ഒട്ടാവ: കാനഡയിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായ വെസ്റ്റ്ജെറ്റിലെ ജീവനക്കാർ പണിമുടക്കിലേക്ക് നീങ്ങുന്നതോടെ രാജ്യത്തെ വിമാന ഗതാഗതം പ്രതിസന്ധിയിലേക്ക്. നാലായിരത്തിലധികം വരുന്ന കാബിൻ ക്രൂ ജീവനക്കാരുടെ യൂണിയൻ പണിമുടക്ക് നോട്ടീസ് നൽകിയതോടെ, വരാനിരിക്കുന്ന സമരം നേരിടാൻ എയർലൈൻ മുൻകൂട്ടി വിമാന സർവീസുകൾ റദ്ദാക്കി തുടങ്ങി.

4,400 ഓളം ഫ്ലൈറ്റ് അറ്റൻഡന്റുമാരെ പ്രതിനിധീകരിക്കുന്ന സി.യു.പി.ഇ (CUPE) യൂണിയനാണ് 72 മണിക്കൂർ പണിമുടക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. ഇതിന് മറുപടിയായി വെസ്റ്റ്ജെറ്റ് മാനേജ്മെന്റ് 72 മണിക്കൂർ ലോക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ മുന്നറിയിപ്പ് സമയം അവസാനിക്കുന്നതോടെ സമരം പ്രാബല്യത്തിൽ വരുമെങ്കിലും, ഇരുവിഭാഗങ്ങളും തമ്മിലുള്ള ചർച്ചകൾ അവസാന നിമിഷവും പുരോഗമിക്കുകയാണ്.
മുൻകരുതലിന്റെ ഭാഗമായി ശനിയാഴ്ച മാത്രം കമ്പനി 81സർവീസുകൾ റദ്ദാക്കിക്കഴിഞ്ഞു. വിമാനങ്ങൾ വിവിധ വിമാനത്താവളങ്ങളിൽ സുരക്ഷിതമായി പാർക്ക് ചെയ്യേണ്ടതിനാലാണ് സർവീസുകൾ മുൻകൂട്ടി വെട്ടിച്ചുരുക്കുന്നത്. എന്നാൽ വെസ്റ്റ്ജെറ്റ് എൻകോർ സർവീസുകളെയും ഡെൽറ്റ എയർലൈൻസ് പോലുള്ള പങ്കാളിത്ത കമ്പനികൾ നടത്തുന്ന കോഡ്-ഷെയർ ഫ്ലൈറ്റുകളെയും ഈ സമരം ബാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
വിമാനം പറന്നുയരുന്നതിന് മുൻപുള്ള സുരക്ഷാ പരിശോധനകൾ, ബോർഡിംഗ് തുടങ്ങിയ ഗ്രൗണ്ട് ജോലികൾക്ക് പ്രത്യേക വേതനം നൽകുന്നില്ലെന്നാണ് ജീവനക്കാരുടെ പ്രധാന പരാതി. വിമാനം പറക്കുന്ന സമയം മാത്രം കണക്കാക്കുന്ന ‘ക്രെഡിറ്റ് അവർ’ സിസ്റ്റത്തിന് പകരം തറയിലെ ജോലികൾക്കും അർഹമായ വേതനം നൽകണമെന്നാണ് യൂണിയന്റെ പ്രധാന ആവശ്യം.
ജൂലൈ 30 മുതൽ ഓഗസ്റ്റ് 4 വരെയുള്ള തീയതികളിൽ യാത്ര തീരുമാനിച്ചവർക്ക് അധിക പിഴയില്ലാതെ ടിക്കറ്റ് മാറ്റാനോ റദ്ദാക്കാനോ വെസ്റ്റ്ജെറ്റ് നിലവിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. സമരം മൂലം വിമാനം റദ്ദാക്കപ്പെട്ടാൽ യാത്രക്കാർക്ക് ഭക്ഷണവും താമസസൗകര്യവും ഉറപ്പാക്കുന്നതിനൊപ്പം നിയമപ്രകാരം 1,000 ഡോളർ വരെ നഷ്ടപരിഹാരത്തിനും അർഹതയുണ്ടായിരിക്കും. കൂടാതെ മറ്റ് എയർലൈനുകളിൽ പകരം യാത്രാസൗകര്യം ഒരുക്കാനും കമ്പനിക്ക് ബാധ്യതയുണ്ട്. ഏജൻസികൾ വഴിയോ നേരിട്ടോ ടിക്കറ്റ് ബുക്ക് ചെയ്തവർ തങ്ങളുടെ സന്ദേശങ്ങളും ഇമെയിലുകളും നിരന്തരം പരിശോധിക്കണമെന്ന് കമ്പനി അറിയിച്ചു.
WestJet employees set to strike; 81 flights cancelled, passengers warned.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




