സെന്റ് ജോൺ : അമേരിക്കൻ ഭരണകൂടം കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ 50 ശതമാനം താരിഫ് കാനഡയിലെ മദ്യനിർമ്മാണ മേഖലയ്ക്ക് വലിയ തിരിച്ചടിയാകുന്നു. ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോറിൽ ഉത്പാദിപ്പിച്ച് അമേരിക്കയിലേക്ക് കയറ്റി അയക്കുന്ന പ്രമുഖ മദ്യ ബ്രാൻഡുകളായ ക്രിസ്റ്റൽ ഹെഡ് വോഡ്ക, സിഗ്നൽ ഹിൽ വിസ്കി, ഐസ്ബർഗ് വോഡ്ക തുടങ്ങിയവയുടെ വിപണിയെ ഇത് സാരമായി ബാധിക്കുമെന്നാണ് ഉൽപാദകരുടെ ആശങ്ക.
ഇത്രയും ഉയർന്ന നികുതി ഭാരം താങ്ങാൻ കഴിയില്ലെന്നും ഇത് അമേരിക്കൻ വിപണിയിൽ നിന്ന് തങ്ങളെ പൂർണ്ണമായും പുറത്താക്കുമെന്നും ക്രിസ്റ്റൽ ഹെഡ് വോഡ്ക മാനേജിംഗ് പാർട്ണർ ജോനാഥൻ ഹെമി വ്യക്തമാക്കി. ഹോളിവുഡ് താരം ഡാൻ അയ്ക്രോഡ് സഹസ്ഥാപകനായ ഈ ബ്രാൻഡിന്റെ ഏറ്റവും വലിയ വിപണിയാണ് അമേരിക്ക. ലാഭത്തിന്റെ 50 ശതമാനത്തോളം ഇവിടെ നിന്നാണ് ലഭിക്കുന്നത്. പുതിയ സാഹചര്യത്തിൽ ബിസിനസ് വിപുലീകരണ പ്ലാനുകളെല്ലാം താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നതായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒന്നര വർഷമായി വ്യാപാര തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്നും നിലവിലെ സാഹചര്യം കമ്പനിക്ക് കടുത്ത പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്നും ഐസ്ബർഗ് ബ്രാൻഡ്സ് പ്രസിഡന്റ് സ്റ്റീവ് സിിക്കോലി വ്യക്തമാക്കി. താരിഫ് പ്രശ്നം എത്രയും വേഗം പരിഹരിക്കപ്പെടുമെന്നാണ് വ്യവസായ മേഖലയുടെ പ്രതീക്ഷ. എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം തുടരുകയാണെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്നും മദ്യനിർമ്മാണ മേഖല ആശങ്കപ്പെടുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla








