എഡ്മന്റൺ: കാനഡയിൽ നിന്ന് ആൽബർട്ട വേർപിരിയണമോ എന്ന വിഷയത്തിൽ രാഷ്ട്രീയ ചർച്ചകൾ സജീവമായിരിക്കെ, ജനങ്ങളുടെ അടിയന്തര പ്രശ്നങ്ങൾ അവഗണിക്കുന്നതിനെതിരെ പ്രവിശ്യയിലുടനീളം വ്യാപക പ്രതിഷേധം. വർധിച്ചുവരുന്ന ജീവിതച്ചെലവ്, തകർച്ച നേരിടുന്ന ആരോഗ്യ-പൊതുസേവന മേഖലകൾ എന്നിവയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് ആളുകളാണ് തെരുവിൽ ഇറങ്ങിയത്. ആൽബർട്ട ഫെഡറേഷൻ ഓഫ് ലേബറിന്റെ (AFL) നേതൃത്വത്തിൽ പ്രവിശ്യയിലെ 15 പ്രമുഖ ജനവാസ മേഖലകളിലായി ഇരുപതോളം പ്രതിഷേധ റാലികളാണ് ഒരേസമയം സംഘടിപ്പിച്ചത്. കാനഡയിൽ തുടരണോ എന്നതിനെച്ചൊല്ലി ഭാവിയിൽ നടക്കാനിരിക്കുന്ന ജനഹിതപരിശോധനയെക്കുറിച്ചുള്ള രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്കിടയിലാണ് സാധാരണക്കാരുടെ പങ്കാളിത്തത്തോടെ ഈ ജനകീയ പ്രതിഷേധം അരങ്ങേറിയത്.
ഭരണകൂടത്തിന്റെ രാഷ്ട്രീയ അജണ്ടകളും ജനങ്ങൾ നേരിടുന്ന യഥാർത്ഥ ജീവിതസാഹചര്യങ്ങളും തമ്മിൽ വലിയ അന്തരമുണ്ടെന്ന് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് AFL പ്രസിഡന്റ് ഗിൽ മക്‌ഗോവൻ പറഞ്ഞു. സാധാരണക്കാരായ ജനങ്ങൾ വേർപിരിയൽ ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രവിശ്യാ സർക്കാരിനെ നയിക്കുന്ന യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി (UCP) തങ്ങളുടെ മുൻ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പോലും ഈ വിഷയം ഉൾപ്പെടുത്തിയിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശമ്പളവർധനവ് ഇല്ലാത്തതും പൊതുമേഖലയിലെ ഫണ്ടിന്റെ കുറവും കാരണം ജനങ്ങൾ കടുത്ത പ്രതിസന്ധിയിലാണെന്ന് പ്രതിഷേധക്കാർ ഒരേസ്വരത്തിൽ കുറ്റപ്പെടുത്തി. കാനഡയുടെ ചരിത്രത്തിൽ പ്രവിശ്യയിലെ വിവിധ മേഖലകളിൽ ഒരേസമയം ഇത്തരം തൊഴിലാളി പ്രതിഷേധങ്ങൾ നടക്കുന്നത് അപൂർവമാണെന്ന് പ്രൊഫസർ ജേസൺ ഫോസ്റ്റർ ഉൾപ്പെടെയുള്ള വിദഗ്ധർ വിലയിരുത്തി.
എന്നാൽ, ജനങ്ങൾ ഉന്നയിച്ച ആശങ്കകൾ പ്രവിശ്യാ സർക്കാർ പൂർണ്ണമായി തള്ളിക്കളഞ്ഞു. ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിവയ്ക്കാണ് തങ്ങൾ ഇപ്പോഴും മുൻഗണന നൽകുന്നതെന്ന് ആൽബർട്ട തൊഴിൽ-സാമ്പത്തിക മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ആരോഗ്യമേഖലയ്ക്കായി റെക്കോർഡ് തുക അനുവദിച്ചിട്ടുണ്ടെന്നും സ്കൂളുകളുടെ നവീകരണത്തിനായി 8.6 ബില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതികൾ പുരോഗമിക്കുകയാണെന്നും സർക്കാർ വ്യക്തമാക്കി. ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കാനഡയിൽ ഏറ്റവും മികച്ച സാമ്പത്തിക വളർച്ചയും തൊഴിൽ സുരക്ഷിതത്വവുമുള്ള പ്രവിശ്യയായി ആൽബർട്ടയെ നിലനിർത്താൻ സാധിക്കുന്നുണ്ടെന്നാണ് സർക്കാരിന്റെ അവകാശവാദം.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
‘Survival is what matters, not separation’: Public protests in Alberta amid division talks; Ministry completely denies allegations





