പുതിയ യുഡിഎഫ് മന്ത്രിസഭയിൽ കക്ഷികൾ തമ്മിലുള്ള മന്ത്രിസ്ഥാനങ്ങളുടെ വിഭജനത്തിൽ ഏകദേശ ധാരണയായതായി റിപ്പോർട്ടുകൾ. മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിസ്ഥാനങ്ങളും സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികളും കോൺഗ്രസ് കൈവശം വെക്കുമെന്നാണ് സൂചന. വി.ഡി. സതീശൻ നയിക്കുന്ന ക്യാബിനറ്റിൽ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ നൽകാനും ധാരണയായിട്ടുണ്ട്. അഞ്ച് എംഎൽഎമാർക്ക് ഒരു മന്ത്രി എന്ന ഫോർമുലയാണ് കോൺഗ്രസ് മുന്നോട്ടുവെച്ചിരിക്കുന്നത്. മറ്റ് ഘടകകക്ഷികളുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെങ്കിലും വരും ദിവസങ്ങളിൽ തന്നെ അന്തിമ പ്രഖ്യാപനം ഉണ്ടായേക്കും.
കോൺഗ്രസ് നിരയിൽ രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് എത്തുമോ എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. ചെന്നിത്തലയെ സതീശൻ മന്ത്രിസഭയിലേക്ക് ക്ഷണിക്കുമെന്നും അദ്ദേഹം നിലപാടിൽ അയവ് വരുത്തിയെന്നുമാണ് വിവരം. ഇവർക്ക് പുറമെ വി.ടി. ബല്റാം, ഐ.സി. ബാലകൃഷ്ണന്, ചാണ്ടി ഉമ്മന് തുടങ്ങിയ യുവനേതാക്കളെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. കെ.സി. വേണുഗോപാൽ പക്ഷവും ക്യാബിനറ്റിൽ നിർണ്ണായക സ്വാധീനത്തിനായി ശ്രമിക്കുന്നുണ്ട്. ഏക അംഗങ്ങളുള്ള കക്ഷികൾക്കും ഫുൾ ടേം മന്ത്രിസ്ഥാനം നൽകുന്ന കാര്യത്തിൽ മുന്നണിയിൽ ധാരണയായിട്ടുണ്ടെന്നാണ് അറിയുന്നത്.
മുസ്ലിം ലീഗിൽ പി.കെ. ബഷീർ, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ എന്നിവർ സാധ്യതാ പട്ടികയിൽ മുൻപന്തിയിലുണ്ട്. അഞ്ചാം മന്ത്രിസ്ഥാനത്തേക്ക് കാസർകോട് നിന്നുള്ള എ.കെ.എം. അഷ്റഫിനെയും കോഴിക്കോട് നിന്നുള്ള പാറക്കൽ അബ്ദുള്ള അല്ലെങ്കിൽ റസാഖ് മാസ്റ്റർ എന്നിവരെയും പരിഗണിക്കുന്നു. അതേസമയം, ഏഴ് സീറ്റുകളിൽ വിജയിച്ച കേരള കോൺഗ്രസ് (ജോസഫ്) രണ്ട് മന്ത്രിസ്ഥാനങ്ങൾക്കായി സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും ഒരെണ്ണം മാത്രമേ നൽകാൻ സാധ്യതയുള്ളൂ. ആർഎസ്പി, ജി. സുധാകരൻ, സി.പി. ജോൺ തുടങ്ങിയവരെ മന്ത്രിസഭയിൽ എങ്ങനെ ഉൾക്കൊള്ളിക്കണമെന്ന കാര്യത്തിൽ ഉഭയകക്ഷി ചർച്ചകൾ തുടരുകയാണ്.
UDF cabinet: Congress has 11, League has 5; indications are that an agreement has been reached
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla



