തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം റോഡ് മാർഗമുള്ള കണ്ടെയ്നർ നീക്കത്തിന് (എക്സിം കാർഗോ) പൂർണ്ണസജ്ജമായി. സംസ്ഥാന സർക്കാരിന്റെ അന്തിമ അനുമതി ലഭിച്ചാൽ ജൂൺ ആദ്യവാരത്തോടെ വിഴിഞ്ഞം വഴിയുള്ള ചരക്കുനീക്കം ആരംഭിക്കും. തുറമുഖത്തെ ദേശീയപാത 66-മായി ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡിന്റെ നിർമ്മാണം പൂർത്തിയായതോടെ കസ്റ്റംസ് വകുപ്പും തങ്ങളുടെ തയ്യാറെടുപ്പുകൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ചരക്കുനീക്കം സുഗമമാക്കുന്നതിനായി 20 കസ്റ്റംസ് ഉദ്യോഗസ്ഥരെക്കൂടി പുതുതായി വിഴിഞ്ഞത്ത് വിന്യസിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതുവരെ മറ്റ് തുറമുഖങ്ങൾ തമ്മിൽ ബന്ധിപ്പിച്ചുള്ള ട്രാൻസ്ഷിപ്പ്മെന്റ് മാത്രമായിരുന്ന വിഴിഞ്ഞത്ത് ഇനി മുതൽ കേരളത്തിലെയും തെക്കൻ തമിഴ്നാട്ടിലെയും വ്യവസായ-ലോജിസ്റ്റിക്സ് കമ്പനികൾക്ക് നേരിട്ട് ചരക്കുകൾ എത്തിക്കാനും കൊണ്ടുപോകാനും സാധിക്കും. ഇത് സമയലാഭത്തോടൊപ്പം വൻ സാമ്പത്തിക ലാഭവും വ്യവസായികൾക്ക് സമ്മാനിക്കും.
എക്സിം കാർഗോ ആരംഭിക്കുന്നതോടെ പ്രമുഖ ആഗോള കമ്പനികളെല്ലാം വിഴിഞ്ഞം കേന്ദ്രീകരിച്ച് വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കേരള സർക്കാർ ഇതിനായുള്ള പ്രായോഗിക തയ്യാറെടുപ്പുകളൊന്നും നടത്തിയിട്ടില്ലെന്നത് കടുത്ത ആശങ്ക ഉയർത്തുന്നു. തുറമുഖത്തിന് ചുറ്റുമായി പ്രഖ്യാപിച്ച സ്പെഷ്യൽ ഇക്കണോമിക് സോൺ (SEZ) ഇപ്പോഴും ഫയലുകളിൽ മാത്രമാണ്. പദ്ധതിക്കായി ഇതുവരെ ഒരേക്കർ ഭൂമി പോലും സംസ്ഥാനം സ്വന്തമായി ഏറ്റെടുത്തിട്ടില്ല. വിഴിഞ്ഞത്ത് 5000 കോടി രൂപയുടെ നിക്ഷേപത്തിന് തയ്യാറായ പ്രമുഖ കമ്പനിയായ ഷറഫ് ഷിപ്പിംഗ് ഏജൻസിക്ക് ആവശ്യമായ ഭൂമി നൽകാൻ കഴിയാതെ പാലക്കാടാണ് സർക്കാർ സ്ഥലം വാഗ്ദാനം ചെയ്തത്. കൂടാതെ, തുറമുഖ വികസനത്തിന് അത്യന്താപേക്ഷിതമായ റിംഗ് റോഡ് പദ്ധതി പ്രാരംഭ ഘട്ടത്തിലും റെയിൽവേ കണക്റ്റിവിറ്റി ടെൻഡർ നടപടികളിലും മാത്രമായി ഒതുങ്ങിക്കിടക്കുകയാണ്.
കേരളം പശ്ചാത്തല സൗകര്യവികസനത്തിൽ മെല്ലെപ്പോക്ക് തുടരുമ്പോൾ, വിഴിഞ്ഞത്തിന്റെ വാണിജ്യ സാധ്യതകൾ മുൻകൂട്ടി കണ്ട് അയൽസംസ്ഥാനമായ തമിഴ്‌നാട് വൻ മുന്നേറ്റമാണ് നടത്തുന്നത്. വിഴിഞ്ഞത്തിന് തൊട്ടടുത്തുള്ള തിരുനെൽവേലി നങ്ങുനേരിയിൽ വ്യവസായങ്ങൾക്കായി 2000 ഏക്കർ ഭൂമിയാണ് തമിഴ്നാട് സർക്കാർ ഇതിനകം ഏറ്റെടുത്തിരിക്കുന്നത്. നിലവിൽ കപ്പലുകൾ വരുമ്പോൾ ലഭിക്കുന്ന ജിഎസ്ടി വരുമാനം മാത്രമാണ് കേരളത്തിന് ലഭിക്കുന്നത്. അനുബന്ധ വ്യവസായങ്ങളും ലോജിസ്റ്റിക്സ് പാർക്കുകളും വിഴിഞ്ഞത്ത് യാഥാർത്ഥ്യമാക്കിയില്ലെങ്കിൽ ഈ ജിഎസ്ടി വരുമാനത്തിനപ്പുറം വലിയ സാമ്പത്തിക നേട്ടങ്ങളൊന്നും കേരളത്തിന് സ്വന്തമാക്കാൻ കഴിയില്ലെന്ന് വ്യവസായ ലോകം മുന്നറിയിപ്പ് നൽകുന്നു. തുറമുഖ വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി നേരിട്ട് ഏറ്റെടുത്ത സാഹചര്യത്തിൽ ഇനിയെങ്കിലും കാര്യങ്ങൾ വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
Vizhinjam is ready for a leap; land acquisition and special economic zone are only in the announcements
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









