വാഷിങ്ടൺ : കാനഡയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 50 ശതമാനം അധിക താരിഫ് ചുമത്താനുള്ള തീരുമാനം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മൂന്ന് ദിവസത്തേക്ക് താത്കാലികമായി നിർത്തിവെച്ചു. ചൊവ്വാഴ്ച അർധരാത്രിയോടെ പ്രാബല്യത്തിൽ വരേണ്ടിയിരുന്ന തീരുമാനമാണ് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയതിനെ തുടർന്ന് ട്രംപ് മാറ്റി വെച്ചത്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് വിവരം പുറത്തുവിട്ടത്.
എന്നാൽ വ്യാപാര ചർച്ചകളിൽ നിർണായക പുരോഗതിയുണ്ടായിട്ടുണ്ടെങ്കിലും ഇനിയും പ്രധാനപ്പെട്ട കടമ്പകൾ ബാക്കിയുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. സ്വന്തം സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ശക്തവും സ്വയം പര്യാപ്തവുമാക്കാനാണ് കാനഡയുടെ മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു നേതാക്കളും കഴിഞ്ഞ ദിവസങ്ങളിൽ ടെലിഫോൺ വഴി ആശയവിനിമയം നടത്തിയിരുന്നു.
ക്ഷീരോത്പന്നങ്ങൾ, മദ്യം, മോട്ടോർ വാഹനങ്ങൾ എന്നിവയുടെ ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ കാനഡ സഹകരിക്കുമെന്ന് അമേരിക്കൻ ട്രേഡ് റെപ്രസെന്റേറ്റീവ് ജാമിസൺ ഗ്രീറിന്റെ ഓഫീസ് അറിയിച്ചു. ഇതിന് പുറമെ വിപണിയിലെ പങ്കാളിത്തം, ഡിജിറ്റൽ ട്രേഡ്, സാമ്പത്തിക സുരക്ഷ തുടങ്ങിയ വിഷയങ്ങളിലും ധാരണയായെന്നാണ് റിപ്പോർട്ടുകൾ. മുൻ പ്രസിഡന്റ് ജോ ബൈഡൻ റദ്ദാക്കിയ വിവാദപരമായ ‘കീസ്റ്റോൺ എക്സ്.എൽ’ പൈപ്പ്‌ലൈൻ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ സാധ്യതയുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Also Read: താരിഫ് സമയപരിധി; കാനഡ-യു.എസ് ചർച്ച അവസാന ഘട്ടത്തിൽ
ഏകദേശം 20 ബില്യൺ ഡോളർ മൂല്യമുള്ള കനേഡിയൻ ഉത്പന്നങ്ങളെ ബാധിക്കുന്നതായിരുന്നു അമേരിക്കയുടെ പുതിയ താരിഫ് നിർദേശം. തടവി, മദ്യം, ഡെയറി മേഖലകളെ കടുത്ത പ്രതിസന്ധിയിലാക്കാനും തൊഴിൽ നഷ്ടത്തിനും കാരണമായേക്കാമായിരുന്ന നീക്കത്തിലാണ് ട്രംപ് താൽക്കാലികമായി ഇളവ് അനുവദിച്ചിരിക്കുന്നത്. കൂടുതൽ ചർച്ചകൾക്കായി കനേഡിയൻ പ്രതിനിധി സംഘം നിലവിൽ വാഷിംഗ്ടണിലുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




