ഒട്ടാവ: കാനഡയിലേക്ക് വിസ ലഭിക്കുന്നതിനായി വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വിസ ആപ്ലിക്കേഷൻ സെന്ററുകളിൽ വ്യാപകമായ ക്രമക്കേടുകളും സുരക്ഷാ വീഴ്ചകളും നടക്കുന്നതായി വെളിപ്പെടുത്തൽ. കനേഡിയൻ ഗവൺമെന്റ് ദശലക്ഷക്കണക്കിന് ഡോളർ കരാർ നൽകിയിട്ടുള്ള ‘വി.എഫ്.എസ് ഗ്ലോബൽ’ എന്ന സ്വകാര്യ ഏജൻസിയുടെ കീഴിലുള്ള കേന്ദ്രങ്ങളിലാണ് വൻ തട്ടിപ്പുകൾ അരങ്ങേറുന്നത്. വിവരവകാശ നിയമപ്രകാരം കനേഡിയൻ മാധ്യമമായ സി.ബി.സി പുറത്തുവിട്ട ആഭ്യന്തര രേഖകളിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്. ബംഗ്ലാദേശ്, റഷ്യ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ വിസാ കേന്ദ്രങ്ങളിലാണ് ഗുരുതരമായ പ്രതിസന്ധികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ബംഗ്ലാദേശിലെ ധാക്കയിലുള്ള വി.എഫ്.എസ് കേന്ദ്രത്തിനെതിരെ ഒട്ടാവയിൽ താമസിക്കുന്ന സലാഹ് ഉദ്ദീൻ എന്നയാൾ ഉന്നയിച്ച പരാതിയാണ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളിൽ പാസ്‌പോർട്ടും ബയോമെട്രിക്സും സമർപ്പിക്കാൻ സാധാരണ അപ്പോയിന്റ്മെന്റുകൾ ലഭ്യമല്ലെന്ന വ്യാജേന, മൂന്നാം കക്ഷി ഏജന്റുമാർ വഴി അപ്പോയിന്റ്മെന്റുകൾ കരിഞ്ചന്തയിൽ വിൽക്കുകയാണെന്ന് ഇദ്ദേഹം ആരോപിക്കുന്നു. ഒരു അപ്പോയിന്റ്മെന്റിനായി കരിഞ്ചന്തക്കാർ ഒരാളിൽ നിന്ന് 250 കനേഡിയൻ ഡോളർ വരെയാണ് ഈടാക്കുന്നത്. ഇത് ശുദ്ധമായ തട്ടിപ്പാണെന്ന് സലാഹ് ഉദ്ദീൻ പറഞ്ഞു.
കൂടാതെ, സാധാരണ ക്യൂവിൽ മണിക്കൂറുകളോളം കാത്തുനിന്നിട്ടും നടപടികൾ ആകാത്തതിനെ തുടർന്ന്, ‘പ്രീമിയം ലോഞ്ച്’ സൗകര്യത്തിനായി അധിക പണം നൽകാൻ അപേക്ഷകർ നിർബന്ധിതരാകുന്നു. ഇത്തരത്തിൽ അധിക പണം നൽകുന്നവർക്ക് മിനിറ്റുകൾക്കുള്ളിൽ വിഐപി പരിഗണന ലഭിക്കുമ്പോൾ, സാധാരണക്കാർ കടുത്ത ദുരിതത്തിലാണ്.
കാനഡ ഇമിഗ്രേഷൻ വകുപ്പിലെ ഉദ്യോഗസ്ഥർ തന്നെ ഈ തട്ടിപ്പുകളിൽ ആശങ്കാകുലരായിരുന്നുവെന്ന് പുറത്തുവന്ന ആഭ്യന്തര ഇമെയിലുകൾ വ്യക്തമാക്കുന്നു. ഇവിടെ കാണുന്ന തട്ടിപ്പുകളെ കുറിച്ച് നമുക്ക് വേണമെങ്കിൽ ഒരു നോവൽ തന്നെ എഴുതാം എന്നാണ് 2024-ൽ ഒരു കനേഡിയൻ ഉദ്യോഗസ്ഥൻ എഴുതിയത്. ഉദ്യോഗസ്ഥർ തന്നെ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി വിസാ സ്ലോട്ടുകൾ ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ ഈ കരിഞ്ചന്ത മാഫിയയുടെ തടസ്സങ്ങൾ ബോധ്യപ്പെട്ടിരുന്നു. റഷ്യയിലെ വിസാ കേന്ദ്രങ്ങളിൽ ഇന്റർനെറ്റ് തടസ്സങ്ങളും മാല്വെയർ ആക്രമണവും ഉണ്ടായതായും രേഖകൾ വ്യക്തമാക്കുന്നു. ജീവനക്കാരുടെ സുരക്ഷാ പരിശോധനകളിലെ വീഴ്ചയും വ്യക്തിഗത സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ദുരുപയോഗവും വിസാ കേന്ദ്രങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
2012 മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ വി.എഫ്.എസ് ഗ്ലോബലിന് 725 ദശലക്ഷത്തിലധികം കനേഡിയൻ ഡോളറിന്റെ കരാറാണ് കാനഡ സർക്കാർ നൽകിയിരിക്കുന്നത്. ഇത്രയും വലിയ തുക നികുതിപ്പണത്തിൽ നിന്ന് കൈപ്പറ്റിയിട്ടും അപേക്ഷകരെ ചൂഷണം ചെയ്യാൻ അനുവദിക്കുന്നതിൽ ഇമിഗ്രേഷൻ വകുപ്പിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. എന്നാൽ, വി.എഫ്.എസ് ഗ്ലോബൽ തങ്ങളുടെ എല്ലാ കേന്ദ്രങ്ങളിലും കർശനമായ സുരക്ഷാ ഓഡിറ്റുകൾ നടക്കുന്നുണ്ടെന്നും തട്ടിപ്പുകാർക്കെതിരെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അറിയിച്ചു. നിലവിലെ കരാർ 2027 ഒക്ടോബറിൽ അവസാനിക്കാനിരിക്കെ, കനത്ത സുരക്ഷാ ഓഡിറ്റുകളും കർശന മേൽനോട്ടവും വേണമെന്നാണ് ഇമിഗ്രേഷൻ അഭിഭാഷകരും അപേക്ഷകരും ആവശ്യപ്പെടുന്നത്.
security risks flagged in some Canadian visa hubs abroad
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









