പത്തുവർഷത്തിന് ശേഷം കേരളത്തിൽ അധികാരത്തിൽ തിരിച്ചെത്തുന്ന യുഡിഎഫ്, സർക്കാർ രൂപവത്കരണ നടപടികൾ വേഗത്തിലാക്കി. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പൂർണ്ണ മന്ത്രിസഭ തിങ്കളാഴ്ച അധികാരമേൽക്കും. ഇതിന്റെ ഭാഗമായി കോൺഗ്രസ് മന്ത്രിമാരുടെ അന്തിമ പട്ടിക നാളെ ഉച്ചയോടെ ഗവർണ്ണർക്ക് കൈമാറും. മുഖ്യമന്ത്രിയെ കൂടാതെ 11 മന്ത്രിസ്ഥാനങ്ങളും സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികളുമാണ് കോൺഗ്രസിന് ലഭിക്കാൻ സാധ്യതയുള്ളത്. ഘടകകക്ഷികളുമായുള്ള മന്ത്രിമാരുടെ എണ്ണവും വകുപ്പുകളും സംബന്ധിച്ച ഉഭയകക്ഷി ചർച്ചകൾ ഇന്ന് തന്നെ പൂർത്തിയാക്കി ധാരണയിലെത്തുമെന്നാണ് സൂചനകൾ.
കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിൽ കേരള കോൺഗ്രസ് (മാണി) ഗ്രൂപ്പ് കൈകാര്യം ചെയ്തിരുന്ന നിർണായകമായ ധനകാര്യ വകുപ്പ് ഇത്തവണ കോൺഗ്രസ് നേരിട്ട് ഏറ്റെടുത്തേക്കും. മുൻപ് കോൺഗ്രസ് കൈവശം വെച്ചിരുന്ന ആഭ്യന്തരം, വിജിലൻസ്, വൈദ്യുതി, ആരോഗ്യം തുടങ്ങിയ സുപ്രധാന വകുപ്പുകളിൽ ചിലത് ഇത്തവണ ഘടകകക്ഷികൾക്ക് വിട്ടുകൊടുത്തേക്കുമെന്നും സൂചനയുണ്ട്. നിലവിൽ നേതൃത്വവുമായി വിയോജിപ്പിൽ നിൽക്കുന്ന മുതിർന്ന നേതാവ് രമേശ് ചെന്നിത്തല അനുകൂല നിലപാട് സ്വീകരിച്ചാൽ അദ്ദേഹത്തിന് സഭയിൽ അതീവ പ്രാധാന്യമുള്ള വകുപ്പ് നൽകും. ചെന്നിത്തലയ്ക്ക് പുറമെ മുതിർന്ന നേതാക്കളായ സണ്ണി ജോസഫ്, കെ. മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരും മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. തിരുവഞ്ചൂരിനെ സ്പീക്കർ സ്ഥാനത്തേക്കും സജീവമായി പരിഗണിക്കുന്നുണ്ട്.
മന്ത്രിസഭയിലെ വനിതാ പ്രാതിനിധ്യത്തിനായി ബിന്ദുകൃഷ്ണ, ഷാനിമോൾ ഉസ്മാൻ എന്നിവരെയാണ് കോൺഗ്രസ് പരിഗണിക്കുന്നത്. കൂടാതെ പി.സി. വിഷ്ണുനാഥ്, എം. വിൻസന്റ്, മാത്യു കുഴൽനാടൻ, റോജി എം. ജോൺ, അൻവർ സാദത്ത്, ചാണ്ടി ഉമ്മൻ, വി.ടി. ബൽറാം തുടങ്ങിയ യുവനേതാക്കളുടെ പേരുകളും സജീവ പരിഗണനയിലുണ്ട്. ദളിത് പ്രാതിനിധ്യമായി എ.പി. അനിൽകുമാർ അല്ലെങ്കിൽ വി.പി. സജീന്ദ്രൻ എന്നിവർക്ക് സാധ്യതയുണ്ട്. അതേസമയം, പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ നൽകാനാണ് ധാരണ. മുൻപ് കൈകാര്യം ചെയ്തിരുന്ന വിദ്യാഭ്യാസം, വ്യവസായം, പൊതുമരാമത്ത് വകുപ്പുകൾ ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ എന്നിവർ ലീഗ് പാനലിൽ ഉറപ്പായപ്പോൾ, ബാക്കി രണ്ട് സ്ഥാനങ്ങളിലേക്ക് കെ.എം. ഷാജി, എ.കെ.എം. അഷ്റഫ്, പാറയ്ക്കൽ അബ്ദുല്ല എന്നിവരെയാണ് പരിഗണിക്കുന്നത്.
UDF cabinet formation to be fast; Congress gets 11 ministers including CM
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt








