ഇറാൻ്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിന് സമീപം സമുദ്രത്തിൽ വൻതോതിൽ എണ്ണ പടരുന്നതായി സാറ്റലൈറ്റ് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഏകദേശം 20 ചതുരശ്ര മൈലിലധികം പ്രദേശത്ത് എണ്ണ പടർന്നതായാണ് ഓയിൽ സ്പിൽ മോണിറ്ററിംഗ് സർവീസായ ‘ഓർബിറ്റൽ ഇഒഎസ്’ നൽകുന്ന വിവരം. ഏകദേശം 3,000 ബാരലിലധികം എണ്ണ ഇതിനോടകം കടലിൽ കലർന്നതായാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ മേഖലയിലൂടെയുള്ള കപ്പൽ ഗതാഗതത്തിനും പരിസ്ഥിതിക്കും ഇത് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ഖാർഗ് ഐലൻഡിനെ അബുസർ എണ്ണപ്പാടവുമായി ബന്ധിപ്പിക്കുന്ന ദശാബ്ദങ്ങൾ പഴക്കമുള്ള കടലിനടിയിലെ പൈപ്പ് ലൈൻ തകർന്നതാകാം ചോർച്ചയ്ക്ക് കാരണമെന്ന് വിദഗ്ധർ സംശയിക്കുന്നു. കൃത്യമായ അറ്റകുറ്റപ്പണികൾ നടക്കാത്ത ഈ പൈപ്പ് ലൈനിൽ മുൻപും സമാനമായ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. മേഖലയിലെ രാഷ്ട്രീയ സംഘർഷങ്ങളും ഉപരോധങ്ങളും കാരണം എണ്ണ ഉൽപ്പാദനം നിർത്താൻ കഴിയാത്തതും ടാങ്കറുകൾ നിറഞ്ഞുകവിഞ്ഞതും അപകടസാധ്യത വർധിപ്പിച്ചു. യുഎസ്, ഇസ്രായേൽ ആക്രമണങ്ങളിൽ എണ്ണ സംഭരണ കേന്ദ്രങ്ങൾക്കുണ്ടായ കേടുപാടുകളും ചോർച്ചയ്ക്ക് കാരണമായതായി കരുതപ്പെടുന്നു.
നിലവിൽ എണ്ണപ്പടലം തെക്കോട്ട് സൗദി അറേബ്യയുടെ സമുദ്രാതിർത്തി ലക്ഷ്യമാക്കി നീങ്ങുന്നത് ഗൾഫ് രാജ്യങ്ങളിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇത് മേഖലയിലെ അപൂർവ്വമായ പവിഴപ്പുറ്റുകൾക്കും കടൽപ്പക്ഷികൾക്കും ആമകൾക്കും വലിയ ഭീഷണിയാണ്. തീരദേശങ്ങളിലെ മൽസ്യബന്ധനത്തെയും കണ്ടൽക്കാടുകളെയും എണ്ണച്ചോർച്ച സാരമായി നശിപ്പിക്കാൻ സാധ്യതയുണ്ട്. ഇതിനുപുറമെ, കുടിവെള്ളത്തിനായി ഗൾഫ് രാഷ്ട്രങ്ങൾ ആശ്രയിക്കുന്ന ഡീസലൈനേഷൻ പ്ലാൻറുകളുടെ പ്രവർത്തനത്തെയും ഇത് പ്രതികൂലമായി ബാധിച്ചേക്കാം.
അങ്ങേയറ്റം ഗുരുതരമായ ഈ സാഹചര്യത്തെക്കുറിച്ച് ഇറാൻ്റെ ഔദ്യോഗിക മാധ്യമങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധവും പ്രാദേശിക തർക്കങ്ങളും കാരണം എണ്ണച്ചോർച്ച തടയാനുള്ള ശുചീകരണ പ്രവർത്തനങ്ങൾ വൈകുന്നത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നു. രാജ്യാന്തര തലത്തിൽ പരിസ്ഥിതി പ്രവർത്തകരും അയൽരാജ്യങ്ങളും ഈ വിഷയത്തിൽ അതീവ ജാഗ്രതയിലാണ്.
Shocking sighting seen in satellite images; Oil spill near Iran’s Kharg Island raises concerns
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



