ഒട്ടാവ: കാനഡയിൽ നിന്നുള്ള കാട്ടുതീ പുക അമേരിക്കയിലേക്ക് വ്യാപിക്കുകയും രാജ്യത്തെ വായു മലിനമാക്കുകയും ചെയ്യുന്നുവെന്നാരോപിച്ച് കാനഡയ്‌ക്കെതിരെ അധിക തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയതോടെ വിഷയം നയതന്ത്ര തലത്തിൽ ചർച്ചയായിരിക്കുകയാണ്. ഇതിന് പിന്നാലെ വലിയ കാട്ടുതീകളെ പൂർണ്ണമായി തടയുക അസാധ്യമാണെന്നും, പകരം ജീവനും സ്വത്തും സംരക്ഷിക്കാനുള്ള പ്രതിരോധ നടപടികളാണ് കാനഡ നടപ്പിലാക്കുന്നതെന്നും കനേഡിയൻ വന-അഗ്നിശമന വിദഗ്ധർ വ്യക്തമാക്കി. ട്രംപിന്റെ വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് കാനഡയിലെ വന പരിസ്ഥിതി ഗവേഷകരും അഗ്നിശമന സേനാ അധികൃതരും വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
അടിയന്തര വിവരങ്ങൾ പ്രകാരം കാനഡയിൽ നിലവിൽ തൊള്ളായിരത്തിലധികം ഇടങ്ങളിലാണ് കാട്ടുതീ പടർന്നുപിടിക്കുന്നത്. ഇതിനകം 3.7 ദശലക്ഷം ഹെക്ടർ വനഭൂമി കത്തിനശിക്കുകയും, വിവിധ പ്രദേശങ്ങളിൽ നിന്ന് നിരവധി ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ഉയർന്ന താപനിലയും വനത്തിലെ വരണ്ട കാലാവസ്ഥയുമാണ് സ്ഥിതി രൂക്ഷമാക്കുന്നത്. വലിയ ചുഴലിക്കാറ്റുകളെ തടയാൻ സാധിക്കാത്തതുപോലെ ഇത്തരം ഭീമൻ കാട്ടുതീകളെ പെട്ടെന്ന് നിയന്ത്രിക്കുക പ്രായോഗികമല്ലെന്ന് കനേഡിയൻ ഫോറസ്റ്റ് സർവീസിലെ ഗവേഷകനായ മാർട്ടിൻ ജിറാർഡിൻ ചൂണ്ടിക്കാട്ടി.
ഇതിന്റെ ഭാഗമായി തീപിടിത്ത സാധ്യത കുറയ്ക്കാനായി ‘ഫയർസ്മാർട്ട്’ പദ്ധതികൾ, ഫയർഗാർഡുകൾ എന്നീ പ്രതിരോധ മാർഗ്ഗങ്ങളാണ് കാനഡ ഇപ്പോൾ മുൻഗണന നൽകി നടപ്പിലാക്കുന്നത്. എന്നാൽ ഇത്തരം പ്രാദേശിക പ്രതിരോധ നടപടികൾക്കൊപ്പം തന്നെ, കാലാവസ്ഥാ വ്യതിയാനം തടയാൻ കാർബൺ പുറന്തള്ളൽ കുറയ്ക്കുകയാണ് പ്രകൃതിദുരന്തങ്ങൾക്ക് ശാശ്വത പരിഹാരമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
'Wildfires cannot be stopped, only mitigation is the way': Canada responds to Trump's warning.






