തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന് ശുപാർശ ചെയ്തുകൊണ്ടുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കത്തിൽ അമ്പരപ്പിക്കുന്ന വിവരങ്ങളുണ്ടെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പുറത്തുവന്നതിനേക്കാൾ വലിയ തുകയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് കത്തിലുള്ളത്. ഈ സാഹചര്യത്തിലാണ് സർക്കാർ വിഷയത്തിൽ ഗൗരവമായ നിയമ പരിശോധനയ്ക്ക് തീരുമാനിച്ചിരിക്കുന്നത്.
പിണറായി വിജയനെതിരെ കേസ് എടുക്കേണ്ടി വരുമെന്ന സൂചനകളാണ് ഉന്നത സർക്കാർ വൃത്തങ്ങൾ നൽകുന്നത്. എങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്നുള്ള തീരുമാനങ്ങൾ തിടുക്കത്തിൽ ഉണ്ടാകില്ല. തെളിവുകൾ ഡിജിപിയ്ക്ക് കൈമാറിയതിന് പിന്നാലെ മാസപ്പടി കേസിൽ കൂടുതൽ ചോദ്യം ചെയ്യലുകളിലേക്ക് കടക്കാനാണ് ഇഡിയുടെ ഒരുക്കം. ഇതിന്റെ ഭാഗമായി തിങ്കഴാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
മാസപ്പടി കേസിൽ വീണയുടെ കമ്പനി വഴി നടത്തിയ കള്ളപ്പണ ഇടപാട് പിണറായി വിജയന് വേണ്ടിയുള്ളതാണെന്നും വീണ ഇടനിലക്കാരി മാത്രമാണെന്നുമാണ് ഇഡി വ്യക്തമാക്കുന്നത്. എസ്എഫ്ഐഒ കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി ഇസിഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത് എന്നതിനാൽ നിലവിലെ കേസിൽ പിണറായി വിജയൻ നേരിട്ട് പ്രതിയല്ല. വീണയും സിഎംആർഎൽ ഉടമകളും ഉദ്യോഗസ്ഥരുമാണ് നിലവിൽ ഈ കേസിലെ പ്രതികൾ.
വീണയ്ക്ക് ലഭിച്ച 3.28 കോടി രൂപ പിണറായി വിജയനുള്ള അഴമതിപ്പണമാണെന്ന് ചൂണ്ടിക്കാട്ടി പൊലീസിനോട് കേസ് എടുക്കാൻ ഇഡി ആവശ്യപ്പെടുന്നത് ഈ പശ്ചാത്തലത്തിലാണ്. വിജിലൻസ് കേസ് എടുത്താൽ ഈ എഫ്ഐആർ നിലവിലെ കള്ളപ്പണ കേസിന്റെ ഭാഗമാക്കാനും, പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും പ്രധാന പ്രതിസ്ഥാനത്ത് കൊണ്ടുവരാനും ഇഡിയ്ക്ക് കഴിയുമെന്ന് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








