മാഡ്രിഡ്: മറ്റ് യൂറോപ്യൻ രാജ്യങ്ങൾ കുടിയേറ്റ നിയമങ്ങൾ കർശനമാക്കുമ്പോൾ, രാജ്യത്തുള്ള അനധികൃത കുടിയേറ്റക്കാരെ നിയമവിധേയമാക്കാനുള്ള ചരിത്രപരമായ നീക്കവുമായി സ്പെയിൻ മുന്നോട്ട്. സ്പെയിനിൽ രേഖകളില്ലാതെ കഴിയുന്ന കുടിയേറ്റക്കാർക്ക് നിയമപരമായ പദവി നൽകുന്നതിനുള്ള പ്രത്യേക പദ്ധതിയിലേക്ക് ഇതുവരെ 12 ലക്ഷത്തോളം പേർ അപേക്ഷിച്ചതായി സർക്കാർ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. സോഷ്യലിസ്റ്റ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസിന്റെ നേതൃത്വത്തിലുള്ള സ്പെയിൻ സർക്കാർ നടപ്പാക്കിയ ഇളവുകളോടെയുള്ള വിപുലമായ പദ്ധതി, ആഗോളതലത്തിൽ തന്നെ വലിയ ശ്രദ്ധയാണ് നേടുന്നത്.
ഏപ്രിൽ പകുതി മുതൽ ജൂൺ 30 വരെയായിരുന്നു പദ്ധതി പ്രകാരം അപേക്ഷകൾ സമർപ്പിക്കാനുള്ള സമയപരിധി. ഈ ചുരുങ്ങിയ കാലയളവിൽ ആകെ 11,74,978 അപേക്ഷകൾ ലഭിച്ചതായി സ്പെയിൻ മൈഗ്രേഷൻ സെക്രട്ടറി പിലാർ കാൻസെല മാഡ്രിഡിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലവിൽ ലഭിച്ച അപേക്ഷകളിൽ ആറുലക്ഷത്തിലധികം എണ്ണത്തിൽ അധികൃതർ പ്രാഥമിക പരിശോധനകൾ ആരംഭിച്ചതായും അവർ വ്യക്തമാക്കി. ആദ്യഘട്ട വിലയിരുത്തലുകൾ പ്രകാരം ഈ പദ്ധതിയിലൂടെ അഞ്ചുലക്ഷത്തോളം പേർക്ക് രാജ്യത്ത് നിയമപരമായ പദവി ലഭിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.
ലഭിച്ച അപേക്ഷകളിൽ ഭൂരിഭാഗവും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരിൽ നിന്നാണെന്നത് ശ്രദ്ധേയമാണ്; ഏകദേശം 67 ശതമാനത്തോളം വരും ഇത്. 25.9 ശതമാനം അപേക്ഷകരുമായി കൊളംബിയയാണ് പട്ടികയിൽ ഒന്നാമതുള്ളത്. തൊട്ടുപിന്നാലെ മൊറോക്കോ (13.3%), വെനസ്വേല (11.8%), പെറു (8.8%) എന്നീ രാജ്യങ്ങളുമുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർ 22.9 ശതമാനമാണ്. അപേക്ഷ സമർപ്പിച്ചവരിൽ 80 ശതമാനവും 45 വയസ്സിൽ താഴെയുള്ളവരാണെന്ന പ്രത്യേകതയുമുണ്ട്. ഇത് സ്പെയിന്റെ ആഭ്യന്തര തൊഴിൽ വിപണിക്ക് പുതിയ ഉണർവ് നൽകുമെന്നാണ് വിലയിരുത്തൽ.
ലളിതമായ മാനദണ്ഡങ്ങളാണ് പദ്ധതിക്കായി നിശ്ചയിച്ചിട്ടുള്ളതെങ്കിലും സുരക്ഷാ പരിശോധനകളിൽ വിട്ടുവീഴ്ചയുണ്ടാകില്ല. അപേക്ഷകർക്ക് യാതൊരുവിധ ക്രിമിനൽ പശ്ചാത്തലവുമില്ലെന്ന് തെളിയിക്കുന്ന ഔദ്യോഗിക രേഖകളും, ഈ വർഷം ജനുവരി ഒന്നിന് മുൻപ് കുറഞ്ഞത് തുടർച്ചയായി അഞ്ച് മാസമെങ്കിലും സ്പെയിനിൽ താമസിച്ചിട്ടുണ്ടെന്ന തെളിവുകളും നിർബന്ധമായും സമർപ്പിച്ചിരിക്കണം. സമർപ്പിച്ച അപേക്ഷകളിൽ മൂന്ന് മാസത്തിനകം അധികൃതർ അന്തിമ തീരുമാനം കൈക്കൊള്ളും. ഈ പദ്ധതി വഴി ലഭിക്കുന്ന വർക്ക്, റസിഡൻസ് പെർമിറ്റുകൾക്ക് സ്പെയിനിൽ മാത്രമായിരിക്കും നിയമപരമായ സാധുതയുണ്ടാവുകയെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് നിർമാണ മേഖല ഉൾപ്പെടെയുള്ള വിവിധ രംഗങ്ങളിൽ അനുഭവപ്പെടുന്ന കടുത്ത തൊഴിലാളി ക്ഷാമം പരിഹരിക്കാൻ കുടിയേറ്റം അനിവാര്യമാണെന്നാണ് ഭരണകൂടത്തിന്റെയും ബിസിനസ് സംഘടനകളുടെയും നിലപാട്. നികുതി വരുമാനം വർധിപ്പിക്കാനും ഇത് സഹായിക്കും. എന്നാൽ, സർക്കാരിന്റെ ഈ നീക്കം അനധികൃത കുടിയേറ്റത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ എന്ന് ആരോപിച്ച് രാജ്യത്തെ കൺസർവേറ്റീവ്, തീവ്രവലതുപക്ഷ പ്രതിപക്ഷ പാർട്ടികൾ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. യൂറോപ്യൻ യൂണിയനിലെ മറ്റ് രാജ്യങ്ങൾ അതിർത്തികൾ അടയ്ക്കുമ്പോൾ സ്പെയിൻ സ്വീകരിക്കുന്ന ഈ വ്യത്യസ്ത സമീപനത്തിന്റെ ഭാവി എന്താകുമെന്നാണ് ഇപ്പോൾ അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്.
Severe labor shortage; Spain turns to migrants.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






