ടൊറന്റോ: ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് മെഡിക്കൽ സഹായത്തോടെയുള്ള മരണത്തിന് (MAID) അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കാനഡയിൽ 49-കാരിയായ ഒന്റാരിയോ യുവതി കോടതിയെ സമീപിച്ചു. മുൻകാല നടി കൂടിയായ ടൊറന്റോ സ്വദേശിനി ക്ലെയർ ബ്രോസോയാണ് കാനഡയിലെ നിലവിലെ നിയമത്തിൽ ഇളവ് തേടി നിയമപോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്. ശാരീരിക രോഗബാധിതർക്ക് മാത്രം ദയാവധം പരിമിതപ്പെടുത്തുന്നത് വിവേചനപരമാണെന്നാണ് ഹർജിയിലെ വാദം.
മൂന്ന് പതിറ്റാണ്ടിലേറെയായി ബൈപോളർ ഡിസോർഡർ, പി.ടി.എസ്.ഡി (PTSD) തുടങ്ങിയ കടുത്ത മാനസിക അസ്വാസ്ഥ്യങ്ങളുമായി ജീവിക്കുന്ന ക്ലെയർ ബ്രോസോ, ലഭ്യമായ എല്ലാവിധ മരുന്നുകളും തെറാപ്പികളും ഇലക്ട്രിക് ഷോക്ക് ചികിത്സയും പരീക്ഷിച്ചിട്ടും രോഗം ഭേദമായില്ലെന്ന് ചൂണ്ടിക്കാട്ടുന്നു. നിലവിൽ കാനഡയിലെ നിയമപ്രകാരം മരണത്തോട് അടുത്ത അവസ്ഥയിലുള്ള രോഗികൾക്കും മാറ്റാനാവാത്ത ശാരീരിക വൈകല്യമുള്ളവർക്കും മാത്രമാണ് ‘മെഡിക്കലി അസിസ്റ്റഡ് ഡയിംഗ്’ അഥവാ മെഡിക്കൽ സഹായത്തോടെയുള്ള മരണത്തിന് അനുമതിയുള്ളത്. മാനസിക രോഗം മാത്രമുള്ളവർക്ക് ഈ ആനുകൂല്യം ലഭ്യമാക്കാൻ കനേഡിയൻ ഭരണകൂടം പദ്ധതിയിട്ടിരുന്നെങ്കിലും ആരോഗ്യരംഗത്തെ ആശങ്കകൾ മുൻനിർത്തി ഇത് രണ്ടുതവണ മാറ്റിവെക്കുകയായിരുന്നു.
അതേസമയം, മാനസിക രോഗികളിലേക്ക് ഈ നിയമം വ്യാപിപ്പിക്കുന്നതിനെതിരെ കാനഡയിലെ പാർലമെന്ററി സമിതിക്ക് മുന്നിൽ വിദഗ്ധർ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. മാനസിക രോഗങ്ങളുടെ സങ്കീർണ്ണതകൾ പൂർണ്ണമായി തിരിച്ചറിയാൻ മെഡിക്കൽ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ലെന്നും, കൃത്യമായ ചികിത്സയും സാമൂഹിക പിന്തുണയും നൽകുന്നതിന് പകരം മരിക്കാൻ അനുവാദം നൽകുന്നത് ശരിയല്ലെന്നുമാണ് മെഡിക്കൽ വിദഗ്ധരുടെയും വൈകല്യാവകാശ സംഘടനകളുടെയും നിലപാട്. എന്നാൽ തന്റെ രോഗാവസ്ഥ നാൾക്കുനാൾ വഷളാകുകയാണെന്നും സുരക്ഷിതമായ മരണത്തിനുള്ള അവകാശം തനിക്കുണ്ടെന്നുമാണ് ക്ലെയർ ബ്രോസോ വ്യക്തമാക്കുന്നത്. കേസിൽ ഒക്ടോബറോടെ പാർലമെന്ററി സമിതി അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Ontario woman petitions court to allow 'euthanasia' for mentally ill people in Canada




