ബെയ്ജിംഗ്: ചൈനയുടെ തെക്കൻ മേഖലയായ ഗുവാങ്‌സിയിലുണ്ടായ കനത്ത മഴയെയും പ്രളയത്തെയും തുടർന്ന് നിന്ന് തൊള്ളായിരത്തിലധികം വിഷപ്പാമ്പുകൾ പുറത്തുചാടി. പ്രദേശത്ത് വെള്ളപ്പൊക്കം രൂക്ഷമായതോടെ റോഡുകൾ തടസ്സപ്പെടുകയും, പാമ്പുകടിയേറ്റ ഒരു സ്ത്രീക്ക് കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ ജീവൻ നഷ്ടപ്പെടുകയും ചെയ്തു. കനത്ത കൊടുങ്കാറ്റിലും പ്രളയത്തിലും പെട്ട് മേഖലയിൽ ഇതുവരെ ആറുപേർ മരണപ്പെടുകയും ഒട്ടേറെ ഗ്രാമങ്ങൾ വെള്ളത്തിനടിയിലാവുകയും ചെയ്തിട്ടുണ്ട്.
ചൈനയിലെ ഏറ്റവും വലിയ വാണിജ്യ പാമ്പ് വളർത്തൽ കേന്ദ്രമാണ് ഗുവാങ്‌സി മേഖല. പരമ്പരാഗത ഔഷധങ്ങൾ, തുകൽ, മാംസം എന്നിവയുടെ ആവശ്യങ്ങൾക്കായി മൂന്ന് കോടിയോളം പാമ്പുകളെയാണ് ഇവിടെ വളർത്തുന്നത്. പ്രളയജലത്തിലൂടെ കോബ്ര ഉൾപ്പെടെയുള്ള മാരക വിഷമുള്ള പാമ്പുകൾ നീന്തിപ്പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പാമ്പുകൾക്ക് പുറമേ, സമീപത്തെ മൃഗശാലകളുടെ കൂടുകൾ തകർന്നതിനെ തുടർന്ന് സീബ്ര, അൽപാക്ക, ചെറുപന്നികൾ ഉൾപ്പെടെ നൂറിലധികം മൃഗങ്ങളും ജനവാസ മേഖലകളിലേക്ക് രക്ഷപ്പെട്ടിട്ടുണ്ട്.
നിലവിൽ ഒന്നര ലക്ഷത്തിനടുത്ത് ആളുകളെ പ്രളയബാധിത പ്രദേശങ്ങളിൽ നിന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. പുറത്തുചാടിയ പാമ്പുകളെ പിടികൂടാൻ പ്രത്യേക സംഘങ്ങളെ അധികൃതർ നിയോഗിച്ചിട്ടുണ്ട്. കൂടാതെ, പാമ്പുകടിയേൽക്കുന്നവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാൻ താൽക്കാലിക മെഡിക്കൽ കേന്ദ്രങ്ങളും ആരംഭിച്ചു. മേഖലയിലെ പന്നി ഫാമുകൾക്കും കൃഷിയിടങ്ങൾക്കും വലിയ നാശനഷ്ടം സംഭവിച്ചിട്ടുള്ളതായും എണ്ണായിരത്തിലധികം രക്ഷാപ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Severe floods in China: Over 900 venomous snakes escape from farms; one death.






