വിന്നിപെഗ് :വിന്നിപെഗിൽ ഞായറാഴ്ച രാത്രി വീശിയടിച്ച ശക്തമായ കൊടുങ്കാറ്റിലും കനത്ത മഴയിലും വ്യാപക നാശനഷ്ടം. ശക്തമായ കാറ്റിൽ വൈദ്യുതി തൂണുകൾ തകരുകയും വൻമരങ്ങൾ കടപുഴകി ലൈനുകളിലേക്ക് വീഴുകയും ചെയ്തതോടെ നഗരത്തിലെ ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. തിങ്കളാഴ്ച രാവിലത്തെ കണക്കനുസരിച്ച് റിവർ ഹൈറ്റ്സ്, വെസ്റ്റ്വുഡ് തുടങ്ങിയ മേഖലകളിൽ നാലായിരത്തോളം ഉപഭോക്താക്കൾ ഇപ്പോഴും ഇരുട്ടിലാണ്. പലയിടത്തും സങ്കീർണ്ണമായ അറ്റകുറ്റപ്പണികൾ ആവശ്യമായതിനാൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ സമയം എടുത്തേക്കുമെന്ന് പ്രാദേശിക വിതരണക്കാരായ മാനിറ്റോബ ഹൈഡ്രോ അറിയിച്ചു.
പെട്ടെന്നുണ്ടായ ശക്തമായ കാറ്റും ഇടിയോടുകൂടിയ മഴയുമാണ് നഗരത്തിൽ പ്രതിസന്ധി സൃഷ്ടിച്ചത്. മാതർസ് അവന്യൂവിൽ നിരനിരയായി നിന്ന നിരവധി വൈദ്യുതി തൂണുകൾ തകർന്ന് ചരിഞ്ഞ നിലയിലാണ്. ലക്ഷണങ്ങളൊന്നുമില്ലാതെ പെട്ടെന്നാണ് വൻ കാറ്റടിച്ചതെന്നും, തൊട്ടടുത്ത വീടിന്റെ ജനലുകളിൽ വൈദ്യുതി ലൈനുകൾ പൊട്ടിത്തെറിക്കുന്നതിന്റെ വെളിച്ചം കണ്ടതിന് പിന്നാലെ വൈദ്യുതി നിലയ്ക്കുകയായിരുന്നുവെന്നും പ്രദേശവാസിയായ ക്രിസ് യാരോൺ പറഞ്ഞു. കാറ്റിൽ വീടുകളുടെ മേൽക്കൂരകൾ പറന്നുപോകുകയും, ഒരാളുടെ കാറിന് മുകളിലേക്ക് കൂറ്റൻ മരം കടപുഴകി വീഴുകയും ചെയ്തു. കാറിൽ നിന്ന് സാധനങ്ങൾ പുറത്തെടുക്കുകയായിരുന്ന ഇയാൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ദുരന്തമുഖത്ത് പരസ്പരം അന്വേഷിക്കാനും സഹായിക്കാനും പ്രദേശവാസികൾ മുന്നോട്ടുവന്നത് ആശ്വാസമായി.
പരിസ്ഥിതി വകുപ്പിന്റെ പ്രാഥമിക കണക്കനുസരിച്ച് മണിക്കൂറിൽ 80 മുതൽ 87 കിലോമീറ്റർ വരെ വേഗതയിലാണ് മേഖലയിൽ കാറ്റ് വീശിയടിച്ചത്. വിന്നിപെഗ് എയർപോർട്ടിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 83 കിലോമീറ്റർ രേഖപ്പെടുത്തി. ദ ഫോർക്സ് മേഖലയിൽ 24 മണിക്കൂറിനുള്ളിൽ 62 മില്ലീമീറ്ററിലധികവും ചിലയിടങ്ങളിൽ 104 മില്ലീമീറ്ററിലധികവും മഴ പെയ്തിട്ടുണ്ട്.
ALSO READ: ഒന്റാരിയോ നിവാസികളെ അറിഞ്ഞോ? ഈ മാസം രണ്ട് CRA ആനുകൂല്യങ്ങൾ അക്കൗണ്ടിലെത്തും, തീയതികൾ അറിയാം
പൊട്ടിവീണ വൈദ്യുതി ലൈനുകളിൽ നിന്ന് കുറഞ്ഞത് 10 മീറ്ററെങ്കിലും അകലം പാലിക്കണമെന്നും ഇത്തരം അപകടങ്ങൾ ഉടനടി 911 എന്ന നമ്പറിലേക്ക് വിളിച്ച് അറിയിക്കണമെന്നും മാനിറ്റോബ ഹൈഡ്രോ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. മേഖലയിൽ വീണ്ടും മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിൽ തടസ്സ നേരിട്ടേക്കാമെന്നും അധികൃതർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









