സ്വാധീനിക്കുകയും, പിന്നീട് സ്വകാര്യ ഓൺലൈൻ ഇടങ്ങളിലേക്ക് മാറ്റി കുട്ടികളെ ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്യുന്നു. പണം തട്ടിയെടുക്കുന്നതിന് പകരം കുട്ടികളെക്കൊണ്ട് സ്വയം പരിക്കേൽപ്പിക്കാനോ, കുടുംബാംഗങ്ങളെ ഉപദ്രവിക്കാനോ, ആത്മഹത്യയിലേക്ക് നയിക്കാനോ ആണ് ഇത്തരം ഗ്രൂപ്പുകൾ ബ്ലാക്ക്‌മെയിലിംഗ് ഉപയോഗിക്കുന്നത്.
വിഷയത്തിൽ പല അന്താരാഷ്ട്ര അന്വേഷണങ്ങളും പുരോഗമിക്കുകയാണെന്നും ഇത് രാജ്യാതിർത്തികൾ കടന്നുള്ള വലിയൊരു ആഗോള പ്രശ്നമാണെന്നും പൊലീസിന്റെ കമ്മ്യൂണിറ്റി റിലേഷൻസ് വിഭാഗത്തിലെ കോൺസ്റ്റബിൾ ആൻഡ്രിയ ലെഫോർട്ട് അറിയിച്ചു. കുട്ടികളിൽ പെട്ടെന്നുണ്ടാകുന്ന പെരുമാറ്റ മാറ്റങ്ങൾ, സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നുമുള്ള ഉൾവലിയൽ, മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോഴുള്ള അമിത രഹസ്യസ്വഭാവം, സ്വയം പരിക്കേൽപ്പിക്കാനുള്ള പ്രവണത എന്നിവ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾ അപകടസാധ്യതയിലാണെന്ന് സംശയം തോന്നിയാൽ ഉടൻ തന്നെ പൊലീസുമായോ അല്ലെങ്കിൽ ‘Cybertip.ca’ എന്ന ഓൺലൈൻ പോർട്ടലുമായോ ബന്ധപ്പെട്ട് പരാതി നൽകണമെന്നും വിന്നിപെഗ് പൊലീസ് അഭ്യർഥിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Winnipeg police warn of online terror groups targeting children










