ന്യൂഡൽഹി: ബ്രിക്സ് (BRICS) ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വെള്ളിയാഴ്ച പുലർച്ചെ ന്യൂഡൽഹിയിലെത്തി. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ഉഭയകക്ഷി ചർച്ച നടത്തും. ഉന്നതതല പ്രതിനിധി സംഘത്തോടൊപ്പമെത്തിയ പുടിനെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കെ.വി. സിംഗ് വിമാനത്താവളത്തിൽ സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, ഊർജ്ജ മേഖലയിലെ സഹകരണം, നിക്ഷേപങ്ങൾ എന്നിവ വർദ്ധിപ്പിക്കുന്ന കാര്യങ്ങൾ മോദി-പുടിൻ ചർച്ചയിൽ പ്രധാന വിഷയങ്ങളാകും.
ലോകത്തിൽ ഏറ്റവും കൂടുതൽ സുരക്ഷയുള്ള ഭരണാധികാരികളിൽ ഒരാളായ പുടിൻ കനത്ത സുരക്ഷാ സംവിധാനങ്ങളോടെയാണ് ഇന്ത്യയിലെത്തിയത്. സുരക്ഷ ഉറപ്പാക്കാൻ ഒരേ മാതൃകയിലുള്ള രണ്ട് വിമാനങ്ങളിലാണ് റഷ്യൻ സംഘം പറന്നത്. ഇതിൽ ഒന്ന് ശരിയായ വിമാനവും മറ്റൊന്ന് സുരക്ഷാ ഏജൻസികളുടെ ശ്രദ്ധ തിരിക്കാനുള്ള വ്യാജ (Decoy) വിമാനവുമായിരുന്നു. വിദേശയാത്രകളിൽ മോസ്കോ പതിവായി ഉപയോഗിക്കുന്ന സുരക്ഷാ മാർഗ്ഗമാണിത്.
‘ഇല്യൂഷിൻ IL-96-300PU’ എന്ന റഷ്യൻ നിർമ്മിത വിമാനത്തിലാണ് പുടിന്റെ യാത്ര. അടിയന്തര സാഹചര്യങ്ങളിൽ വിമാനത്തിലിരുന്ന് തന്നെ രാജ്യം ഭരിക്കാൻ തക്കവിധം സംവിധാനങ്ങളുള്ളതിനാൽ ഈ വിമാനം “പറക്കുന്ന ക്രെംലിൻ” എന്നും അറിയപ്പെടുന്നു. റീഫ്യുവലിംഗ് ഇല്ലാതെ ഒരൊറ്റ യാത്രയിൽ 11,000 കിലോമീറ്ററോളം പറക്കാൻ ശേഷിയുള്ളതാണ് ഈ അത്യാധുനിക വിമാനം.
വിമാനത്തിൽ അത്യാധുനിക എൻക്രിപ്റ്റഡ് ആശയവിനിമയ സംവിധാനങ്ങളും ശത്രുക്കളുടെ റഡാറുകളെ കണ്ണുപൊട്ടിക്കുന്ന റഡാർ ജാമിംഗ് സാങ്കേതികവിദ്യയും അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ കിടപ്പുമുറികൾ, ആഡംബര ബാത്ത്റൂമുകൾ, കോൺഫറൻസ് റൂം, സ്വർണം പൂശിയ അലങ്കാരങ്ങൾ എന്നിവ ഉൾപ്പെടുന്ന വലിയ സാങ്കേതിക-ആഡംബര സൗകര്യങ്ങളും ഈ ഔദ്യോഗിക വിമാനത്തിലുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









