2026 ലോകകപ്പ് സെമി ഫൈനലിൽ സ്പെയിനിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റ് പുറത്തായതിന് പിന്നാലെ സഹതാരങ്ങളെയും ടീമിന്റെ തന്ത്രങ്ങളെയും പരസ്യമായി തള്ളിപ്പറഞ്ഞ് ഫ്രഞ്ച് ക്യാപ്റ്റൻ കിലിയൻ എംബാപ്പെ രംഗത്തെത്തി. ഫ്രാൻസിന്റെ കളി ഒട്ടും നിലവാരമില്ലാത്തതായിരുന്നുവെന്നും ലോകകപ്പ് ഫൈനലിൽ എത്താൻ തങ്ങൾ ഒട്ടും അർഹരായിരുന്നില്ലെന്നും മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ എംബാപ്പെ തുറന്നുപറഞ്ഞു. തന്ത്രപരമായിട്ടോ സാങ്കേതികമായിട്ടോ തങ്ങൾ ഉദ്ദേശിച്ച രീതിയിലുള്ള ഒരു കളിയല്ല ഗ്രൗണ്ടിൽ പുറത്തെടുത്തതെന്നും, ഒരു ലോകകപ്പ് സെമി ഫൈനലിൽ ചെയ്യേണ്ട അടിസ്ഥാന കാര്യങ്ങൾ പോലും ചെയ്യാതിരുന്നാൽ ഒരിക്കലും ജയിക്കാൻ കഴിയില്ലെന്നും ഫ്രഞ്ച് സൂപ്പർതാരം വ്യക്തമാക്കി.
മത്സരത്തിലുടനീളം സ്പെയിൻ തങ്ങളെ അടിച്ചമർത്തുകയായിരുന്നുവെന്ന് എംബാപ്പെ സമ്മതിച്ചു. ഉയർന്ന പ്രെസ്സിങ്ങിലൂടെ സ്പെയിനെ പ്രതിരോധിക്കാനായിരുന്നു തങ്ങളുടെ പദ്ധതിയെന്നും എന്നാൽ കളി നിയന്ത്രിക്കുന്നതിൽ അവർ തങ്ങളേക്കാൾ എത്രയോ മുന്നിലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് മധ്യനിരയിൽ സ്പെയിൻ നിരന്തരം മൂന്ന് കളിക്കാരെ വെച്ച് ഫ്രാൻസിന്റെ രണ്ട് കളിക്കാരെ പ്രതിരോധിച്ചതാണ് കളി പൂർണ്ണമായും കൈവിട്ടുപോകാൻ കാരണം. സ്പെയിനെപ്പോലൊരു ലോകോത്തര ടീമിനെതിരെ അത് വലിയ അപകടം വരുത്തിവെച്ചു. ഫൈനലിലെത്തി രാജ്യത്തെ വീണ്ടും ഒരു ചരിത്ര നിമിഷത്തിലേക്ക് നയിക്കുക എന്ന സ്വപ്നമാണ് ഇതോടെ തകർന്നതെന്നും എംബാപ്പെ കൂട്ടിച്ചേർത്തു.
ഈ ലോകകപ്പിൽ എട്ട് ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് റേസിൽ മുന്നിലുണ്ടായിരുന്ന എംബാപ്പെയുടെ കരിയറിലെ ഏറ്റവും മോശം മത്സരങ്ങളിലൊന്നായിരുന്നു ഇത്. കളിയിൽ 34 തവണ പന്ത് തൊട്ടതൊഴിച്ചാൽ സ്പാനിഷ് ഗോൾപോസ്റ്റിലേക്ക് ഒരൊറ്റ ഷോട്ട് പോലും ഉതിർക്കാൻ ഫ്രഞ്ച് സൂപ്പർതാരത്തിന് കഴിഞ്ഞില്ല. വൻ വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും, പരാജയം ഉൾക്കൊണ്ട് ക്യാപ്റ്റൻ എന്ന നിലയിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും തലയുയർത്തിപ്പിടിച്ച് തന്നെ മുന്നോട്ട് പോകുമെന്നും എംബാപ്പെ പറഞ്ഞു. ഈ പരാജയത്തിൽ നിന്ന് പഠിച്ച് ആദ്യം മുതൽ തുടങ്ങുമെന്നും, അവധി ആഘോഷങ്ങൾക്ക് ശേഷം റയൽ മാഡ്രിഡിനൊപ്പമുള്ള പുതിയ ക്ലബ്ബ് സീസണിലേക്ക് പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
‘We don’t deserve the final’; Kylian Mbappe lashes out after losing to Spain
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





