ജറുസലേം: 2023 ഒക്ടോബർ 7-ന് ഹമാസ് ആക്രമണത്തിനിടെ ഇസ്രായേലിലെ നോവ സംഗീതമേളയിൽ കൊല്ലപ്പെട്ട ലിറോൺ ബാർഡയുടെ (26) കല്ലറയിൽ കാമുകനായ ബാർ അസ്രാഫിനെ (30) മരിച്ച നിലയിൽ കണ്ടെത്തിയതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് മൂന്ന് ദിവസം മുമ്പ് സഹോദരന്റെ വിവാഹാഘോഷത്തിൽ പാട്ടുപാടിയും നൃത്തം ചെയ്തും സജീവമായി പങ്കെടുത്തിരുന്ന അസ്രാഫ്, ഉള്ളിൽ കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നതായി കുടുംബം പറയുന്നു.
ലിറോണിന് പകരം തന്റെ ജീവിതത്തിൽ മറ്റാരും വരില്ലെന്നും, അവളെ നഷ്ടപ്പെട്ട വേദനയിൽ നിന്ന് തനിക്ക് ഒരിക്കലും മോചിതനാകാനാവില്ലെന്നും അദ്ദേഹം അമ്മയോട് പറഞ്ഞിരുന്നതായി ബന്ധുക്കൾ വെളിപ്പെടുത്തി. കുട്ടിക്കാലം മുതൽ അടുത്ത സുഹൃത്തുക്കളായിരുന്ന ലിറോണും അസ്രാഫും പിന്നീട് പ്രണയത്തിലായി. നോവ സംഗീതമേളയിൽ ബാർ മാനേജറായി പ്രവർത്തിച്ചിരുന്ന ലിറോൺ, ഹമാസ് ആക്രമണം ആരംഭിച്ചപ്പോൾ രക്ഷപ്പെടാൻ അവസരമുണ്ടായിട്ടും പരിക്കേറ്റവരെ സഹായിക്കാനായി അവിടെത്തന്നെ തുടരുകയായിരുന്നു. പ്രാഥമിക ശുശ്രൂഷ നൽകുന്നതിനിടെ ഹമാസ് ആക്രമണത്തിൽ അവർ കൊല്ലപ്പെട്ടു.
ലിറോണിന്റെ മരണശേഷം അസ്രാഫ് ഒരാഴ്ചയോളം ഉറങ്ങിയില്ലെന്നും സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ പോലും താൽപര്യം കാണിച്ചിരുന്നില്ലെന്നും കുടുംബം പറയുന്നു. പിന്നീട് അവളുടെ സ്മരണയിൽ സൈനികർക്കായി ഭക്ഷണവിതരണവും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സഹായപ്പൊതികൾ വിതരണം ചെയ്യുന്ന പദ്ധതികളും അദ്ദേഹം സംഘടിപ്പിച്ചിരുന്നു. എന്നിരുന്നാലും ലിറോണിന്റെ വേർപാടിന്റെ വേദനയിൽ നിന്ന് പൂർണമായി കരകയറാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു.
ലിറോണിന്റെ കല്ലറ അദ്ദേഹം മിക്ക ദിവസങ്ങളിലും സന്ദർശിക്കാറുണ്ടായിരുന്നുവെന്നും, തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും അവളോട് സംസാരിക്കുന്നതുപോലെയാണ് പങ്കുവെച്ചിരുന്നതെന്നും അമ്മ ബ്രാഖ അസ്രാഫ് പറഞ്ഞു. കുടുംബാംഗങ്ങൾ തിരച്ചിൽ നടത്തിയ ഒടുവിലാണ് ലിറോണിന്റെ കല്ലറയിൽ അസ്രാഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ആക്രമണത്തിൽ ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും 250-ഓളം പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ആക്രമണത്തെ അതിജീവിച്ചവരിൽ നിരവധി പേർ പിന്നീട് ആത്മഹത്യ ചെയ്തതായി ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച കൃത്യമായ കേന്ദ്രീകൃത കണക്കുകൾ നിലവിലില്ലെന്നാണ് ഇസ്രായേൽ ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം.
boyfriend-hamas-attack-victim-dies-by-suicide-at-her-grave-israel.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





