ടെഹ്റാന്: അമേരിക്കയും ഇറാനും തമ്മിൽ ഇന്ന് ഖത്തറിൽ വെച്ച് സാങ്കേതിക തല ചർച്ച നടക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ രംഗത്ത്. ഇറാൻ അഭ്യർത്ഥിച്ചതനുസരിച്ചാണ് ദോഹയിൽ ചർച്ച നിശ്ചയിച്ചതെന്നായിരുന്നു ട്രംപിന്റെ കുറിപ്പ്. എന്നാൽ, നിലവിൽ അമേരിക്കയുമായി യാതൊരുവിധ നേരിട്ടുള്ള ചർച്ചകൾക്കും പദ്ധതിയില്ലെന്ന് ഇറാന്റെ വിദേശകാര്യ വക്താവ് വ്യക്തമാക്കി. മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി മാത്രമാണ് തങ്ങളുടെ വിദഗ്ധ പ്രതിനിധി സംഘം ഈ ആഴ്ച ഖത്തർ സന്ദർശിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
അമേരിക്ക തയ്യാറാകുകയാണെങ്കിൽ ജൂൺ 17-ന് ഒപ്പുവെച്ച ധാരണാപത്രത്തിലെ വ്യവസ്ഥകൾ പാലിക്കാൻ ഇറാനും പൂർണ്ണസമ്മതമാണെന്ന് പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കിയിട്ടുണ്ട്. പരസ്പരമുള്ള മനസ്സിലാക്കലുകൾ ഇരുപക്ഷത്തുനിന്നും ഉണ്ടാകേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, അമേരിക്ക കരാർ വ്യവസ്ഥകൾ കൃത്യമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടു. നിലവിൽ ധാരണാപത്രം നടപ്പിലാക്കുന്നതിലാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും എന്നാൽ രാജ്യത്തിന് നേരെയുണ്ടാകുന്ന ഏതൊരു ഭീഷണിയോടും ഇറാൻ ശക്തമായ ഭാഷയിൽ തന്നെ പ്രതികരിക്കുമെന്നും പ്രസിഡന്റ് തുറന്നടിച്ചു.
ഇരുരാജ്യങ്ങളും ഒപ്പുവെച്ച ധാരണാപത്രത്തിലെ വ്യവസ്ഥകൾ ലംഘിച്ച് ദിവസങ്ങൾക്കകം തന്നെ വലിയ തോതിലുള്ള ആക്രമണ പ്രത്യാക്രമണങ്ങൾ നടന്നിരുന്നു. ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിച്ച ചരക്കുകപ്പലിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ശക്തമായ തിരിച്ചടിയുമായി അമേരിക്ക രംഗത്തിറങ്ങിയത്. ഇറാന്റെ മിസൈൽ, ഡ്രോൺ സംഭരണ കേന്ദ്രങ്ങളെയും തീരദേശ റഡാർ സംവിധാനങ്ങളെയും ലക്ഷ്യമിട്ട് അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു. ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു യുഎസിന്റെ ഈ അടിയന്തര സൈനിക നടപടി.
ജൂൺ 17-ന് ഇരുരാജ്യങ്ങളും ഒപ്പുവെച്ച ധാരണാപത്രത്തിൽ പ്രധാനമായും 14 വ്യവസ്ഥകളാണ് ഉൾപ്പെടുത്തിയിരുന്നത്. ഇരുവിഭാഗവും തമ്മിലുള്ള വെടിനിർത്തൽ ഉറപ്പാക്കുക, ആഗോള എണ്ണക്കടത്തിന് നിർണ്ണായകമായ ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിതമായ സഞ്ചാരം പുനഃസ്ഥാപിക്കുക, എണ്ണ കയറ്റുമതി സുഗമമാക്കുക, ഖത്തറിലടക്കം മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഇറാന്റെ വലിയ തോതിലുള്ള സാമ്പത്തിക ആസ്തികൾ മോചിപ്പിക്കുക തുടങ്ങിയവയായിരുന്നു ഈ കരാറിലെ പ്രധാന ധാരണകൾ. ഇതിന്റെ തുടർച്ചയായാണ് ഈ ആഴ്ച ദോഹയിൽ സാങ്കേതികതല യോഗം നടക്കുന്നത്.
Trump’s claim debunked! ‘No talks today’, Iran denies Truth social post
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





