ഡാർത്മൗത്ത് (നോവ സ്കോഷ്യ): അമേരിക്കയിൽ 2SLGBTQ+ സമൂഹത്തിനെതിരായ നിയന്ത്രണങ്ങൾ ശക്തമായതോടെ സുരക്ഷിതമായ ജീവിതം തേടി രാജ്യം വിടാൻ തീരുമാനിച്ച ദമ്പതികൾക്ക് കാനഡയിൽ പുതിയ പ്രതീക്ഷ. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം ട്രാൻസ്ജെൻഡർ ഉൾപ്പെടെയുള്ള 2SLGBTQ+ സമൂഹത്തിന്റെ അവകാശങ്ങൾ പരിമിതപ്പെടുത്തുന്ന നടപടികൾ സ്വീകരിച്ചതിന് പിന്നാലെയാണ് ഗ്രേസ് മഹോണിയും ജീവിതപങ്കാളിയായ കെയ്ഡൻ ബേൺസും അമേരിക്ക വിട്ട് കാനഡയിലെ നോവ സ്കോഷ്യയിലേക്ക് താമസം മാറിയത്. ഇപ്പോൾ ഡാർത്മൗത്തിൽ കഴിയുന്ന ഇവർക്ക് “ഒടുവിൽ സ്വതന്ത്രമായി ശ്വസിക്കാനാകുന്ന” അനുഭവമാണെന്ന് ഗ്രേസ് പറയുന്നു.
മസാച്യുസെറ്റ്സിലെ വൂസ്റ്ററിൽ നിന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇരുവരും നോവ സ്കോഷ്യയിലേക്ക് എത്തിയത്. ട്രംപ് അധികാരമേറ്റ് മണിക്കൂറുകൾക്കകം 2SLGBTQ+ സമൂഹത്തിനായുള്ള നിരവധി സംരക്ഷണ നയങ്ങൾ റദ്ദാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചതോടെ രാജ്യം വിടാനുള്ള ആലോചന ഗൗരവമായി. “ഞാനും എന്റെ പങ്കാളിയും ക്വിയർ സമൂഹത്തിൽപ്പെട്ടവരാണ്. കെയ്ഡൻ നോൺ-ബൈനറിയുമാണ്. അമേരിക്ക ഞങ്ങളെപ്പോലുള്ളവർക്ക് സുരക്ഷിതമല്ലാത്ത ഇടമായി മാറുകയായിരുന്നു,” ഗ്രേസ് പറഞ്ഞു.
കാനഡയിലെത്തിയ ശേഷം ജീവിതത്തിൽ ഏറ്റവും വലിയ മാറ്റം അനുഭവപ്പെട്ടത് സാധാരണ നിമിഷങ്ങളിലാണെന്ന് അവർ പറയുന്നു. “ഇവിടെ ഞങ്ങൾക്ക് കൈകോർത്ത് നടക്കാം, പരസ്പരം ചേർത്ത് പിടിക്കാം, മറ്റേതൊരു ദമ്പതികളെയും പോലെ സ്വാഭാവികമായി ജീവിക്കാം. അതിന് ഇനി ഭയമില്ല,” ഗ്രേസ് പറയുന്നു. വൂസ്റ്ററിൽ താമസിക്കുമ്പോൾ കൈകോർത്ത് നടക്കാൻ പോലും മടിയായിരുന്നു. ആളുകളുടെ തുറിച്ചുനോട്ടവും മോശം പരാമർശങ്ങളും പലപ്പോഴും ഭീതിയുണ്ടാക്കിയിരുന്നുവെന്നും, അത് എപ്പോൾ വേണമെങ്കിലും വലിയ ആക്രമണമായി മാറുമോ എന്ന ആശങ്ക എല്ലായ്പ്പോഴും ഉണ്ടായിരുന്നുവെന്നും അവർ ഓർക്കുന്നു.
അമേരിക്കയ്ക്ക് പുറത്തുള്ള രാജ്യങ്ങൾ പരിഗണിച്ചപ്പോൾ ഏറ്റവും അനുയോജ്യമായ തിരഞ്ഞെടുപ്പായി കാനഡ മാറി. ലൈസൻസുള്ള സോഷ്യൽ വർക്കറായ കെയ്ഡൻ ബേൺസിന് ഡാർത്മൗത്തിൽ ജോലി ലഭിച്ചതോടെ ഇരുവരും വൂസ്റ്ററിലെ വീടുകൾ വിറ്റ് ഏകദേശം 1,100 കിലോമീറ്റർ അകലെയുള്ള നോവ സ്കോഷ്യയിലേക്ക് സ്ഥിരതാമസമാക്കാൻ തീരുമാനിച്ചു. ആറു വയസ്സുള്ള മകന്റെ ഭാവിയും ആ തീരുമാനത്തിന് പ്രധാന കാരണമായിരുന്നുവെന്ന് ഗ്രേസ് പറഞ്ഞു. “ഞങ്ങളെ അറസ്റ്റ് ചെയ്യാൻ ആരും വാതിൽ തട്ടിയെത്തുന്നില്ല എന്നത് മാത്രം മതിയാകില്ല. നമ്മുടെ കുട്ടി വളരേണ്ടത് എന്ത് തരത്തിലുള്ള അന്തരീക്ഷത്തിലാണെന്ന ചോദ്യമാണ് ഏറ്റവും പ്രധാനപ്പെട്ടത്,” അവർ പറഞ്ഞു.
കഴിഞ്ഞ മാസം കെയ്ഡൻ സർപ്രൈസായി നോവ സ്കോഷ്യയിലെ ചെറിയ പട്ടണമായ വിൻസറിലേക്ക് റോഡ് ട്രിപ്പ് സംഘടിപ്പിച്ചിരുന്നു. അവിടെയുള്ള ഒരു റസ്റ്റോറന്റിൽ ഉച്ചഭക്ഷണത്തിനായി ഇരിക്കുമ്പോഴാണ് ചുറ്റും പ്രൈഡ് പതാകകൾ നിറഞ്ഞിരിക്കുന്നതും പട്ടണത്തിന്റെ വാർഷിക പ്രൈഡ് പരേഡ് തങ്ങളുടെ മുന്നിലൂടെ കടന്നുപോകുന്നതും അവർ കണ്ടത്.
ജീവിതത്തിലെ ആദ്യ പ്രൈഡ് ആഘോഷം പുതിയ രാജ്യത്തിലെ ഒരു ചെറിയ പട്ടണത്തിൽ അനുഭവിക്കാൻ കഴിഞ്ഞത് മറക്കാനാകാത്ത നിമിഷമായിരുന്നുവെന്ന് ഗ്രേസ് പറയുന്നു. 37-ാം വയസ്സിൽ ജീവിതം പുതുതായി തുടങ്ങാനുള്ള അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെങ്കിലും, അതിനായി സ്വന്തം നാട് ഉപേക്ഷിക്കേണ്ടി വന്നതിന്റെ വേദന ഇപ്പോഴും മനസ്സിലുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. “കാനഡ ഇപ്പോൾ എനിക്ക് വീട്ടുപോലെയാണ്. എന്നാൽ വിട്ടുപോയ ജീവിതത്തിന്റെയും അത് വിട്ടുപോകേണ്ടിവന്ന കാരണങ്ങളുടെയും ദുഃഖം ഇന്നും കൂടെയുണ്ട്. അതിനിടയിലും ഈ രാജ്യത്തെയും ഇവിടുത്തെ മനുഷ്യരെയും സ്നേഹിച്ചുകൊണ്ട് പുതിയ ജീവിതം മുന്നോട്ട് കൊണ്ടുപോകുകയാണ്,” ഗ്രേസ് പറഞ്ഞു.
The story of a couple who found a new life in Canada.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






