ഫിഫ ലോകകപ്പ് 2026-ന്റെ ആദ്യ സെമിഫൈനലിൽ യൂറോപ്യൻ കരുത്തരായ ഫ്രാൻസും സ്പെയിനും ഇന്ന് നേർക്കുനേർ എത്തും. അമേരിക്കയിലെ ടെക്സസിലുള്ള ഡാലസ് സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടം കാനഡയിലെ ഈസ്റ്റേൺ സമയം (ടൊറന്റോ, ഒട്ടാവ, മോൺട്രിയൽ) ഉച്ചകഴിഞ്ഞ് 3 മണിക്കാണ് ആരംഭിക്കുക. ന്യൂഫൗണ്ട്ലാൻഡ് സമയം വൈകിട്ട് 4.30-നും മത്സരം ആരംഭിക്കും. വിജയിക്കുന്ന ടീം ലോകകപ്പ് ഫൈനലിലേക്കുള്ള ആദ്യ ടിക്കറ്റ് സ്വന്തമാക്കും. മുൻ ലോകചാമ്പ്യൻമാരായ ഇരുടീമുകളും മികച്ച ഫോമിലാണ് സെമിയിലെത്തുന്നത് എന്നതിനാൽ ആവേശകരമായ മത്സരമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ക്വാർട്ടർ ഫൈനലിൽ മൊറോക്കോയെ 2-0ന് കീഴടക്കിയാണ് 2018 ലോകചാമ്പ്യൻമാരായ ഫ്രാൻസ് അവസാന നാലിലെത്തിയത്. കിലിയൻ എംബാപ്പെയും ഉസ്മാൻ ഡെംബേലെയും നേടിയ ഗോളുകളാണ് ഫ്രഞ്ച് ടീമിന്റെ വിജയം ഉറപ്പിച്ചത്. കഴിഞ്ഞ ലോകകപ്പിൽ റണ്ണറപ്പായ ഫ്രാൻസ് തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ ലക്ഷ്യമിട്ടാണ് ഇന്നിറങ്ങുന്നത്.
മറുവശത്ത് ബെൽജിയത്തിനെതിരെ 2-1ന്റെ കടുത്ത വിജയമാണ് സ്പെയിനിനെ സെമിയിലെത്തിച്ചത്. മത്സരത്തിന്റെ അവസാനഘട്ടത്തിൽ പകരക്കാരനായി ഇറങ്ങിയ മൈക്കൽ മെറിനോ നേടിയ വിജയഗോൾ സ്പെയിനിന് നിർണായകമായി. 2010ന് ശേഷം വീണ്ടും ലോകകപ്പ് ഫൈനലിൽ ഇടം നേടാനാണ് ലാ റോജയുടെ ശ്രമം. ഫിഫയുടെ പ്രഖ്യാപനപ്രകാരം എൽ സാൽവദോർ സ്വദേശിയായ ഇവാൻ ബാർട്ടണാണ് ഈ നിർണായക സെമിഫൈനലിൽ റഫറിയായി ചുമതലയേൽക്കുന്നത്.
The world awaits the first finalist; France vs. Spain semi-final clash today.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






