വാഷിങ്ടൺ : പശ്ചിമേഷ്യയിൽ മാസങ്ങളായി തുടരുന്ന സംഘർഷങ്ങൾക്ക് പിന്നാലെ, യുറേനിയം സംഭരണം, ഉപരോധങ്ങൾ നീക്കൽ, യുദ്ധ നഷ്ടപരിഹാരം എന്നിവയെ ചൊല്ലിയുള്ള ചർച്ചകൾ സ്തംഭനാവസ്ഥയിൽ തുടരുന്നതിനിടയിൽ ഇറാന് വീണ്ടും കർശന മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തി. “ഇറാനെ സംബന്ധിച്ചിടത്തോളം സമയം അതിക്രമിച്ചുകൊണ്ടിരിക്കുകയാണ്. അവർ വേഗത്തിൽ നീങ്ങുന്നതാണ് നല്ലത്, അല്ലെങ്കിൽ അവരിൽ നിന്ന് ഒന്നും അവശേഷിക്കില്ല. സമയം വളരെ വിലപ്പെട്ടതാണ്!” എന്ന് ട്രംപ് സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള അമേരിക്കയുടെ പ്രധാന വ്യവസ്ഥകൾ ഇറാനിയൻ മാധ്യമങ്ങൾ വെളിപ്പെടുത്തിയതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ട്രംപിന്റെ ഈ കടുത്ത പരാമർശം പുറത്തുവന്നത്.
ഇറാന്റെ ഫാർസ് ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, ഇറാൻ 400 കിലോഗ്രാം സമ്പുഷ്ടീകരിച്ച യുറേനിയം വിട്ടുകൊടുക്കണമെന്നും ഒരു ആണവ കേന്ദ്രം മാത്രം സജീവമായി നിലനിർത്തണമെന്നും യുദ്ധ നഷ്ടപരിഹാരത്തിനുള്ള ആവശ്യങ്ങൾ ഉപേക്ഷിക്കണമെന്നും അമേരിക്ക ആവശ്യപ്പെടുന്നു. കൂടാതെ, മരവിപ്പിച്ച ഇറാനിയൻ ആസ്തികളിൽ ഭൂരിഭാഗവും തടയപ്പെടുമെന്ന് അംഗീകരിക്കണമെന്നും ചർച്ചകൾ പൂർത്തിയായതിന് ശേഷം മാത്രമേ എല്ലാ മേഖലകളിലും യുദ്ധം അവസാനിപ്പിക്കാവൂ എന്നും അമേരിക്ക നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ഇതിന് മറുപടിയായി തങ്ങളുടെ ഭാഗത്ത് നിന്നുള്ള അഞ്ചു നിബന്ധനകൾ ഇറാനും മുന്നോട്ട് വച്ചു. ലെബനനിലെ സൈനിക നീക്കങ്ങൾ നിർത്തുക, ഇറാന് മേലുള്ള ഉപരോധങ്ങൾ അവസാനിപ്പിക്കുക, വിദേശങ്ങളിൽ മരവിപ്പിച്ചിട്ടുള്ള തങ്ങളുടെ ആസ്തികൾ വിട്ടയക്കുക, യുദ്ധനഷ്ടപരിഹാരം നൽകുക, ഹോർമുസ് കടലിടുക്കിലുള്ള തങ്ങളുടെ പരമാധികാരം അംഗീകരിക്കുക എന്നീ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ട് വെക്കുന്നത്.
അമേരിക്കയും ഇസ്രായേലും സംഘർഷത്തിനിടെ ഇറാനെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചുവെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ആരോപിച്ചു. ഭീകര ഗ്രൂപ്പുകളെ പിന്തുണച്ച് രാജ്യത്തിനുള്ളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. മേഖലയിലുടനീളമുള്ള സംഘർഷങ്ങൾക്കിടയിൽ പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വിയുമായി ഇറാനിൽ നടന്ന കൂടിക്കാഴ്ചയിലാണ് പെസെഷ്കിയൻ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, അയൽരാജ്യങ്ങൾ ഇറാനെതിരെ തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കാത്തതിനാൽ ഈ പദ്ധതി ഒടുവിൽ പരാജയപ്പെട്ടുവെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾക്ക് അമേരിക്കയ്ക്കോ ഇസ്രായേലിനോ അവരുടെ ഭൂമി ഉപയോഗിക്കാൻ അനുവദിക്കാൻ വിസമ്മതിച്ചതിന് പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാഖ് എന്നീ രാജ്യങ്ങൾക്ക് ഇറാൻ പ്രസിഡന്റ് നന്ദി അറിയിക്കുകയും ചെയ്തു.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും യുദ്ധത്തിന്റെ ആശങ്കകൾ ഇപ്പോഴും അകലുന്നില്ല. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന് ഇറാൻ നിയന്ത്രണം കർശനമാക്കിയപ്പോൾ, അമേരിക്ക നാവിക ഉപരോധത്തിലൂടെ ഇറാനിയൻ തുറമുഖങ്ങൾക്കും സമുദ്രവ്യാപാരത്തിനും മേലുള്ള സമ്മർദ്ദം വർദ്ധിപ്പിച്ചിരിക്കുകയാണ്. പാകിസ്ഥാന്റെ മധ്യസ്ഥതയിലുണ്ടായ വെടിനിർത്തലിനും ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കാനായില്ല എന്നത് ആശങ്ക ഇരട്ടിയാക്കുന്നു. പാക്കിസ്ഥാന്റെ അഭ്യർത്ഥന മാനിച്ചാണ് തങ്ങൾ വെടിനിർത്തലിന് തയ്യാറായതെന്ന് കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇറാനും അമേരിക്കയും പരസ്പരം മുന്നോട്ടുവെച്ച ഏറ്റവും പുതിയ നിർദ്ദേശങ്ങൾ നിരസിച്ചതിനെത്തുടർന്ന്, യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾ കഴിഞ്ഞ ആഴ്ച മുതൽ പൂർണ്ണമായി നിർത്തിവെച്ചിരിക്കുകയാണ്.
Time is running out, Iran must move quickly; Trump takes a tough stance
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt








