ജനിച്ചതിന് ശേഷം ആദ്യ ആറുമാസക്കാലം മുലപ്പാൽ ലഭിക്കുന്ന കുഞ്ഞുങ്ങൾക്ക് മതിയായ ഉറക്കം ലഭിക്കാൻ കൂടുതൽ സാധ്യതയുണ്ടെന്ന് ജപ്പാനിൽ നടത്തിയ പുതിയ പഠനം സൂചിപ്പിക്കുന്നു. ടൊയാമ സർവകലാശാലയിലെ ഗവേഷകർ ജപ്പാൻ എൻവയോൺമെന്റ് ആൻഡ് ചിൽഡ്രൻസ് സ്റ്റഡിയുടെ ഭാഗമായി 82,918 അമ്മമാരിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ വിശകലനം ചെയ്താണ് ഈ നിഗമനത്തിലെത്തിയത്. പഠനഫലങ്ങൾ European Journal of Clinical Nutrition-ൽ പ്രസിദ്ധീകരിച്ചതിന് പിന്നാലെ ശാസ്ത്ര സംഘടനയായ EurekAlert പഠനത്തിന്റെ വിശദാംശങ്ങളും പുറത്തുവിട്ടിരുന്നു.
കുഞ്ഞുങ്ങൾക്ക് നൽകിയ ഭക്ഷണരീതിയെ അടിസ്ഥാനമാക്കി ഗവേഷകർ നാല് വിഭാഗങ്ങളാക്കി വിവരങ്ങൾ പരിശോധിച്ചു. ഒരു വയസാകുമ്പോൾ കുട്ടികളുടെ ഉറക്കസമയം വീണ്ടും വിലയിരുത്തിയപ്പോൾ, ആദ്യ ആറുമാസം മുഴുവൻ മുലപ്പാൽ മാത്രം ലഭിച്ച കുഞ്ഞുങ്ങൾക്കാണ് മതിയായ ഉറക്കം ലഭിക്കാനുള്ള സാധ്യത ഏറ്റവും കൂടുതലെന്ന് കണ്ടെത്തി. ഇവരിൽ അപര്യാപ്ത ഉറക്കസാധ്യത 8.8 ശതമാനമായപ്പോൾ, അതേ കാലയളവിൽ ഫോർമുല പാൽ മാത്രം നൽകിയ കുഞ്ഞുങ്ങളിൽ അത് 12.2 ശതമാനമായിരുന്നു. ആദ്യ ആറുമാസം മുഴുവൻ മുലപ്പാലിനൊപ്പം ഫോർമുല പാലും നൽകിയ കുട്ടികളിൽ ഈ നിരക്ക് 9.7 ശതമാനമായിരുന്നു. ദിവസത്തിൽ 11 മണിക്കൂറിൽ താഴെ ഉറങ്ങുന്നതാണ് അപര്യാപ്ത ഉറക്കമായി പഠനത്തിൽ കണക്കാക്കിയത്.
മുലപ്പാലിൽ ഉറക്കത്തിന് സഹായകമായ മെലട്ടോണിൻ ഹോർമോണും അത് ഉൽപാദിപ്പിക്കാൻ സഹായിക്കുന്ന ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡും അടങ്ങിയിരിക്കുന്നതാണ് ഈ ഫലത്തിന് കാരണമാകാമെന്ന് ഗവേഷകർ വിലയിരുത്തുന്നു. കുഞ്ഞിന്റെ വളർച്ചാനുസരിച്ച് മുലപ്പാലിന്റെ ഘടന മാറുന്നതിനാൽ അത് ശിശുവിന്റെ ആവശ്യങ്ങളോട് കൂടുതൽ ഇണങ്ങുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. അതേസമയം, മുഴുവൻ സമയവും മുലപ്പാൽ നൽകാൻ കഴിയാത്ത അമ്മമാർക്കും നിരാശപ്പെടേണ്ടതില്ലെന്നും, ആദ്യ ആറുമാസം മുലപ്പാലിനൊപ്പം ഫോർമുല പാലും നൽകിയാലും ഉറക്കത്തിന്റെ കാര്യത്തിൽ ഗുണകരമായ ഫലങ്ങൾ ലഭിക്കാമെന്നും പഠനത്തിന് നേതൃത്വം നൽകിയ ഗവേഷക യൂറി നകഗാവ വ്യക്തമാക്കി. മൂന്ന് വയസ്സ് വരെയുള്ള വിവരങ്ങളും ശേഖരിച്ചിട്ടുണ്ടെന്നും, അവയുടെ വിശകലനം തുടരുകയാണെന്നും ഗവേഷകസംഘം അറിയിച്ചു.
Study finds babies who were breastfed for the first six months sleep better.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






