വിദേശ വിദ്യാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും പ്രവാഹം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ കോളേജുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കടുത്ത നിയന്ത്രണങ്ങളുമായി ഓസ്‌ട്രേലിയൻ സർക്കാർ. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായി പുതിയ കോഴ്സുകൾ ആരംഭിക്കാൻ അനുമതി തേടി സ്വകാര്യ കോളേജുകളും പരിശീലന സ്ഥാപനങ്ങളും സമർപ്പിക്കുന്ന പുതിയ അപേക്ഷകൾ ഓസ്‌ട്രേലിയൻ സർക്കാർ താത്കാലികമായി മരവിപ്പിച്ചു. രാജ്യത്ത് കുടിയേറ്റ നിരക്കും ഭവന പ്രതിസന്ധിയും വർധിച്ചുവരുന്ന സാഹചര്യത്തിൽ, വിദ്യാഭ്യാസ മേഖലയിലെ സുതാര്യതയും ഗുണനിലവാരവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി ആന്റണി അൽബനീസിന്റെ നേതൃത്വത്തിലുള്ള ലേബർ സർക്കാരിന്റെ ഈ അടിയന്തര ഇടപെടൽ.
കഴിഞ്ഞ വർഷം പാസാക്കിയ എഡ്യൂക്കേഷൻ ലെജിസ്ലേഷൻ അമൻഡ്മെന്റ് (ഇന്റഗ്രിറ്റി ആൻഡ് അതർ മെഷേഴ്സ്) ആക്ട് 2025 പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് പുതിയ നടപടി. മേയ് 19 മുതൽ പ്രാബല്യത്തിൽ വന്ന ഈ വിധി പ്രകാരം, ഓസ്‌ട്രേലിയൻ സ്കിൽസ് ക്വാളിറ്റി അതോറിറ്റിക്ക് (ASQA) സമർപ്പിക്കുന്ന കോമൺവെൽത്ത് രജിസ്റ്റർ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ആൻഡ് കോഴ്സസ് ഫോർ ഓവർസീസ് സ്റ്റുഡന്റ്സ് (CRICOS) രജിസ്ട്രേഷനുകളാണ് നിർത്തിവെച്ചിരിക്കുന്നത്. 2027 മേയ് 19 വരെ രണ്ട് വർഷത്തേക്കാണ് ഈ വിലക്ക്. എന്നാൽ 2026 മേയ് 19-ന് മുൻപ് സമർപ്പിച്ച സാധുവായ അപേക്ഷകളിൽ നിലവിലുള്ള നിയമപ്രകാരം തന്നെ തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസ-പരിശീലന മേഖല (VET), അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായുള്ള ഇംഗ്ലീഷ് ഭാഷാ കോഴ്സുകൾ (ELICOS) എന്നിവ നൽകുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കാണ് പുതിയ നിബന്ധന ബാധകമാകുക. എന്നാൽ സർക്കാർ സ്കൂളുകൾ, ടാഫ് (TAFE) സ്ഥാപനങ്ങൾ, മുൻനിര പൊതു സർവ്വകലാശാലകൾ (Table A Universities) എന്നിവയെ ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിലുള്ള സ്ഥാപനങ്ങൾക്ക് തങ്ങൾ നിലവിൽ നടത്തുന്ന കോഴ്സുകൾക്കായി കൂടുതൽ ക്യാമ്പസുകൾ ആരംഭിക്കാനും, കാലഹരണപ്പെട്ട പാഠ്യപദ്ധതികൾക്ക് പകരം പുതിയവ ഉൾപ്പെടുത്താനും അനുമതിയുണ്ടാകും. വ്യാജ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി സ്റ്റുഡന്റ് വിസ ദുരുപയോഗം ചെയ്യുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള നിക്സൺ റിവ്യൂ, 2023 മൈഗ്രേഷൻ റിവ്യൂ എന്നിവയുടെ ശുപാർശകളെ തുടർന്നാണ് ഈ നീക്കം.
നിലവിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലയിൽ 900-ലധികം സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2021-ന് ശേഷം മാത്രം ഈ മേഖലയിൽ 35 ശതമാനത്തിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയത്. യഥാർത്ഥ വിദ്യാർത്ഥികൾക്ക് ഓസ്‌ട്രേലിയയുടെ വാതിലുകൾ എപ്പോഴും തുറന്നിരിക്കുമെന്നും എന്നാൽ രാജ്യത്തിന്റെ വിദ്യാഭ്യാസ പ്രശസ്തി നിലനിർത്താനാണ് ഈ കടുത്ത തീരുമാനമെന്നും അന്താരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് മന്ത്രി ജൂലിയൻ ഹിൽ വ്യക്തമാക്കി. വിസ ചട്ടങ്ങൾ കർശനമാക്കിയതോടെ ഇന്ത്യ, നേപ്പാൾ തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ വിസ നിരസിക്കപ്പെടാനുള്ള സാധ്യത വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. 2026-ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ നേപ്പാളിൽ നിന്നുള്ള 69 ശതമാനവും ഇന്ത്യയിൽ നിന്നുള്ള 42 ശതമാനവും അപേക്ഷകളാണ് ഓസ്‌ട്രേലിയ നിരസിച്ചത്. കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിക്കുന്നത് രാജ്യത്തെ ഭവന നിർമ്മാണ മേഖലയെ ബാധിക്കുന്നു എന്ന പ്രതിപക്ഷത്തിന്റെ കടുത്ത രാഷ്ട്രീയ സമ്മർദ്ദവും ഈ തീരുമാനത്തിന് പിന്നിലുണ്ട്.
Private colleges in Australia closed; new courses banned for two years, visa procedures will be stricter
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt










