ബംഗളൂരു: കാനഡയിൽ പിഎച്ച്ഡി പൂർത്തിയാക്കി മികച്ച ജോലിയും സ്ഥിരതാമസത്തിനുള്ള അവസരങ്ങളും വേണമെങ്കിൽ സ്വന്തമാക്കാമായിരുന്നുവെങ്കിലും, ജന്മനാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചതിന്റെ കാരണങ്ങൾ വ്യക്തമാക്കി മൈക്രോസോഫ്റ്റ് പോസ്റ്റ്ഡോക്ടറൽ റിസർച്ചറായ നന്ദൻ ഠാക്കൂർ. കാനഡയിലെ ജീവിതത്തിൽ അതൃപ്തിയുണ്ടായിട്ടല്ല, മറിച്ച് വ്യക്തിപരവും പ്രൊഫഷണലുമായ നിരവധി ഘടകങ്ങൾ ചേർന്നാണ് ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ബിറ്റ്സ് പിലാനി ബിരുദധാരിയായ നന്ദൻ വാട്ടർലൂ സർവകലാശാലയിലാണ് പിഎച്ച്ഡി പൂർത്തിയാക്കിയത്.
വിദേശത്തെ കഠിനമായ തണുപ്പുകാലത്തെ ഒറ്റപ്പെടലും വിദൂര ജോലി രീതിയും ഏറെ ബുദ്ധിമുട്ടിച്ചതായി അദ്ദേഹം പറയുന്നു. മാതാപിതാക്കളെയും സുഹൃത്തുക്കളെയും പിരിഞ്ഞിരിക്കുന്നതും, നാട്ടിലെ പ്രധാന ചടങ്ങുകളിലും വിവാഹങ്ങളിലും പങ്കെടുക്കാൻ സാധിക്കാത്തതും തിരിച്ചുവരവിന് കാരണമായി. ഇതുകൂടാതെ, ഒരു കുടിയേറ്റക്കാരൻ എന്ന നിലയിൽ വിസ, ഔദ്യോഗിക പേപ്പർവർക്കുകൾ, തൊഴിൽ മാറ്റങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും മാനസിക സമ്മർദ്ദവും വിദേശത്ത് പൂർണ്ണമായ ഒരു ആത്മബന്ധം തോന്നാതിരുന്നതും തീരുമാനത്തെ സ്വാധീനിച്ചു. വിദേശത്ത് തുടരുക എന്നത് ഒരിക്കലും തന്റെ അന്തിമ ലക്ഷ്യമായിരുന്നില്ലെന്നും നന്ദൻ വ്യക്തമാക്കി.
ഇന്ത്യയിൽ അതിവേഗം വളരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയും തീരുമാനത്തിൽ നിർണായക പങ്കുവഹിച്ചു. ഐഐടികൾ, ഐഐഎസ്സി, ബിറ്റ്സ് തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണ സംഘങ്ങളും മൈക്രോസോഫ്റ്റ് റിസെർച്ച്, ഗൂഗിൾ ഡീപ്പ് മൈൻഡ്, ഐബിഎം തുടങ്ങിയ കമ്പനികളുടെ സാന്നിധ്യവും ഇന്ത്യയിലെ AI രംഗത്തെ ഏറെ ആകർഷകമാക്കുന്നുണ്ട്. നിലവിൽ ബെംഗളൂരുവിൽ മൈക്രോസോഫ്റ്റ് റിസെർച്ച് ഇന്ത്യയിൽ നന്ദൻ ജോലി ആരംഭിച്ചു. ഗതാഗതക്കുരുക്ക് പോലുള്ള ചില കാര്യങ്ങളിൽ ചെറിയ പ്രയാസങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിലും, കുടുംബത്തോടൊപ്പം ജീവിക്കാനും സ്വന്തം മാതൃഭാഷ സംസാരിക്കാനും മാതൃരാജ്യത്തിന്റെ സാങ്കേതിക വളർച്ചയിൽ പങ്കാളിയാകാനും സാധിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് നന്ദൻ കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





