തൃശൂർ: തൃശൂർ നിയമസഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രാജൻ പല്ലന് തിളക്കമാർന്ന വിജയം. എൽഡിഎഫിനായി ആലങ്കോട് ലീലാകൃഷ്ണനും എൻഡിഎക്കായി പത്മജ വേണുഗോപാലും കടുത്ത പോരാട്ടം കാഴ്ചവെച്ചപ്പോൾ, ശക്തമായ ത്രികോണപ്പോര് കണ്ട മണ്ഡലത്തിൽ 26,803 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിലാണ് രാജൻ പല്ലൻ ജയിച്ചു കയറിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി ജയിച്ച മണ്ഡലത്തിലാണ് യുഡിഎഫിന്റെ ഈ അട്ടിമറി വിജയം. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജൻ പല്ലൻ 60,290 വോട്ടുകൾ നേടിയപ്പോൾ, രണ്ടാം സ്ഥാനത്തെത്തിയ എൽഡിഎഫ് സ്ഥാനാർഥി ആലങ്കോട് ലീലാകൃഷ്ണന് 33,487 വോട്ടുകളും, എൻഡിഎ സ്ഥാനാർഥി പത്മജ വേണുഗോപാലിന് 28,662 വോട്ടുകളും ലഭിച്ചു.
തൃശൂർ കോർപ്പറേഷനിലെ 1 മുതൽ 11 വരെയും 14 മുതൽ 22 വരെയും 32 മുതൽ 39 വരെയും 43 മുതൽ 50 വരെയുമുള്ള വാർഡുകൾ ചേർന്നതാണ് തൃശൂർ നിയമസഭ മണ്ഡലം. കോൺഗ്രസിന് ഏറെ സ്വാധീനമുള്ള മണ്ഡലത്തെ കഴിഞ്ഞ രണ്ട് തവണയും പ്രതിനിധീകരിച്ചത് സിപിഐ ആയിരുന്നു. 2016-ൽ വി.എസ്. സുനിൽ കുമാറും 2021-ൽ പി. ബാലചന്ദ്രനും തൃശൂരിനെ പ്രതിനിധാനം ചെയ്തപ്പോൾ, കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന പത്മജ വേണുഗോപാലിനെയാണ് ഇവർ പരാജയപ്പെടുത്തിയത്. എന്നാൽ ഇത്തവണ പത്മജ എൻഡിഎ സ്ഥാനാർത്ഥിയായെത്തിയപ്പോൾ, കവി ആലങ്കോട് ലീലാകൃഷ്ണനെയായിരുന്നു സിപിഐ സ്ഥാനാർത്ഥിയാക്കിയത്. മുൻപ് 1991 മുതൽ 2011 വരെ കോൺഗ്രസിന്റെ തേറമ്പിൽ രാമകൃഷ്ണനായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്.
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ എൽഡിഎഫിന് മുൻതൂക്കമുള്ള മേഖലയാണിത്. ജില്ലയിലെ മുനിസിപ്പാലിറ്റികളിൽ അഞ്ചിടങ്ങളിൽ എൽഡിഎഫ് അധികാരം നേടിയപ്പോൾ, രണ്ടിടങ്ങളിൽ മാത്രമാണ് യുഡിഎഫ് വിജയിച്ചത്. ബ്ലോക്ക് പഞ്ചായത്തുകളിൽ 10 എണ്ണം എൽഡിഎഫിന്റെ നിയന്ത്രണത്തിലായപ്പോൾ അഞ്ചെണ്ണം യുഡിഎഫിനൊപ്പമാണ്. ഗ്രാമപഞ്ചായത്തുകളിൽ 44 ഇടങ്ങളിൽ എൽഡിഎഫ് ഭരണം നേടിയപ്പോൾ, 34 പഞ്ചായത്തുകളിൽ യുഡിഎഫിന് അധികാരം ലഭിച്ചു. എങ്കിലും ഈ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിന്റെ പൊതുവികാരം യുഡിഎഫിനൊപ്പം നിന്നതാണ് രാജൻ പല്ലന് മികച്ച വിജയം സമ്മാനിച്ചത്.
UDF ‘thook’ Thrissur too; Rajan Pallan hoists the flag of victory in the triangular battle
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



