കൊച്ചി: പ്രശസ്ത യൂട്യൂബറായ ‘തൊപ്പി’ (നിഹാദ്), അദ്ദേഹത്തിന്റെ മുൻ സുഹൃത്തുക്കൾ എന്നിവർക്കെതിരെ പോലീസ് അന്വേഷണം വേണമെന്ന ആവാശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരിക്കുന്നത്. നിഹാദും സുഹൃത്തുക്കളായ ഷമീർ, മുഹമ്മദ് (മമ്മു) എന്നിവരും തമ്മിലുള്ള തർക്കങ്ങൾക്കൊടുവിലാണ് മയക്കുമരുന്ന് ഉപയോഗം, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യൽ, ശാരീരിക ഉപദ്രവങ്ങൾ തുടങ്ങിയ ഗുരുതര ആരോപണങ്ങൾ ലൈവ് വീഡിയോകളിലൂടെ പുറത്തുവന്നത്. എൻഡിപിഎസ് (NDPS), പോക്സോ (POCSO) വകുപ്പുകൾ ചുമത്താവുന്ന കുറ്റങ്ങളാണ് ഇരുവിഭാഗവും വെളിപ്പെടുത്തിയിരിക്കുന്നത് എന്നതിനാൽ, പോലീസിന്റെ പ്രത്യേക ലഹരിവിരുദ്ധ സ്ക്വാഡ് ആയ ‘ഓപ്പറേഷൻ തൂഫാന്റെ’ പരിധിയിൽ ഉൾപ്പെടുത്തി ഇവരെ അറസ്റ്റ് ചെയ്യണമെന്നാണ് വിവിധ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ആവശ്യപ്പെടുന്നത്.
തന്റെ മുറിയിൽ സുഹൃത്തുക്കൾ ലഹരിമരുന്ന് എത്തിച്ചു എന്ന നിഹാദിന്റെ ആരോപണത്തോടെയാണ് വിവാദങ്ങളുടെ തുടക്കം. ഇതിന് മറുപടിയായി ഷമീറും മുഹമ്മദും രംഗത്തെത്തുകയും നിഹാദിന്റെ മുറിയിൽ നിന്ന് കഞ്ചാവ് പാക്കറ്റ് കണ്ടെത്തുന്ന പഴയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിടുകയും ചെയ്തു. തുടർന്ന് നടത്തിയ വെളിപ്പെടുത്തലിൽ, പണം കൊടുത്ത് കാര്യങ്ങൾ ഒതുക്കിത്തീർത്ത്, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തൊപ്പി ലൈംഗികമായി ഉപയോഗിച്ചു എന്നാണ് സുഹൃത്തായ ഷമീർ പിന്നീട് വെളിപ്പെടുത്തിയത്. ക്യാമറയ്ക്ക് മുന്നിൽ കാണിക്കുന്ന രൂപമല്ല നിഹാദിന് ഉള്ളതെന്നും, മുറിക്കുള്ളിൽ തങ്ങളെ അടിമകളെപ്പോലെ താഴ്ത്തിക്കെട്ടിയും ശാരീരികമായി മർദിച്ചും പച്ചത്തെറി വിളിച്ചുമാണ് നിഹാദ് പെരുമാറിയിരുന്നതെന്നും സുഹൃത്തുക്കൾ വ്യക്തമാക്കി.
ലഹരിമരുന്ന് നിർമിക്കുക, കൈവശം വെക്കുക, ഉപയോഗിക്കുക, വിപണനം നടത്തുക എന്നിവയെല്ലാം എൻഡിപിഎസ് നിയമപ്രകാരം ഒറ്റനോട്ടത്തിൽ തന്നെ വലിയ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ഇവർ പരസ്പരം ആരോപിച്ചിരിക്കുന്നത്. ഇതിനൊപ്പം പോക്സോ നിയമപരിധിയിൽ വരുന്ന കുറ്റങ്ങളും പരസ്പരം സമ്മതിക്കുന്ന രീതിയിലാണ് വീഡിയോകൾ പുറത്തുവന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ, ഡിജിറ്റൽ തെളിവുകൾ അടിസ്ഥാനമാക്കി പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യണമെന്നും കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് സൈബർ ഇടങ്ങളിൽ ഇപ്പോൾ ശക്തമാകുന്ന പൊതുവികാരം.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
'Thoppi Files'! Will MRZ gang get caught in the storm? Social media demands investigation










