ന്യൂഡൽഹി: വിദേശരാജ്യങ്ങളിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാർക്ക് നേരെയുള്ള ആക്രമണ സംഭവങ്ങളിൽ വൻ വർധനയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം (MEA). 2021 മുതൽ 2025 വരെയുള്ള അഞ്ച് വർഷത്തിനിടെ 302 ആക്രമണ കേസുകളാണ് വിദേശരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പാർലമെന്റിൽ സമർപ്പിച്ച കണക്കുകളിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്. ഈ അഞ്ച് വർഷത്തിനിടയിൽ ആക്രമണങ്ങളുടെ എണ്ണത്തിൽ ഏഴുമടങ്ങ് വർധനവാണ് ഉണ്ടായിരിക്കുന്നത്. 2021-ൽ 15 കേസുകൾ മാത്രം റിപ്പോർട്ട് ചെയ്ത സ്ഥാനത്ത്, 2025 ആയപ്പോഴേക്കും ഇത് 104 ആയി ഉയർന്നു.
കൂടുതൽ ആക്രമണങ്ങൾ ഈ രാജ്യങ്ങളിൽ
അഞ്ചു വർഷത്തിനിടെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടന്നത് അമേരിക്കയിലാണ്. 33 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ഇതിൽ 14 ആക്രമണങ്ങളും നടന്നത് 2025-ലാണ്. തൊട്ടുപിന്നിലുള്ള യു.എ.ഇയിൽ 32 കേസുകളും യുകെയിൽ 31 കേസുകളും കാനഡയിൽ 30 കേസുകളും രേഖപ്പെടുത്തി. ഇതുകൂടാതെ അയർലൻഡിൽ 24, റഷ്യയിൽ 23, ജർമ്മനിയിൽ 19 എന്നിങ്ങനെയാണ് ആക്രമണങ്ങളുടെ കണക്ക്. ആഫ്രിക്കൻ രാജ്യമായ മാലിയിലും കഴിഞ്ഞ വർഷം മാത്രം 11 ആക്രമണങ്ങൾ നടന്നു.
കാരണങ്ങളും ഇന്ത്യൻ സർക്കാരിന്റെ പ്രതികരണവും
അമേരിക്കയിൽ H-1B വിസയുമായി ബന്ധപ്പെട്ട തർക്കങ്ങളും തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ ഓൺലൈൻ വിദ്വേഷ പ്രചാരണങ്ങളുമാണ് ആക്രമണങ്ങൾ വർധിക്കാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ എംബസികളും കോൺസുലേറ്റുകളും ജാഗ്രത പുലർത്തുന്നുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് പാർലമെന്റിനെ അറിയിച്ചു. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ തന്നെ പ്രാദേശിക ഭരണകൂടങ്ങളുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ ഉറപ്പാക്കാറുണ്ട്.
READ MORE : 15 കൊല്ലത്തെ നിക്ഷേപം വെറുതെയായി: 50 ലക്ഷം മുടക്കി കാനഡയിൽ പഠനം; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഇന്ത്യൻ കുടുംബത്തിന്റെ കഥ
വിദേശത്ത് പ്രയാസമനുഭവിക്കുന്ന ഇന്ത്യക്കാരെ സഹായിക്കാൻ ‘ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട്’ (ICWF) വഴിയും ദുബായ്, ഷാർജ, റിയാദ്, ജിദ്ദ, ക്വാലാലംപൂർ എന്നിവിടങ്ങളിലെ ‘പ്രവാസി ഭാരതീയ സഹായ കേന്ദ്രങ്ങൾ’ വഴിയും അടിയന്തര സഹായങ്ങൾ ലഭ്യമാക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





