ഒട്ടാവ: നാടുകടത്താൻ ഉത്തരവിട്ട 32,000-ത്തിലധികം അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ കഴിയാതെ കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA). ഇവരെ അറസ്റ്റ് ചെയ്യാനോ നാടുകടത്താനോ കഴിയാതെ അധികൃതരുടെ കണ്ണുവെട്ടിച്ച് ഒളിവിൽ പോയെന്നാണ് ഏജൻസി പറയുന്നത്.
പാർലമെന്റിന്റെ പബ്ലിക് സേഫ്റ്റി കമ്മിറ്റി യോഗത്തിലാണ് സി.ബി.എസ്.എ. പ്രസിഡന്റ് എറിൻ ഒ’ഗോർമാൻ ഞെട്ടിക്കുന്ന കണക്കുകൾ അവതരിപ്പിച്ചത്. നാടുകടത്താൻ ഉത്തരവുള്ളവരും, എന്നാൽ നിലവിൽ എവിടെയാണെന്ന് അറിയില്ലാത്തവരുമായ 32,749 പേർക്കായി സജീവമായ വാറന്റുകൾ നിലവിലുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഒളിവിൽ പോകുന്നവരുടെ എണ്ണം കൂടുകയും കുറയുകയും ചെയ്യുന്ന സാഹചര്യമാണിതെന്നും ഒ’ഗോർമാൻ വിശദീകരിച്ചു.
നേരത്തെ, നാടുകടത്തൽ നടപടികൾക്കായുള്ള 30,000 ആളുകളുടെ വിവരങ്ങൾ കൈവശമുണ്ടെന്ന് പബ്ലിക് സേഫ്റ്റി മന്ത്രി ഗാരി ആനന്ദസംഗരി അവകാശപ്പെട്ടിരുന്നു. ഇവരുടെ വിലാസവും മറ്റ് വിവരങ്ങളും അറിയാമെന്നും, പലരും ഏജൻസിയിൽ റിപ്പോർട്ട് ചെയ്യുന്നവരാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ, മന്ത്രി പറഞ്ഞ 30,000 പേർ നാടുകടത്തൽ നടപടികൾക്കായി നിലവിൽ അധികാരികളുമായി സഹകരിക്കുന്നവരാണ്. ഇതിനുപുറമെ, ഒളിവിൽ പോയ 32,000 പേർ കൂടിയുണ്ടെന്ന് ഒ’ഗോർമാൻ വ്യക്തമാക്കിയതോടെ സർക്കാരിന്റെ വിശദീകരണം പ്രതിരോധത്തിലായി.
ഈ വർഷം ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം, 30,733 പേർ നാടുകടത്തൽ നടപടികളുടെ വിവിധ ഘട്ടങ്ങളിലാണ്. കൂടാതെ, കോടതി അപ്പീലുകൾ, വിലയിരുത്തലുകൾ, ജയിൽവാസം തുടങ്ങിയ കാരണങ്ങളാൽ 22,432 പേരെ ഉടൻ നാടുകടത്താൻ കഴിയില്ല. ഇത്രയധികം ആളുകൾ വിവരങ്ങളില്ലാതെ ഒളിവിൽ കഴിയുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
CBSA is waiting with warrants for 32,000 people; Out of status people beware!



