ഒട്ടാവ: വടക്കുപടിഞ്ഞാറൻ ഒന്റാരിയോയിൽ പടരുന്ന കാട്ടുതീയിൽ ട്രെയിൻ ജീവനക്കാർ കുടുങ്ങിയ സംഭവത്തിൽ കനേഡിയൻ ഗതാഗത മന്ത്രാലയവും സി.എൻ റെയിൽവേയും അന്വേഷണം ആരംഭിച്ചു. ജൂലൈ 13-ന് ഒന്റാരിയോയിലെ ആംസ്ട്രോങ്ങിന് സമീപമാണ് റെയിൽവേ ജീവനക്കാരുടെ ജീവന് ഭീഷണിയായ അപകടമുണ്ടായത്. തീപിടിത്ത മേഖലയിൽ കുടുങ്ങിയ ജീവനക്കാർ ട്രെയിൻ ഉപേക്ഷിച്ച് ഒരു മൈലോളം ഓടിയാണ് ജീവൻ രക്ഷിച്ചതെന്ന് റെയിൽവേ യൂണിയൻ വ്യക്തമാക്കി. സംഭവത്തെത്തുടർന്ന് ഈ മേഖലയിലെ റെയിൽ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
മേഖലയിൽ കാട്ടുതീ പടരുന്ന വിവരം മുൻകൂട്ടി അറിഞ്ഞിട്ടും സി.എൻ റെയിൽവേ അധികൃതർ സർവീസിന് അനുമതി നൽകിയതാണ് അപകടത്തിന് കാരണമായതെന്ന് ടീംസ്റ്റേഴ്സ് യൂണിയൻ ആരോപിച്ചു. ജീവനക്കാർ ട്രെയിൻ കാബിനുള്ളിൽ നിന്ന് റേഡിയോ വഴി സഹായം അഭ്യർത്ഥിക്കുന്നതിന്റെയും, തൊട്ടടുത്ത് തീ ആളിപ്പടരുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അപകടത്തിൽ നിന്ന് ജീവനക്കാർ സുരക്ഷിതമായി രക്ഷപ്പെട്ടെങ്കിലും, കനത്ത പുക ശ്വസിച്ചതിനെ തുടർന്ന് ഇവർക്ക് പ്രഥമശുശ്രൂഷ നൽകേണ്ടി വന്നതായി യൂണിയൻ വക്താവ് മാർക്-ആൻഡ്രേ ഗൗതിയർ അറിയിച്ചു.
നിലവിൽ വടക്കുപടിഞ്ഞാറൻ ഒന്റാരിയോയിൽ നൂറിലധികം സജീവ കാട്ടുതീകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആംസ്ട്രോങ്ങ് ഉൾപ്പെടെയുള്ള നിരവധി ജനവാസ മേഖലകളിൽ നിന്ന് ആളുകളെ നിർബന്ധിതമായി ഒഴിപ്പിച്ചു വരികയാണ്. കനത്ത പുക ടൊറന്റോയിലേക്കും അമേരിക്കൻ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചതിനെ തുടർന്ന് ഈ പ്രദേശങ്ങളിൽ കടുത്ത ആരോഗ്യ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം 2026-ൽ ഇതുവരെ ഒന്റാരിയോയിൽ 483 കാട്ടുതീ സംഭവങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Train services amidst wildfires: Union takes on railway in Ontario; Ministry of Transport launches investigation.






