സാൻ ഫ്രാൻസിസ്കോ: കാലിഫോർണിയയിലെ സാന്താക്രൂസ് കൗണ്ടിയിലുള്ള പാൻതർ ബീച്ചിൽ അപ്രതീക്ഷിതമായി ഉണ്ടായ ഭീമൻ തിരമാലയിൽപ്പെട്ട് (സ്നീകർ വേവ്) രണ്ട് ഇന്ത്യൻ വംശജരായ കോളജ് വിദ്യാർത്ഥിനികൾ മരിച്ചു. ഫ്രെമോണ്ട് സ്വദേശിനികളായ ഹർഷിത നായർ (21), മഹിയാൽ പ്രസാദ് (20) എന്നിവരാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് ബീച്ചിലെത്തിയ ഇരുവരും സൂര്യാസ്തമയത്തിന് തൊട്ടുമുമ്പ് ഉണ്ടായ ശക്തമായ തിരമാലകളിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാലിഫോർണിയ കോസ്റ്റ്ഗാർഡും രക്ഷാപ്രവർത്തകരും ചേർന്ന് ഇരുവരെയും കടലിൽ നിന്ന് പുറത്തെടുത്തുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരിച്ച ഹർഷിത നായർ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ബെർക്‌ലിയിലെ മൂന്നാം വർഷ നിയമവിദ്യാർത്ഥിനിയും, മഹിയാൽ പ്രസാദ് സാൻ ജോസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പബ്ലിക് ഹെൽത്ത് വിഭാഗം വിദ്യാർത്ഥിനിയുമായിരുന്നു. ഫ്രെമോണ്ടിലെ വാഷിങ്ടൺ ഹൈസ്കൂളിൽ ഒന്നിച്ച് പഠിച്ച ഇരുവരും 2027-ൽ ബിരുദം പൂർത്തിയാക്കേണ്ടവരായിരുന്നു. പഠനത്തിലും സാമൂഹിക സേവന രംഗത്തും സജീവമായിരുന്ന ഹർഷിതയുടെ വിയോഗത്തിൽ ബെർക്‌ലി യൂണിവേഴ്സിറ്റിയിലെ അധ്യാപകരും സഹപാഠികളും അനുശോചനം രേഖപ്പെടുത്തി.
തീരത്തെ പാറക്കെട്ടുകൾക്കിടയിലുള്ള ഇടുങ്ങിയ വഴിയിലൂടെയാണ് വിദ്യാർത്ഥിനികൾ ബീച്ചിലേക്ക് ഇറങ്ങിയത്. എന്നാൽ വലിയ തിരമാലകൾ അപ്രതീക്ഷിതമായി അടിച്ചുകയറിയതോടെ പുറത്തേക്കുള്ള വഴി വെള്ളത്തിനടിയിലാവുകയും ഇവർ കടലിൽ അകപ്പെടുകയുമായിരുന്നു. സംഭവത്തെ തുടർന്ന് സാന്താക്രൂസ് കൗണ്ടി അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുന്നറിയിപ്പില്ലാതെ അതിവേഗത്തിൽ തീരത്തേക്ക് പാഞ്ഞെത്തുന്ന ‘സ്നീകർ വേവുകൾ’ കാലിഫോർണിയ തീരങ്ങളിൽ പതിവായി അപകടങ്ങൾ ഉണ്ടാക്കാറുണ്ടെന്നും, അതിനാൽ സന്ദർശകർ അതീവ ജാഗ്രത പാലിക്കണമെന്നും കോസ്റ്റ്ഗാർഡ് വീണ്ടും മുന്നറിയിപ്പ് നൽകി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Two Indian-origin students die in California after being swept away by a giant wave










