കാൽഗറി: കാനഡയിലെ പ്രമുഖ വിമാനക്കമ്പനിയായ ‘വെസ്റ്റ്‌ജെറ്റിലെ’ ഫ്ലൈറ്റ് അറ്റൻഡന്റുമാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ശമ്പള വർധനവും വിമാനം നിലത്തിറങ്ങിയിരിക്കുന്ന സമയത്തെ ഗ്രൗണ്ട് വർക്കിന് അർഹമായ വേതനവും ആവശ്യപ്പെട്ട് തൊഴിലാളി യൂണിയനായ CUPE നടത്തുന്ന സമരം മൂലം നൂറുകണക്കിന് വിമാന സർവീസുകളാണ് റദ്ദാക്കിയത്. അവധിക്കാലത്ത് ഉണ്ടായ ഈ സമരം ആയിരക്കണക്കിന് യാത്രക്കാരെയും വിനോദസഞ്ചാരികളെയും കടുത്ത ദുരിതത്തിലാക്കി.
തൊഴിലാളികളുടെ 11 മാസത്തോളമുള്ള ആവശ്യങ്ങളോട് മാനേജ്‌മെന്റ് പുറംതിരിഞ്ഞു നിൽക്കുകയാണെന്ന് ക്യൂപ്പ് ലോക്കൽ 8125 പ്രസിഡന്റ് ആലിയ ഹുസൈൻ പറഞ്ഞു. ബോർഡിങ് സമയം അടക്കമുള്ള സമയങ്ങളിൽ ജോലി ചെയ്യുന്നതിന് വേതനം വേണമെന്നതാണ് യൂണിയന്റെ പ്രധാന ആവശ്യം.
അതേസമയം, പണിമുടക്ക് ഒഴിവാക്കാൻ ഒക്ടോബർ മുതൽ 13 ശതമാനം വേതന വർധനവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തിരുന്നുവെന്ന് വെസ്റ്റ്‌ജെറ്റ് സി.ഇ.ഒ അലക്സിസ് വോൺ ഹോയൻസ്ബ്രോച്ച് വ്യക്തമാക്കി. എന്നാൽ ഈ വാഗ്ദാനം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി യൂണിയൻ സമരം തുടരുകയാണ്. കഴിഞ്ഞ വർഷം എയർ കാനഡ തൊഴിലാളികളും സമാനമായ ആവശ്യങ്ങൾ ഉന്നയിച്ച് പണിമുടക്കിയിരുന്നു. വിമാന സർവീസുകൾ പെട്ടെന്ന് നിലച്ചതോടെ ടിക്കറ്റ് തുക തിരികെ നൽകാനോ മറ്റ് യാത്ര സൗകര്യങ്ങൾ ഒരുക്കാനോ കമ്പനി നിർബന്ധിതരായിരിക്കുകയാണ്. കനേഡിയൻ സർക്കാരിന്റെ ഇടപെടലിലാണ് ഇപ്പോൾ എല്ലാവരുടെയും പ്രതീക്ഷ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
WestJet flight attendants go on strike





