അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശി നഴ്സ് രഞ്ജിതയുടെ മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. അമ്മയുടെ ഡിഎൻഎ സാമ്പിളുമായി മാച്ച് ചെയ്ത് തിരിച്ചറിയുന്ന പ്രക്രിയയിലൂടെയാണ് രഞ്ജിതയുടെ മൃതദേഹം കണ്ടെത്തിയത്. ദുരന്തത്തിൽ മരിച്ച 251 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതിൽ 245 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. രഞ്ജിതയുടെ മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരള സർക്കാർ ജോലിയിൽ പുനഃപ്രവേശിക്കാനുള്ള അനുമതി ലഭിച്ചതിനെ തുടർന്ന് അതിനുള്ള നടപടിക്രമങ്ങൾക്കായി ചുരുങ്ങിയ ദിവസത്തെ അവധിക്കാണ് രഞ്ജിത നാട്ടിലെത്തിയത്. ലണ്ടനിൽ തിരികെയെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി വീണ്ടും നാട്ടിലെത്തി സർക്കാർ ജോലിയിൽ പ്രവേശിക്കാനായിരുന്നു അവരുടെ പദ്ധതി. എന്നാൽ ഈ യാത്രയ്ക്കിടെയാണ് രഞ്ജിതയെ തേടി ദാരുണമായ മരണം എത്തിയത്.
കഴിഞ്ഞ ജൂൺ 12നാണ് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ടത്. പുറപ്പെട്ട് മിനിറ്റുകൾക്കുള്ളിൽ വിമാനം തകർന്നുവീണു. ഒരു കനേഡിയൻ പൗരൻ ഉൾപ്പെടെ വിമാനത്തിൽ 242 യാത്രക്കാരുണ്ടായിരുന്നു, കൂടാതെ 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, ഏഴ് പോർച്ചുഗീസ് പൗരന്മാരും ഉണ്ടായിരുന്നു.
ബിജെ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളുടെ മെസ്സിലും പിജി വിദ്യാർത്ഥികളുടെ ഹോസ്റ്റലിലുമായിരുന്നു വിമാനം തകർന്നുവീണത്. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളും സാധാരണക്കാരും ഈ ദുരന്തത്തിൽ മരിച്ചു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും അപകടത്തിൽ മരിച്ചിരുന്നു. മൊത്തം മരണ സംഖ്യയെ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.



