കാൽഗറി: കാനഡയിൽ നിന്ന് ആൽബർട്ട പ്രവിശ്യ വേർപിരിയണമോ എന്ന വിഷയത്തിലുള്ള ചർച്ചകൾ ജനങ്ങൾക്കിടയിൽ സജീവമാകുന്നു. ഒക്ടോബറിൽ നടക്കാനിരിക്കുന്ന നിർണായക ജനഹിതപരിശോധനയ്ക്ക് (റഫറണ്ടം) മുന്നോടിയായാണ് പ്രവിശ്യയിലുടനീളം വാദപ്രതിവാദങ്ങൾ ഉയരുന്നത്. എന്നാൽ, ഈ വിഷയത്തിലുള്ള കടുത്ത അഭിപ്രായവ്യത്യാസങ്ങളും വിഭജനങ്ങളും കൂടുതലായും സോഷ്യൽ മീഡിയയിലാണ് പ്രകടമാകുന്നതെന്ന് ഡ്രംഹെല്ലർ സ്വദേശികൾ സാക്ഷ്യപ്പെടുത്തുന്നു. കാനഡയുടെ ഭാഗമായി തുടരണമോ അതോ വേർപിരിയലിനെക്കുറിച്ച് അന്വേഷിക്കണമോ എന്നതാണ് ഒക്ടോബറിലെ റഫറണ്ടത്തിൽ വോട്ടർമാർക്ക് മുന്നിലുള്ള പ്രധാന ചോദ്യം. ഈ വർഷം ആദ്യം സ്വാതന്ത്ര്യ അനുകൂലികൾ നടത്തിയ ഒപ്പുശേഖരണത്തെ തുടർന്നാണ് റഫറണ്ടം നടത്താൻ പ്രവിശ്യാ സർക്കാർ തീരുമാനിച്ചത്.
തുറന്ന ചർച്ചകൾ വ്യക്തിബന്ധങ്ങളെ ബാധിക്കുമെന്ന ഭയം കാരണം സമൂഹത്തിൽ ഭൂരിഭാഗം ആളുകളും തങ്ങളുടെ യഥാർത്ഥ നിലപാട് വെളിപ്പെടുത്താൻ മടിക്കുകയാണ്. വേർപിരിയലിനെ അനുകൂലിക്കുന്നവർ പരസ്യമായി പ്രതികരിക്കാൻ ഭയപ്പെടുമ്പോൾ, നിരവധി ‘നിശ്ശബ്ദ അനുഭാവമാർ’ തങ്ങൾക്കൊപ്പമുണ്ടെന്ന് അനുകൂലികൾ അവകാശപ്പെടുന്നു. അതേസമയം, വേർപിരിയൽ ഉണ്ടാക്കിയേക്കാവുന്ന സാമ്പത്തിക-സാമൂഹിക പ്രത്യാഘാതങ്ങളെ മുൻനിർത്തി ഒരു വിഭാഗം ആളുകൾ ഇതിനെ ശക്തമായി എതിർക്കുന്നുമുണ്ട്. ചെറിയ ഭരണസംവിധാനങ്ങളാണ് കൂടുതൽ ഫലപ്രദമെന്ന് ഒരു വിഭാഗം വിശ്വസിക്കുമ്പോൾ, കാനഡയുടെ ഭാഗമായി നിൽക്കുന്നതാണ് പ്രവിശ്യയ്ക്ക് നല്ലതെന്നാണ് എതിർക്കുന്നവരുടെ വാദം.
വിഷയത്തിൽ നിലപാടുകൾ വ്യക്തമാക്കുന്ന പ്രാദേശിക സ്ഥാപനങ്ങളും വ്യക്തികളും നേരിട്ട് അല്ലാതെ, സോഷ്യൽ മീഡിയയിലൂടെ കടുത്ത സൈബർ ആക്രമണങ്ങൾ നേരിടുന്നുണ്ടെന്ന് ഡ്രംഹെല്ലറിലെ വ്യാപാരികൾ ഉൾപ്പെടെയുള്ളവർ വ്യക്തമാക്കുന്നു. ഇന്റർനെറ്റിലെ കടുത്ത നിലപാടുകൾ സമൂഹത്തിൽ അനാവശ്യ ഭിന്നതകൾ ഉണ്ടാക്കുന്നുവെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. റഫറണ്ടം തീയതി അടുക്കുന്തോറും ചർച്ചകൾ കൂടുതൽ ചൂടുപിടിക്കുമെങ്കിലും, പരസ്പര ബഹുമാനത്തോടെയുള്ള പൊതുസംവാദങ്ങൾക്കാണ് പ്രാദേശിക ജനപ്രതിനിധികളും വോട്ടർമാരും ഇപ്പോൾ പ്രാധാന്യം കൽപ്പിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
"Cyber-attacks for voicing opinions": Voters fearful amidst 'Alberta separation' discussions.






