ഒട്ടാവ: സിഖ് വിഘടനവാദി നേതാവ് മൊനിന്ദർ സിംഗിന് ആവശ്യമായ എല്ലാ സുരക്ഷയും ഉറപ്പാക്കണമെന്ന് കാനഡയോട് ഐക്യരാഷ്ട്രസഭയിലെ (UN) സ്വതന്ത്ര മനുഷ്യാവകാശ വിദഗ്ധർ ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഭീഷണികളും നടപടികളും നേരിടുന്ന വ്യക്തികൾക്ക് പൂർണ്ണ സംരക്ഷണം നൽകണമെന്നും ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും കനേഡിയൻ സർക്കാരിന് അയച്ച കത്തിൽ യു.എൻ പ്രതിനിധികൾ വ്യക്തമാക്കി. ‘ഖാലിസ്ഥാൻ’ വാദത്തെ പിന്തുണയ്ക്കുന്ന കനേഡിയൻ പൗരനാണ് 44-കാരനായ മൊനിന്ദർ സിംഗ്. ബി.സി ഗുരുദ്വാര കൗൺസിൽ, സിഖ് ഫെഡറേഷൻ കാനഡ എന്നിവയുടെ വക്താവ് കൂടിയാണ് അദ്ദേഹം.
2022 മുതൽ മൊനിന്ദർ സിംഗിന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നാല് തവണ കനേഡിയൻ അധികൃതർ തന്നെ അദ്ദേഹത്തിന് ‘ഡ്യൂട്ടി ടു വാൺ’ നോട്ടീസുകൾ നൽകിയിരുന്നു. എന്നാൽ ഭീഷണി മുന്നറിയിപ്പുകൾ നൽകിയതല്ലാതെ അദ്ദേഹത്തിനും കുടുംബത്തിനും ആവശ്യമായ മറ്റ് സുരക്ഷാ ക്രമീകരണങ്ങളോ നിരീക്ഷണങ്ങളോ അധികൃതർ ഒരുക്കിയില്ലെന്ന ആരോപണത്തിലാണ് യു.എൻ വിദഗ്ധർ ആശങ്ക രേഖപ്പെടുത്തിയത്. മൊനിന്ദർ സിംഗിനും കുടുംബത്തിനും സംരക്ഷണം നൽകാൻ ലഭ്യമായ എല്ലാ മാർഗ്ഗങ്ങളും കാനഡ ഉപയോഗിക്കണമെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അന്വേഷണം വേഗത്തിലാക്കി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കത്തിൽ പറയുന്നു.
2023-ൽ വാൻകൂവറിൽ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ട ഖാലിസ്ഥാനി വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് മൊനിന്ദർ സിംഗ്. വിദേശ മണ്ണിൽ സിഖ് പ്രവർത്തകർ നേരിടുന്ന സുരക്ഷാ ഭീഷണികൾക്കെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഈ വർഷം ആദ്യം ജനീവയിലെ യു.എൻ ആസ്ഥാനം സന്ദർശിച്ച് പരാതി നൽകിയിരുന്നു. തീവ്രവാദ വിരുദ്ധ പ്രവർത്തനം, സമാധാനപരമായ യോഗം ചേരാനുള്ള അവകാശം, മനുഷ്യാവകാശ സംരക്ഷണം, മതസ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ട അഞ്ച് സ്വതന്ത്ര യു.എൻ പ്രതിനിധികളാണ് ജൂൺ 3-ന് ഈ കത്തയച്ചത്. കത്തിന്റെ പകർപ്പ് ഇന്ത്യൻ സർക്കാരിനും കൈമാറിയിട്ടുണ്ട്.
UN experts urge Canada to protect threatened Sikh activist
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





