ഒട്ടാവ: പാർലമെന്ററി കമ്മിറ്റികളിൽ ഭൂരിപക്ഷം ഉറപ്പാക്കിയതിന് പിന്നാലെ സുപ്രധാന ചർച്ചകൾ അടച്ചിട്ട മുറിയിൽ നടത്തി ഫെഡറൽ ലിബറൽ സർക്കാർ. പുനഃസംഘടനയ്ക്ക് ശേഷം ഒരാഴ്ച തികയും മുൻപേ നാലോളം പ്രധാന കമ്മിറ്റി യോഗങ്ങളാണ് ക്യാമറകൾ ഒഴിവാക്കി രഹസ്യമായി നടത്തിയത്. സർക്കാരിന്റെ ഈ നീക്കം ജനാധിപത്യ വിരുദ്ധമാണെന്നും സുതാര്യത ഉറപ്പാക്കുന്നതിന് തടസ്സമാണെന്നും കൺസർവേറ്റീവ് പാർട്ടി ആരോപിച്ചു.
എത്തിക്സ്, ഹെൽത്ത്, സയൻസ്, ട്രാൻസ്‌പോർട്ട് എന്നീ നാല് കമ്മിറ്റികളിലാണ് ലിബറൽ അംഗങ്ങൾ രഹസ്യ ചർച്ച വേണമെന്ന നിലപാട് സ്വീകരിച്ചത്. ഇതോടെ ചർച്ചകൾ പൊതുജനങ്ങളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും മറയ്ക്കപ്പെടുകയും പ്രതിപക്ഷ എം.പിമാർക്ക് അവിടെ നടന്ന കാര്യങ്ങൾ പുറത്തുപറയാൻ കഴിയാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്തു. പ്രധാനമന്ത്രിയുടെ എത്തിക്സ് പരിശോധന, മോൺട്രിയൽ തുറമുഖ വികസനം, 300 മില്യൺ ഡോളറിന്റെ ഹെൽത്ത് പ്രോജക്ട് തുടങ്ങിയ നിർണ്ണായക വിഷയങ്ങൾ ചർച്ച ചെയ്യാനിരിക്കെയാണ് ലിബറൽ അംഗങ്ങൾ വോട്ടെടുപ്പിലൂടെ ചർച്ചകൾ രഹസ്യമാക്കിയത്.
അതേസമയം, ഭരണകക്ഷിയുടെ നീക്കം അധികാര ദുരുപയോഗമല്ലെന്ന് സർക്കാർ ഹൗസ് ലീഡർ സ്റ്റീവൻ മാക്കിനൺ പ്രതികരിച്ചു. കരാറുകളുമായി ബന്ധപ്പെട്ടതും രഹസ്യ സ്വഭാവമുള്ളതുമായ കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ ഇത്തരത്തിൽ യോഗങ്ങൾ നടത്താൻ കമ്മിറ്റികൾക്ക് അവകാശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കമ്മിറ്റികൾ സുഗമമായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ചോദ്യം ചെയ്യലുകളിൽ നിന്ന് രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കൺസർവേറ്റീവ് ഹെൽത്ത് വിമർശകൻ ഡാൻ മേസിയർ ഉൾപ്പെടെയുള്ളവർ ആരോപിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Opposition protests against Liberals over 'secret agenda' in parliamentary committees




