വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്വർണ്ണ നിറത്തിലുള്ള കൂറ്റൻ വെങ്കല പ്രതിമ മിയാമിയിലെ ഗോൾഫ് കോഴ്‌സിൽ സ്ഥാപിച്ചു. ട്രംപിന്റെ ഉടമസ്ഥതയിലുള്ള മിയാമിയിലെ ‘ട്രംപ് നാഷണൽ ഡോറൽ’ റിസോർട്ടിലാണ് 15 അടി (4.6 മീറ്റർ) ഉയരമുള്ള ഈ പ്രതിമ അനാവരണം ചെയ്തത്. എന്നാൽ, പ്രതിമ സ്ഥാപിച്ചതിന് പിന്നാലെ ഉയരുന്ന വിമർശനങ്ങൾക്കും ‘വിഗ്രഹാരാധന’ ആരോപണങ്ങൾക്കും മറുപടിയുമായി ട്രംപിന്റെ അനുയായിയും പ്രമുഖ പാസ്റ്ററുമായ മാർക്ക് ബേൺസ് രംഗത്തെത്തി.
2024-ലെ വധശ്രമത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ശേഷം മുഷ്ടി ചുരുട്ടി നിൽക്കുന്ന ട്രംപിന്റെ വിഖ്യാത രൂപമാണ് പ്രതിമയ്ക്ക് ആധാരം. ‘ഡോൺ കൊളോസസ്’ (Don Colossus) എന്നാണ് ഈ നിർമ്മിതിക്ക് പേരിട്ടിരിക്കുന്നത്. ക്രിപ്‌റ്റോകറൻസി സംരംഭകരുടെയും ട്രംപ് അനുകൂലികളുടെയും സാമ്പത്തിക സഹായത്തോടെയാണ് നിർമ്മാണം പൂർത്തിയാക്കിയത്. ട്രംപിന് ഏറെ പ്രിയപ്പെട്ട ‘ഗോൾഡ് ലീഫ്’ മാതൃകയിലുള്ള സ്വർണ്ണ നിറമാണ് പ്രതിമയ്ക്ക് നൽകിയിരിക്കുന്നത്.
അനാവരണ ചടങ്ങിന് പിന്നാലെ, ബൈബിളിലെ പഴയനിയമത്തിൽ പറയുന്ന ‘സുവർണ്ണ പശുക്കുട്ടി’യോട് (Golden Calf) ഈ പ്രതിമയെ ഉപമിച്ച് സാമൂഹിക മാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. പത്ത് കൽപ്പനകളിൽ വിലക്കിയ വിഗ്രഹാരാധനയാണ് ഇവിടെ നടക്കുന്നതെന്നായിരുന്നു പ്രധാന ആരോപണം. ഇതിനെതിരെ പാസ്റ്റർ മാർക്ക് ബേൺസ് എക്സിലൂടെ (X) ശക്തമായി പ്രതികരിച്ചു. “ഇതൊരു സുവർണ്ണ പശുക്കുട്ടിയല്ല എന്ന് ഞാൻ വ്യക്തമാക്കുന്നു. ഈ പ്രതിമ ആരാധനയ്ക്കുള്ളതല്ല, മറിച്ച് ആദരസൂചകമായി സ്ഥാപിച്ചതാണ്. അതിജീവനത്തിന്റെയും ധീരതയുടെയും അമേരിക്കയ്ക്കായി പോരാടാനുള്ള ഇച്ഛാശക്തിയുടെയും പ്രതീകമാണിത്,” അദ്ദേഹം കുറിച്ചു.
നാലായിരത്തിലധികം ട്രംപ് അനുകൂലികളുടെ സഹായത്തോടെയാണ് പ്രതിമ യാഥാർത്ഥ്യമായത്. പണമടയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിന്നിരുന്നതിനാൽ പ്രതിമയുടെ ഭാവി മാസങ്ങളോളം അനിശ്ചിതത്വത്തിലായിരുന്നു. എന്നാൽ രണ്ടാഴ്ച മുമ്പ് തനിക്ക് മുഴുവൻ തുകയും ലഭിച്ചതായും തുടർന്ന് പ്രതിമ ഫ്ലോറിഡയിൽ എത്തിച്ച് സ്ഥാപിച്ചതായും ശില്പി അലൻ കോട്രിൽ സ്ഥിരീകരിച്ചു. 2024 ജൂണിലുണ്ടായ വെടിവെപ്പിൽ നിന്ന് ട്രംപ് രക്ഷപ്പെട്ടത് ദൈവത്തിന്റെ കൈയൊപ്പ് കാരണമാണെന്നാണ് അനുയായികളുടെ വിശ്വാസം. ഈ സ്മരണ പുതുക്കാനാണ് ഡോറലിൽ സുവർണ്ണ പ്രതിമ ഉയർന്നിരിക്കുന്നത്.
The figure that survived the assassination attempt is now in Miami; Controversy over Trump's 'golden' statue
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




