വാഷിംഗ്ടൺ: വരാനിരിക്കുന്ന വ്യാപാര കരാറുകളെച്ചൊല്ലി അമേരിക്കയും കാനഡയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. കാനഡയുടെ വ്യാപാര തന്ത്രങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച യുഎസ് കൊമേഴ്‌സ് സെക്രട്ടറി ഹോവാർഡ് ലുട്‌നിക്, കാനഡയുടെ നിലപാടുകൾ തികഞ്ഞ പരാജയമാണെന്ന് തുറന്നടിച്ചു. വാഷിംഗ്ടൺ ഡിസിയിൽ നടന്ന ‘സെമാഫോർ വേൾഡ് ഇക്കോണമി’ ചർച്ചയ്ക്കിടെയായിരുന്നു ലുട്‌നിക്കിന്റെ വിവാദ പരാമർശം.
കാനഡയുടെ മുൻ ചീഫ് ട്രേഡ് നെഗോഷ്യേറ്റർ സ്റ്റീവ് വെർഹീൽ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വ്യാപാര ചർച്ചകൾ നീണ്ടുപോകുന്നത് കാനഡയ്ക്ക് ഗുണകരമാണെന്നും സമയം വൈകുന്തോറും അമേരിക്കയുടെ മേൽ സമ്മർദ്ദം ഏറുമെന്നുമായിരുന്നു വെർഹീലിന്റെ വാദം. എന്നാൽ ഇതൊരു മോശം തന്ത്രമാണെന്നും ലോകത്തിന്റെ വിപണി നിയന്ത്രിക്കുന്നത് അമേരിക്കയാണെന്നും ലുട്‌നിക് ഓർമ്മിപ്പിച്ചു. ചർച്ചകളിൽ കാനഡ സ്വീകരിക്കുന്ന മെല്ലെപ്പോക്ക് നയത്തെ ‘അവർക്ക് ഒന്നിനും കൊള്ളില്ല’ (They suck) എന്ന വാചകത്തിലൂടെയാണ് ലുട്‌നിക് പരിഹസിച്ചത്.
കാനഡയുടെ സാമ്പത്തിക ഉപദേഷ്ടാവും മുൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണറുമായ മാർക്ക് കാർണിയുടെ ചൈനീസ് ചായ്‌വിനെയും ലുട്‌നിക് ചോദ്യം ചെയ്തു. ചൈനയുമായി വ്യാപാര ബന്ധം സ്ഥാപിക്കാനുള്ള കാർണിയുടെ നീക്കങ്ങൾ അവിശ്വസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. “അദ്ദേഹം വിമാനമേറി ചൈനയിലേക്ക് പോകുന്നു. ചൈനീസ് സമ്പദ്‌വ്യവസ്ഥ കാനഡയുടെ ഉൽപ്പന്നങ്ങൾ വാങ്ങുമെന്ന് അദ്ദേഹം കരുതുന്നുണ്ടോ? ചൈന പൂർണ്ണമായും കയറ്റുമതിയെ ആശ്രയിക്കുന്ന രാജ്യമാണ്. അവിടെ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം ചൈനീസ് ഇലക്ട്രിക് കാറുകൾ വാങ്ങുമെന്ന് പറയുന്നു. ഇത് ഭ്രാന്തമായ തീരുമാനമല്ലേ?” – ലുട്‌നിക് ചോദിച്ചു.
അതേസമയം, യുഎസ്-മെക്സിക്കോ-കാനഡ വ്യാപാര കരാർ (CUSMA) സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. ജൂലൈ ഒന്നിനകം കരാറിൽ വ്യക്തത വരുത്തേണ്ടതുണ്ടെങ്കിലും നിശ്ചിത സമയത്തിനുള്ളിൽ ചർച്ചകൾ പൂർത്തിയാകുമെന്ന് കരുതുന്നില്ലെന്ന് യുഎസ് ട്രേഡ് പ്രതിനിധി ജാമിസൺ ഗ്രീർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ കാനഡയുടെ സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ഏത് കരാറിലും വേഗത്തിൽ ഒപ്പിടാൻ തയ്യാറാണെന്ന് കനേഡിയൻ വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് പ്രതികരിച്ചു. അമേരിക്കയ്ക്ക് ആവശ്യമായ പല കാര്യങ്ങളും കാനഡയുടെ പക്കലുണ്ടെന്നും ശുഭപ്രതീക്ഷയിലാണ് തങ്ങളെന്നും ലെബ്ലാങ്ക് ഹൗസ് ഓഫ് കോമൺസിൽ പറഞ്ഞു.
Trade dispute intensifies: No compromise with Canada: US toughens stance; Markets worried
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




