ടൊറൻ്റോ: 2026-ലെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ ഇടംപിടിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു. ടൈം മാഗസിൻ പുറത്തിറക്കിയ പട്ടികയിലെ ‘ലീഡേഴ്‌സ്’ വിഭാഗത്തിലാണ് കാർണി തിരഞ്ഞെടുക്കപ്പെട്ടത്. യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റിൻ ലഗാർഡെയാണ് കാർണിയെ ഈ പട്ടികയിലേക്കായി നാമനിർദ്ദേശം ചെയ്തത്. ബാങ്കിംഗ് ലോകത്തെ ‘ജോർജ്ജ് ക്ലൂണി’ എന്നും ‘റോക്ക് സ്റ്റാർ ഗവർണർ’ എന്നും വിശേഷണമുള്ള കാർണി, ആഗോള സഹകരണം തകരുന്നതിനെതിരെ നൽകിയ ശക്തമായ മുന്നറിയിപ്പുകളാണ് ഇത്തവണ അദ്ദേഹത്തെ ഈ നേട്ടത്തിന് അർഹനാക്കിയത്.
2025-ൽ അധികാരമേറ്റതിന് പിന്നാലെ ബഹുരാഷ്ട്ര സഹകരണത്തിൻ്റെ തകർച്ച മുൻകൂട്ടി തിരിച്ചറിഞ്ഞ നേതാവാണ് കാർണിയെന്ന് ലഗാർഡെ പ്രശംസിച്ചു. കഴിഞ്ഞ ജനുവരിയിൽ ഡാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ അദ്ദേഹം നടത്തിയ പ്രസംഗം ആഗോളതലത്തിൽ വലിയ തരംഗമുണ്ടാക്കിയിരുന്നു. “പഴയ രീതികൾ ഇനി തിരിച്ചുവരില്ല, അതുകൊണ്ട് തന്നെ ഗൃഹാതുരത്വം ഒരു തന്ത്രമല്ല” എന്ന അദ്ദേഹത്തിൻ്റെ വാക്കുകൾ ലോകരാജ്യങ്ങൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. എന്നാൽ കാർണിയുടെ ഈ നിലപാടുകളെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂക്ഷമായി വിമർശിച്ചിരുന്നു. അമേരിക്കയുടെ സഹായത്താലാണ് കാനഡ നിലനിൽക്കുന്നത് എന്ന് ഓർക്കണമെന്നായിരുന്നു ട്രംപിൻ്റെ അന്നത്തെ മറുപടി.
ജസ്റ്റിൻ ട്രൂഡോ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് 2025 മാർച്ചിൽ വൻ ഭൂരിപക്ഷത്തോടെ ലിബറൽ പാർട്ടി നേതൃത്വത്തിലേക്ക് വന്ന കാർണി, നിലവിൽ ഉപതിരഞ്ഞെടുപ്പ് വിജയങ്ങളിലൂടെ കാനഡയിൽ ഭൂരിപക്ഷം ഉറപ്പിച്ചിരിക്കുകയാണ്. മാർക്ക് കാർണിക്കൊപ്പം ഡൊണാൾഡ് ട്രംപ്, മാർപ്പാപ്പ ലിയോ പതിനാലാമൻ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരും ടൈം പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. 2016-ൽ ജസ്റ്റിൻ ട്രൂഡോയാണ് ഇതിന് മുൻപ് ഈ പട്ടികയിൽ ഇടംപിടിച്ച കനേഡിയൻ പ്രധാനമന്ത്രി. ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബാങ്ക് ഓഫ് കാനഡ എന്നിവയുടെ ഗവർണറായി സേവനമനുഷ്ഠിച്ച ശേഷമാണ് കാർണി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
PM Carney named as one of Time Magazine’s most influential people




